അമേരിക്കയുടെ എഫ് 35 യുദ്ധ വിമാനം ആക്രമിച്ചതായി ഇറാൻ; ആക്രമണം സ്ഥിരീകരിച്ച് യുഎസ്
അമേരിക്കയുടെ എഫ്-35 യുദ്ധ വിമാനം ആക്രമിച്ചതായി ഇറാൻ. ഐആർജിസിയാണ് വിമാനം ആക്രമിച്ചത്. ആക്രമണം നടന്നതായും വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയതായും യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും സംഭവത്തെപ്പറ്റി അന്വേഷണം നടത്തിവരികയാണെന്നും യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ടിം ഹോക്കിൻസ് പറഞ്ഞു.
10 കോടി ഡോളറിനു മേൽ വില വരുന്നതാണ് എഫ്-35 വിമാനം. ഇതാദ്യമായാണ് ഒരു അമേരിക്കൻ പോർവിമാനം വീഴ്ത്തിയതായി ഇറാൻ സൈന്യം അവകാശപ്പെടുന്നത്. നേരത്തെ കുവൈത്ത് വ്യോമപ്രതിരോധ സംവിധാനം മൂന്ന് അമേരിക്കൻ എഫ്-15 വിമാനങ്ങൾ അബദ്ധത്തിൽ വെടിവച്ചിട്ടിരുന്നു. കഴിഞ്ഞയാഴ്ച ഇറാഖിൽ അമേരിക്കയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനമായ കെ സി-135 തകർന്നു വീണ് ആറ് ക്രൂ അംഗങ്ങൾ കൊല്ലപ്പെട്ടിരുന്നെങ്കിലും കാരണം വ്യക്തമല്ല.
അതേസമയം ഇറാനുമായുള്ള യുദ്ധം വിചാരിക്കുന്നതിലും വേഗത്തിൽ അവസാനിച്ചേക്കുമെന്ന പ്രതികരണവുമായി ഒരു ഇടവേളയ്ക്ക് ശേഷം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് രംഗത്തെത്തി. അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചിട്ടില്ലെന്നും ഇസ്രയേലും അമേരിക്കയും ലോകത്തെ സംരക്ഷിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണം അഴിച്ചുവിടുകയാണെന്ന് ബെഞ്ചമിൻ നെതന്യാഹു ചൂണ്ടിക്കാട്ടി
