യുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണം: നിരവധി പേർക്ക് പരിക്ക്
യുക്രൈനിലെ ക്രിവി റിഹിലെ തിരക്കേറിയ ഷോപ്പിംഗ് സെന്ററിന് നേരെയുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. 130-ലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു. ആക്രമണത്തിൽ ഒമ്പത് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
വ്ലാഡിമിർ സെലൻസ്കിയുടെ ജന്മനഗരമായ ക്രിവി റിഹിലാണ് ആക്രമണം നടന്നത്. ഓഗസ്റ്റ് 21ന് പകൽ തിരക്കേറിയ സമയത്തായിരുന്നു ഡ്രോൺ ആക്രമണം. ആദ്യ ആക്രമണത്തിന് പിന്നാലെ ഏകദേശം 30 മിനിറ്റിനുശേഷം രണ്ടാമത്തെ ഡ്രോൺ അതേ പ്രദേശത്ത് പതിച്ചതായാണ് യുക്രൈൻ ആരോപിക്കുന്നത്. രക്ഷാപ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ‘ഡബിൾ ടാപ്പ്’ ആക്രമണമായിരുന്നു ഇതെന്നാണ് സെലൻസ്കിയുടെ ആരോപണം.ആക്രമണത്തെ തുടർന്ന് ഷോപ്പിംഗ് സെന്ററിന്റെ വലിയ ഭാഗം തകർന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.
ആക്രമണത്തെ രൂക്ഷമായി അപലപിച്ച് സെലൻസ്കി രംഗത്തെത്തി. സംഭവത്തെ ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച അദ്ദേഹം റഷ്യയ്ക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും അന്താരാഷ്ട്ര സമൂഹം റഷ്യക്കെതിരെ സമ്മർദം ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു.ആക്രമണത്തെ ‘ആസൂത്രിത ഭീകരത’ എന്നാണ് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജ കല്ലാസ് വിശേഷിപ്പിച്ചത്. റഷ്യക്കെതിരെ കൂടുതൽ ശക്തമായ ഉപരോധ നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
യുക്രൈനിലെ ആക്രമണങ്ങൾക്കിടെ സാധാരണ ജനങ്ങൾ വീണ്ടും ലക്ഷ്യമാകുന്നതിൽ അന്താരാഷ്ട്ര തലത്തിൽ ആശങ്ക ശക്തമാകുകയാണ്. ക്രിവി റിഹിൽ നടന്ന ആക്രമണത്തിന് പിന്നാലെയും യുക്രൈനിലെ വിവിധ മേഖലകളിൽ റഷ്യൻ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു
