ഇസ്ലാമാബാദ് ചർച്ച പാളി; ഇറാൻ വ്യവസ്ഥകൾ അംഗീകരിച്ചില്ല: അമേരിക്കയിലേക്ക് മടങ്ങുകയാണെന്ന് ജെഡി വാൻസ്

JD Vance

ധാരണയിലെത്താൻ കഴിയാത്തതിനാൽ അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടു. ഏകദേശം 40 ദിവസം നീണ്ടുനിന്ന മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ഇരു കക്ഷികളും ഒരു കരാറിനും സന്നദ്ധത പ്രകടിപ്പിച്ചില്ല. 

രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിനെ ദീർഘകാല കരാറാക്കാൻ കൂടി ലക്ഷ്യമിട്ടാണ് പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ കൂടിക്കാഴ്ച നടന്നത്. എന്നാൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് പോലുള്ള ഒന്നിലധികം വിഷയങ്ങൾ പ്രധാന തടസ്സമായതിനാൽ വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ ഒരു കരാറും അംഗീകരിച്ചില്ല.

പാകിസ്ഥാൻ തലസ്ഥാനത്ത് യുഎസും ഇറാനും തമ്മിൽ 21 മണിക്കൂർ നീണ്ട തീവ്രമായ ചർച്ചകൾ നടന്നിട്ടും ഒരു കരാറിലും എത്തിയില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് സ്ഥിരീകരിച്ചു.

"ഞങ്ങൾ തുറന്ന മനസ്സോടെയാണ് ഇവിടെ വന്നത്, പക്ഷേ ഇപ്പോൾ ഞങ്ങൾ ഒരു കരാറുമില്ലാതെ അമേരിക്കയിലേക്ക് മടങ്ങുകയാണ്" എന്ന് ഇസ്ലാമാബാദിൽ നടന്ന പത്രസമ്മേളനത്തിൽ ജെഡി വാൻസ് പറഞ്ഞു.

അതേസമയം, അമേരിക്കയുടെ അമിതമായ ആവശ്യങ്ങൾ ഒരു പൊതു ചട്ടക്കൂടിനും കരാറിനും തടസ്സമായെന്ന് ഇറാന്റെ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ തസ്നിമിന്റെ അഭിപ്രായപ്പെട്ടു. 

"നമ്മൾ ഇറാനികളുമായി നിരവധി വിഷയങ്ങളിൽ അർത്ഥവത്തായ ചർച്ചകൾ നടത്തിയിട്ടുണ്ട് എന്നതാണ് നല്ല വാർത്ത. മോശം വാർത്ത എന്തെന്നാൽ നമ്മൾ ഒരു കരാറിൽ എത്തിയിട്ടില്ല എന്നതാണ്. അമേരിക്കയെക്കാൾ ഇറാന് അത് മോശം വാർത്തയാണെന്ന് ഞാൻ വിശ്വസിക്കുന്നു."- ഒരു പത്രസമ്മേളനത്തിൽ വാൻസ് പറഞ്ഞു,

തങ്ങൾ ചർച്ചയിൽ "അവസാനത്തേതും മികച്ചതുമായ ഓഫർ" അവതരിപ്പിച്ചുവെന്ന് വാൻസ് പറഞ്ഞു, എന്നാൽ നിലവിൽ ഇറാൻ യുഎസ് നിബന്ധനകൾ അംഗീകരിക്കാൻ വിസമ്മതിച്ചു. യുഎസ് അതിന്റെ "ചുവപ്പ് രേഖകൾ" വ്യക്തമാക്കിയിട്ടുണ്ടെന്ന് വാൻസ് കർശനമായി പറഞ്ഞു.

"എന്തൊക്കെ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയുമെന്നും ഏതൊക്കെ കാര്യങ്ങളിൽ നമുക്ക് വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിയൻ പ്രതിനിധി സംഘം ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു" എന്ന് അദ്ദേഹം പറഞ്ഞു.

ഈ ചർച്ചകളിൽ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ടതും കർശനവുമായ വ്യവസ്ഥ ആണവായുധങ്ങളെക്കുറിച്ചായിരുന്നു. ഭാവിയിൽ ഇറാൻ ഒരിക്കലും ആണവായുധങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കില്ലെന്ന് ഉറപ്പ് ആവശ്യമാണെന്ന് അമേരിക്ക പറഞ്ഞു. 

മൂന്ന് മിനിറ്റ് നീണ്ട പ്രസംഗത്തിൽ, ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ 'നിരവധി കാര്യമായ ചർച്ചകൾ' നടത്തിയതായി യുഎസ് വൈസ് പ്രസിഡന്റ് പറഞ്ഞു. എന്നാൽ, ഗൾഫ് മേഖലയിലുടനീളം ദീർഘകാല സമാധാനം ഉറപ്പാക്കാൻ കഴിയുന്ന ഒരു കരാറിന് അവർ താൽപര്യപ്പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags

Share this story