ഹമാസ് സമാധാന കരാർ ലംഘിച്ചെന്ന് ഇസ്രായേൽ; നാല് ബന്ദികളുടെ മൃതദേഹങ്ങൾ കൂടി കൈമാറി

നാല് ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങൾ കൂടി ഹമാസ് വിട്ടുനൽകി. ഹമാസ് ആയുധം താഴെ വെക്കണമെന്നും അല്ലെങ്കിൽ നിരായുധീകരിക്കുമെന്നുമുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് കൂടുതൽ മൃതദേഹങ്ങൾ വിട്ടുനൽകിയത്. അതേസമയം ഹമാസ് സമാധാന കരാർ ലംഘിച്ചെന്ന് ഇസ്രായേൽ ആരോപിച്ചു
സമാധാന കരാർ ലംഘിച്ചതോടെ ഗാസയിലേക്കുള്ള അന്താരാഷ്ട്ര സഹായം നിയന്ത്രിക്കാനും ഈജിപ്തിലേക്കുള്ള തെക്കൻ അതിർത്തി തുറക്കുന്നത് വൈകിപ്പിക്കാനും തീരുമാനിച്ചതായി ഇസ്രായേൽ പ്രഖ്യാപിച്ചു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കാൻ കഴിയുന്നില്ലെന്നാണ് ഹമാസ് വിശദീകരിച്ചത്
ഇസ്രായേൽ കൈമാറിയ 45 തടവുകാരുടെ മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നും ഇവരുടെ പേരുകൾ ഇസ്രായേൽ കൈമാറിയിട്ടില്ലെന്നും പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം ഇസ്രായേൽ സേന ഒഴിഞ്ഞതോടെ ഗാസയുടെ നിയന്ത്രണം ഹമാസ് ഏറ്റെടുത്തു. ഏഴ് വിമതരെ ഹമാസ് തെരുവിൽ കൊലപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.