ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം; ടൈർ നഗരത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ദക്ഷിണ ലെബനനിലെ പ്രമുഖ തീരദേശ നഗരമായ ടൈറിൽ (Tyre) ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 32 ഓളം പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നഗരത്തിൽ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം ഔദ്യോഗികമായി മുന്നറിയിപ്പ് നൽകുന്നതിന് തൊട്ടുമുമ്പാണ് ഈ മാരകമായ വ്യോമാക്രമണം ഉണ്ടായതെന്ന് ലെബനൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ടൈർ നഗരത്തിന്റെ കിഴക്കൻ അതിർത്തിയിലാണ് ബോംബാക്രമണം നടന്നത്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.
ഹിസ്ബുള്ള ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് ആക്രമണമെന്നാണ് ഇസ്രായേലിന്റെ വാദം. ഈ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ ടൈർ നഗരവും പരിസര പ്രദേശങ്ങളും പൂർണ്ണമായി ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതേത്തുടർന്ന് ആയിരക്കണക്കിന് സാധാരണക്കാരാണ് പ്രദേശത്തുനിന്നും സുരക്ഷിത ഇടങ്ങൾ തേടി പലായനം ചെയ്യുന്നത്. പ്രദേശത്തെ ആശുപത്രികളുടെ പ്രവർത്തനവും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
