ഹോർമുസ് കടലിടുക്കിൽ 'നോ ഗോ സോൺ' പ്രഖ്യാപിക്കാനൊരുങ്ങി ഇറാൻ; മേഖലയിൽ കടുത്ത ഭീഷണി
വാഷിംഗ്ടൺ / ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ പ്രമുഖ എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിൽ പുതിയ 'എക്‌സ്‌ക്ലൂഷൻ സോൺ' (നോ ഗോ സോൺ) പ്രഖ്യാപിക്കാൻ പദ്ധതിയിടുന്നതായി ഇറാൻ. ഹോർമുസിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകളെ നിരീക്ഷിച്ച് ഉപരോധ പട്ടികയിൽപ്പെടുത്തുമെന്നും ആക്രമിക്കുമെന്നും ഇറാൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി.
അതേസമയം, യുഎസ് യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതിനെത്തുടർന്ന് യുഎസ് സൈന്യം ശക്തമായ തിരിച്ചടി നൽകി. ഇറാന്റെ മൂന്ന് പ്രമുഖ എണ്ണക്കപ്പലുകളാണ് യുഎസ് ആക്രമണത്തിൽ തകർത്തത്.
യുഎസ് എണ്ണക്കപ്പലുകൾക്കും മറ്റ് വാണിജ്യ കപ്പലുകൾക്കും സംരക്ഷണം നൽകുമെന്നും ഇറാന്റെ ഭാഗത്തുനിന്ന് ഇനിയും ആക്രമണമുണ്ടായാൽ കടുത്ത സാമ്പത്തിക നാശനഷ്ടങ്ങൾ നേരിടേണ്ടി വരുമെന്നും അമേരിക്കൻ സൈനിക വക്താക്കൾ വ്യക്തമാക്കി. ലോകത്തിലെ എണ്ണവ്യാപാരത്തിന്റെ വലിയൊരു ഭാഗം നടക്കുന്നത് ഹോർമുസ് കടലിടുക്ക് വഴിയായതിനാൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള പോര് ആഗോള എണ്ണവിപണിയെ സാരമായി ബാധിക്കുമെന്ന ആശങ്ക ഉയർന്നുകഴിഞ്ഞു.
