തെക്കൻ ബെയ്റൂട്ടിൽ ബോംബാക്രമണത്തിന് ഉത്തരവിട്ട് നെതന്യാഹു; വെടിനിർത്തൽ ലംഘിച്ചെന്ന് ഇസ്രായേൽ
ബെയ്റൂട്ട്: ഹിസ്ബുല്ലയുടെ ശക്തമായ സ്വാധീനമേഖലയായ തെക്കൻ ബെയ്റൂട്ടിലെ ദഹിയേ ജില്ലയിൽ വ്യോമാക്രമണം നടത്താൻ സൈന്യത്തിന് ഉത്തരവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഹിസ്ബുല്ല നിരന്തരമായി വെടിനിർത്തൽ കരാർ ലംഘിക്കുന്നു എന്ന് ആരോപിച്ചാണ് ഇസ്രായേലിന്റെ ഈ അടിയന്തര നീക്കം. പ്രധാനമന്ത്രി നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും ചേർന്നാണ് ആക്രമണത്തിനുള്ള സംയുക്ത ഉത്തരവ് നൽകിയത്.
ഇസ്രായേൽ നഗരങ്ങൾക്കും ജനങ്ങൾക്കും നേരെ ഹിസ്ബുല്ല ഭീകര സംഘടന നടത്തുന്ന ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണ് ഇതെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. ഏപ്രിൽ മധ്യത്തിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിന് ശേഷവും ഇരുവിഭാഗങ്ങളും തമ്മിൽ അതിർത്തിയിൽ കടുത്ത ഏറ്റുമുട്ടലുകൾ തുടർന്നിരുന്നു. ഇസ്രായേൽ സൈന്യത്തെ ലക്ഷ്യമിട്ട് ഹിസ്ബുല്ല നടത്തിയ കാമികാസെ ഡ്രോൺ ആക്രമണങ്ങളിൽ നിരവധി ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതാണ് ഇപ്പോഴത്തെ കടുത്ത നടപടിയിലേക്ക് നീങ്ങാൻ ഇസ്രായേലിനെ പ്രേരിപ്പിച്ചത്.
മാർച്ചിൽ ആരംഭിച്ച സൈനിക നീക്കങ്ങളെത്തുടർന്ന് ഇതുവരെ 12 ലക്ഷത്തിലധികം ലബനൻ സ്വദേശികൾക്ക് വീടുകൾ ഒഴിഞ്ഞുപോരേണ്ടി വന്നിട്ടുണ്ട്. പുതിയ വ്യോമാക്രമണ ഉത്തരവ് മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ വീണ്ടും വഷളാക്കുമെന്ന ആശങ്ക പരത്തുന്നുണ്ട്.
