നേപ്പാൾ പ്രളയം: മൃതദേഹങ്ങൾ അഴുകിത്തുടങ്ങി, വൻ അണുബാധ ഭീഷണി; മോർച്ചറികൾ നിറഞ്ഞതോടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്‌കരിക്കാൻ നീക്കം
കാഠ്മണ്ഡു: ഭോട്ടെ കോശി നദിയിലുണ്ടായ പ്രളയവും മിന്നൽപ്രളയവും നാശം വിതച്ച നേപ്പാളിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുന്നു. പ്രളയത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട നൂറുകണക്കിന് ആളുകളുടെ മൃതദേഹങ്ങൾ അടിഞ്ഞുകൂടിയതോടെ രാജ്യത്തെ ആശുപത്രി മോർച്ചറികൾ പൂർണമായും നിറഞ്ഞുകവിഞ്ഞു. മതിയായ സൂക്ഷിപ്പ് സൗകര്യങ്ങളില്ലാത്തതിനെ തുടർന്ന് മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയത് വൻ ആരോഗ്യഭീഷണിക്കും അണുബാധ സാധ്യതയ്ക്കും വഴിവെച്ചിരിക്കുകയാണ്.
ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ ലഭിച്ച ചിത്വാൻ ജില്ലയിലാണ് പ്രതിസന്ധി രൂക്ഷം. പ്രദേശത്തെ ആശുപത്രികളിലെ മോർച്ചറി സൗകര്യങ്ങൾ കവിഞ്ഞതോടെ താൽക്കാലിക തണുപ്പുകേന്ദ്രങ്ങൾ സജ്ജമാക്കിയെങ്കിലും അവയും നിറഞ്ഞ സ്ഥിതിയിലാണ്. അഴുകിയ മൃതദേഹങ്ങളിൽ നിന്ന് ദുർഗന്ധം വമിക്കുന്നതും രോഗങ്ങൾ പടരാനുള്ള സാധ്യതയും മുന്നിൽക്കണ്ട് തിരിച്ചറിയാത്തതും അവകാശികളില്ലാത്തതുമായ 229 മൃതദേഹങ്ങൾ സംസ്‌കരിക്കാൻ (ഭൂമിയിൽ അടക്കം ചെയ്യാൻ) ഭരണകൂടം തീരുമാനിച്ചു.
ദേവ്ഘട്ടിലെ തുറസ്സായ സ്ഥലത്താണ് സംസ്‌കാരച്ചടങ്ങുകൾ നടത്തുന്നത്. ഭാവിയിൽ തിരിച്ചറിയൽ സാധ്യമാക്കുന്നതിനായി എല്ലാ മൃതദേഹങ്ങളുടെയും ഡി.എൻ.എ (DNA) സാമ്പിളുകളും രേഖകളും ഫോട്ടോകളും പോലീസ് ശേഖരിച്ച ശേഷമാണ് അടക്കം ചെയ്യുന്നത്.
ദുരന്തത്തിൽ ഇതുവരെ 600-ലധികം ആളുകൾ മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. ആയിരത്തിലേറെ ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായവർക്കായുള്ള തിരച്ചിലും ദുരിതാശ്വാസ പ്രവർത്തനങ്ങളും മേഖലയിൽ തുടരുകയാണ്.
