പെറുവിലെ ആൻഡീസ് പർവ്വതമേഖലയിൽ ശക്തമായ ഭൂകമ്പം: തീവ്രത 6.7; രണ്ടുപേർക്ക് പരിക്ക്

ലിമ

ലിമ: ദക്ഷിണ പെറുവിലെ ആൻഡീസ് പർവ്വത മേഖലയിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായും നിരവധിവീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും സിവിൽ ഡിഫൻസ് അധികൃതർ സ്ഥിരീകരിച്ചു.

​യുഎസ് ജിയോളജിക്കൽ സർവേയുടെ (USGS) കണക്കുപ്രകാരം പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിയോടെയാണ് ഭൂചലനമുണ്ടായത്. അയാകുച്ചോ (Ayacucho) മേഖലയിലെ ഉപാഹുവാച്ചോ (Upahuacho) നഗരത്തിന് 38 കിലോമീറ്റർ വടക്കുപടിഞ്ഞാറായി, ഭൂമിക്കടിയിൽ 66 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

​വീടുകൾ ഒഴിപ്പിക്കുന്നതിനിടയിലാണ് രണ്ടുപേർക്ക് പരിക്കേറ്റത്. ദുരന്തത്തിൽ 22 വീടുകൾ, 6 ആരോഗ്യകേന്ദ്രങ്ങൾ, ഒരു സ്കൂൾ എന്നിവ ഭാഗികമായി തകർന്നതായി അധികൃതർ അറിയിച്ചു. ഇക്കാ (Ica), അരെക്വിപ്പ (Arequipa), കുസ്കോ (Cusco) തുടങ്ങിയ മേഖലകളിലും രാജ്യതലസ്ഥാനമായ ലിമയിലും പ്രകമ്പനം അനുഭവപ്പെട്ടു.

​സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് പെറുവിയൻ നാവികസേന അറിയിച്ചു. ഭൂകമ്പ സാധ്യതയേറിയ 'പസഫിക് റിംഗ് ഓഫ് ഫയർ' മേഖലയിലാണ് പെറു സ്ഥിതിചെയ്യുന്നത്. 

Tags

Share this story