ഇറാന് കനത്ത നാശനഷ്ടമുണ്ടാക്കി; 17 കപ്പലുകൾ തകർത്തെന്ന് യുഎസ് സെൻട്രൽ കമാൻഡ്

ship

ഇറാന് വൻനാശനഷ്ടമുണ്ടാക്കിയതായി അമേരിക്ക. ഇറാന്റെ 17 കപ്പലുകൾ നശിപ്പിച്ചതായി യു എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്റെ അത്യാധുനിക മുങ്ങിക്കപ്പലിന് കേടുപാടുകളുണ്ടാക്കിയെന്നും യു എസ് സൈന്യം അവകാശപ്പെട്ടു. ഇതുവരെ നടന്ന സൈനിക ഓപ്പറേഷനിൽ രണ്ടായിരത്തോളം ലക്ഷ്യങ്ങൾ ആക്രമിച്ചുവെന്നും രണ്ടായിരത്തിലധികം ആയുധങ്ങൾ ഉപയോഗിച്ചതായും അമേരിക്ക വ്യക്തമാക്കി.

യു എസ് സെന്റ്‌കോം കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പറാണ് സൈനിക നടപടികൾ വിശദീകരിച്ചത്. ഇറാൻ 500ൽ അധികം ബാലിസ്റ്റിക് മിസൈലുകളും രണ്ടായിരത്തിലധികം ഡ്രോണുകളും ഇതുവരെ പ്രത്യാക്രമണങ്ങൾക്ക് ഉപയോഗിച്ചതായും യു എസ് സെൻട്രൽ കമാൻഡ് പറയുന്നു. പ്രത്യാക്രമണശേഷി ഇറാന് കുറഞ്ഞുവരുന്നതായും പശ്ചിമേഷ്യയിലേക്ക് കൂടുതൽ അമേരിക്കൻ സൈനികരെ എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ബ്രാഡ് കൂപ്പർ പറഞ്ഞു.

നിലവിൽ 50,000ത്തിലധികം അമേരിക്കൻ സൈനികരും 200 പോർവിമാനങ്ങളും രണ്ട് വിമാനവാഹിനി കപ്പലുകളും അമേരിക്കൻ ഓപ്പറേഷന്റെ ഭാഗമാണെന്നും സെൻട്രൽ കമാൻഡ് പറഞ്ഞു. അതേസമയം ദുബായ് യു.എസ്. കോൺസുലേറ്റിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ആർക്കും പരിക്കില്ല. ഖത്തറിലെ അൽ ഉദൈദ് യുഎസ് വ്യോമതാവളത്തിന് നേരെയും ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി.

Tags

Share this story