ആണവ ശേഖരം കുറയ്ക്കാൻ ഇറാൻ തയ്യാർ; അമേരിക്കയുമായുള്ള സമാധാന കരാറിന്റെ കരട് രൂപരേഖ പുറത്ത്

Ureniyam

ടെഹ്റാൻ: പശ്ചിമേഷ്യയിൽ മാസങ്ങളായി നിലനിൽക്കുന്ന കടുത്ത യുദ്ധഭീഷണിക്കും ആശങ്കകൾക്കും അയവുവരുത്തിക്കൊണ്ട്, തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കുറയ്ക്കാൻ (dilute ചെയ്യാൻ) ഇറാൻ തത്വത്തിൽ സമ്മതിച്ചതായി റിപ്പോർട്ട്. അമേരിക്കയുമായി വരാനിരിക്കുന്ന പുതിയ പ്രാഥമിക സമാധാന കരാറിന്റെ ഭാഗമായാണ് ഇറാന്റെ ഈ നിർണായക നീക്കം.

​ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, തങ്ങളുടെ പക്കലുള്ള ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം മൂന്നാമതൊരു രാജ്യത്തേക്ക് മാറ്റാനോ അല്ലെങ്കിൽ അതിന്റെ വീര്യം കുറയ്ക്കാനോ ഇറാൻ തയ്യാറായിട്ടുണ്ട്. എന്നാൽ രാജ്യത്തിനെതിരെയുള്ള രാജ്യാന്തര സാമ്പത്തിക-നാവിക ഉപരോധങ്ങൾ പൂർണ്ണമായും നീക്കണമെന്ന നിബന്ധന ഇറാൻ മുന്നോട്ട് വെച്ചിട്ടുണ്ട്. സമാധാന ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ കൈമാറിയ യുറേനിയം തിരികെ നൽകണമെന്ന വ്യവസ്ഥയും ഇതിലുണ്ട്.

​ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലാണ് ഈ ചർച്ചകൾ പുരോഗമിക്കുന്നത്. കരാർ യാഥാർത്ഥ്യമാകുന്നതോടെ ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധങ്ങൾ നീങ്ങുമെന്നും, മരവിപ്പിക്കപ്പെട്ട ശതകോടിക്കണക്കിന് ഡോളറിന്റെ ഇറാനിയൻ ആസ്തികൾ തിരികെ ലഭിക്കുമെന്നുമാണ് സൂചന. വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കുന്ന ചർച്ചകളിൽ ഇതിന്റെ അന്തിമ നടപടിക്രമങ്ങൾ തീരുമാനിക്കും.

Tags

Share this story