കെജ്‌രിവാളിന്‍റെ അറസ്റ്റ്: വിമർശനവുമായി ജർമനിക്കു പിന്നാലെ യുഎസും

വാഷിങ്ടൺ ഡിസി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റിൽ പ്രതികരിച്ച് യുഎസും. കെജ്‌‌രിവാളിന്‍റെ കാര്യത്തില്‍ സുതാര്യവും നീതിയുക്തവും സമയബന്ധിതവുമായി നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് പറഞ്ഞു. സംഭവഗതികൾ നിരീക്ഷിച്ചുവരികയാണെന്നും യുഎസ്.

കെജ്‌രിവാളിന്‍റെ അറസ്റ്റിൽ ആശങ്ക പ്രകടിപ്പിച്ച ജർമനിയോട് ഇന്ത്യ ശക്തമായ വിയോജിപ്പ് അറിയിച്ചതിനു പിന്നാലെയാണു യുഎസിന്‍റെ ഇടപെടൽ. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും അടിസ്ഥാന ജനാധിപത്യ തത്വങ്ങളും കെജ്‌രിവാളിന്‍റെ കേസിൽ പ്രയോഗിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ജർമൻ വിദേശകാര്യ വക്താവ് സെബാസ്റ്റ്യൻ ഫിഷർ പറഞ്ഞിരുന്നു.

ഇതേത്തുടർന്നു ഡൽഹി ജർമൻ എംബസിയിലെ പ്രതിനിധി ജോർജ് എൻസ്‌വീലറെ വിദേശകാര്യ മന്ത്രാലയത്തിലേക്കു വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. പരാമർശം ഇന്ത്യയുടെ ജുഡീഷ്യൽ പ്രക്രിയയിലെ ഇടപെടലും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു നേർക്കുള്ള കടന്നുകയറ്റവുമാണെന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണു യുഎസിന്‍റെ ഇടപെടൽ.

Share this story