ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനൊരുങ്ങി വീണ്ടും പൊലീസ്; ലാഹോറിൽ തെരുവുയുദ്ധം; ഇന്‍റർനെറ്റ് വിച്ഛേദിച്ചു

PAK

ഇസ്ലമാബാദ്: തോഷഖാന കേസ്സിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വീണ്ടും അറസ്റ്റ് ചെയ്യാനൊരുങ്ങി ഇസ്ലാമാബാദ് പൊലീസ്. അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തെ തുടർന്ന് ലാഹോറിൽ വന്‍ സംഘർഷം. ആൾക്കൂട്ടം പൊലീസിന് നേരെ കല്ലെറു നടന്നു.

ഇമ്രാന്‍ ഖാന്‍റെ വസതിയിലേക്കുള്ള എല്ലാ റോഡുകളും പൊലീസ് കണ്ടയ്നറുകൾ സ്ഥാപിച്ച് അടച്ചു. തുടർന്ന് അറസ്റ്റ് തടയാന്‍ എത്തിയ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രവർത്തകർ പൊലീസിനു നേരെ കല്ലെറിഞ്ഞു. ഏറ്റുമുട്ടലിൽ ഇസ്ലമാബാദ് ഡി.ഐ.ജിക്ക് പരിക്കേറ്റു. പ്രവർത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

അതിനിടയിൽ പ്രവർത്തകരോട് സംഘടിക്കാന്‍ ആഹ്വാനം ചെയ്ത് ഇമ്രാന്‍ ഖാന്‍റെ വീഡിയോ സന്ദേശം പ്രചരിപ്പിച്ചു. തുടർന്ന് ലാഹോറിൽ ഇന്‍റർനെറ്റ് സേവനം വിച്ഛേദിച്ചു. തുടർച്ചയായ രണ്ടാം തവണയാണ് ഇമ്രാൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്യാനൊരുങ്ങി എത്തുന്നത്. എന്നാൽ ലഹോർ സമൻ പാർക്കിലെ അദ്ദേഹത്തിന്‍റെ വസതിക്കു പുറത്തു തെഹ് രീക് ഇ ഇൻസാഫ് പാർട്ടിയുടെ പ്രവർത്തകരുടെ കനത്ത പ്രതിഷേധം തുടരുകയാണ്.

പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച പാരിതോഷികങ്ങൾ അനധികൃതമായി വിൽപ്പന നടത്തിയെന്നതാണു തോഷഖാന കേസ്. എന്നാൽ 3 തവണയായി കേസ് പരിഗണിച്ചപ്പോഴൊന്നും ഇമ്രാൻ കോടതിയിൽ ഹാജരായില്ല. തുടർന്നു സെഷൻസ് കോടതി ജാമ്യരഹിത അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച് ഇമ്രാൻ ഖാനെ മാർച്ച് ഏഴിന് അറസ്റ്റ് ചെയ്തു ഹാജരാക്കണമെന്നാണു കോടതി ഉത്തരവിട്ട ശേഷം പൊലീസെത്തിയങ്കിലും പ്രവർത്തകരുടെ പ്രതിഷേധം കാരണം അറസ്റ്റുണ്ടായിരുന്നില്ല.


 

Share this story