പാക്കിസ്ഥാനിൽ തൂക്കുസഭയ്ക്ക് സാധ്യത; എല്ലാവരെയും ഞെട്ടിച്ച മുന്നേറ്റവുമായി ഇമ്രാന്റെ പാർട്ടി

പാക്കിസ്ഥാൻ തൂക്കുസഭയിലേക്ക്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിടിഐ അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെച്ചതോടെ കാലിടറിയത് സൈന്യത്തിന്റെ പിന്തുണയോടെ മത്സരിച്ച നവാസ് ഷെരീഫിനാണ്. ഇമ്രാനെയും നേതാക്കളെയും ജയിലിലാക്കിയിട്ടും സ്വതന്ത്രരായി മത്സരിച്ച പിടിഐ പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിലെ കറുത്ത കുതിരകളാകുകയായിരുന്നു. 

ഫലം പ്രഖ്യാപിച്ച 252 സീറ്റുകളിൽ 96 സീറ്റുകളാണ് സ്വതന്ത്രർക്കുള്ളത്. നവാസ് ഷെരീഫിന്റെ പാക്കിസ്ഥാൻ മുസ്ലിം ലീഗ് 72 സീറ്റും ബിലാവൽ ഭൂട്ടോയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി 52 സീറ്റുകളിലും വിജയിച്ചു. 133 സീറ്റിന്റെ ഭൂരിപക്ഷമാണ് സർക്കാരുണ്ടാക്കാനായി വേണ്ടത്. 

സർക്കാർ രൂപീകരണ ചർച്ചകൾ സജീവമായി തുടരുകയാണെന്ന് നവാസ് ഷെരീഫ് അറിയിച്ചു. ആരുമായും സഖ്യത്തിന് തയ്യാറാണ്. എന്നാൽ ഇമ്രാന്റെ സ്വതന്ത്രരെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കില്ലെന്നും നവാസ് അറിയിച്ചു. ഒരു വിഭാഗം സ്വതന്ത്രരെ സ്വന്തം പാളയത്തിൽ എത്തിക്കാൻ നവാസ് ശ്രമം ആരംഭിച്ചിട്ടുണ്ട്


 

Share this story