പൈലറ്റുമാരെ തടഞ്ഞുവെച്ചിരിക്കുന്നുവെന്ന് ഇറാൻ; തള്ളി ഖത്തർ: ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം

ബെയ്റൂട്ട്

തെഹ്റാൻ/ബെയ്റൂട്ട്: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം കടുക്കുന്നു. കഴിഞ്ഞ മാർച്ച് മുതൽ കാണാതായ മൂന്ന് ഇറാനിയൻ പൈലറ്റുമാരെ ഖത്തർ സൈന്യം തടങ്കലിൽ വെച്ചിരിക്കുകയാണെന്ന് ഇറാൻ സായുധ സേന ആരോപിച്ചു. എന്നാൽ ഈ അവകാശവാദം ഖത്തർ വിദേശകാര്യ മന്ത്രാലയം പൂർണ്ണമായും തള്ളി. പൈലറ്റുമാരുടെ വിമാനങ്ങൾ തകർന്നുവീണിരുന്നുവെന്നും തിരച്ചിൽ സംഘം ഒരാളുടെ മൃതദേഹം കണ്ടെത്തിയതായും ഖത്തർ വ്യക്തമാക്കി.

​അതേസമയം, തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ മൂന്ന് കുട്ടികളടക്കം 11 പേർ കൊല്ലപ്പെടുകയും 19 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൻസാർ, ദൈർ അൽ-സഹ്റാനി എന്നീ ഗ്രാമങ്ങളിലാണ് ആക്രമണം നടന്നത്. ഹിസ്ബുല്ല കമാൻഡറെയും മറ്റ് പോരാളികളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. 

Tags

Share this story