യുഎസിന്റെയും സഖ്യകക്ഷികളുടെയും കുടിവെള്ളം മുട്ടിക്കുമെന്ന് ഇറാൻ; ബഹ്‌റൈനിൽ വീണത് അമേരിക്കൻ മിസൈൽ
ഇറാനിലെ വൈദ്യുത നിലയങ്ങൾ തകർക്കുമെന്ന അമേരിക്കയുടെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കുടിവെള്ളം മുട്ടിക്കുമെന്നാണ് ഇറാന്റെ ഭീഷണി. കടൽ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന ഗൾഫ് രാജ്യങ്ങളിലെയും ഇസ്രായേലിലെയും ഡിസാലിനേഷൻ കേന്ദ്രങ്ങൾ തകർക്കുമെന്നാണ് ഭീഷണി
48 മണിക്കൂറിനകം ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങൾ തകർക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്. ഗൾഫ് രാജ്യങ്ങൾക്ക് കടുത്ത ആശങ്കയാണ് ഇറാന്റെ മുന്നറിയിപ്പ് സൃഷ്ടിച്ചത്.
അതേസമയം ബഹ്‌റൈനിൽ വ്യാപക നാശത്തിനിടയാക്കിയ സ്‌ഫോടനം ഇറാന്റെ ഭാഗത്ത് നിന്നല്ലെന്ന് വ്യക്തമായി. ഇറാൻ ഡ്രോണിനെ പ്രതിരോധിക്കുന്നതിനിടെ യുഎസ് അയച്ച പേട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലാണ് മാർച്ച് 9ന് ബഹ്‌റൈനിൽ വ്യാപക നാശമുണ്ടാക്കിയത്. മനാമക്ക് സമീപം സിട്ര ദ്വീപിലെ മഹാസയിലാണ് മിസൈൽ പതിച്ചത്
