യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണം: യുഎന്നില്‍ ഇറാന്‍

iran USA

യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറാന്‍. ബഹ്‌റൈന്‍, സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇറാന്റെ ആവശ്യം. ഐക്യരാഷ്ട്രസഭയിലാണ് ഇറാന്റെ പ്രതിനിധി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇറാനെതിരായ അമേരിക്കയുടേയും ഇസ്രായേലിന്റേയും സംയുക്ത ആക്രമണ ഉദ്യമത്തെ ഗള്‍ഫ് രാജ്യങ്ങള്‍ പിന്തുണച്ചുവെന്നാണ് ഇറാന്റെ ആരോപണം.

ഇറാന്‍ പ്രതിനിധി അമിര്‍ സയ്ദ് ഇറാവാനി ഐക്യരാഷ്ട്രസഭയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി ഇറാന്‍ ദേശീയ മാധ്യമം സ്ഥിരീകരിച്ചു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനോടുള്ള ധാര്‍മിക ബാധ്യത പാലിക്കുന്നതില്‍ ഗള്‍ഫ് രാജ്യങ്ങള്‍ പരാജയപ്പെട്ടുവെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ അടക്കം ലംഘനമാണെന്നും ഇറാന്‍ പ്രതിനിധി ഐക്യരാഷ്ട്രസഭയില്‍ കുറ്റപ്പെടുത്തി. യുദ്ധം ഇറാനിലേല്‍പ്പിച്ച ഭൗതികവും ധാര്‍മികവുമായ നഷ്ടങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. സമാധന ശ്രമങ്ങള്‍ക്കായി ഇറാന്റെ ഭാഗത്തുനിന്ന് ‘ശരിയായ ആളുകള്‍’ തന്നെ ബന്ധപ്പെട്ടുവെന്നും ഒരു കരാറിലെത്താന്‍ അവര്‍ക്ക് താത്പര്യമുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.എന്നാല്‍ ആരാണ് വിളിച്ചതെന്ന് ഉള്‍പ്പെടെയുള്ള കൂടുതല്‍ കാര്യങ്ങള്‍ ട്രംപ് വെളിപ്പെടുത്തിയിട്ടില്ല.

Tags

Share this story