സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു; പരീക്ഷണ ആസ്ഥാനമായ സ്റ്റാർബേസിലെ അപകടം തിരിച്ചടി

സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു; പരീക്ഷണ ആസ്ഥാനമായ സ്റ്റാർബേസിലെ അപകടം തിരിച്ചടി
ടെക്സസ്: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌പേസ് എക്‌സിന് വീണ്ടും തിരിച്ചടി. കമ്പനിയുടെ വൻകിട റോക്കറ്റായ സ്റ്റാർഷിപ്പിന്റെ പുതിയ പ്രോട്ടോടൈപ്പ് ടെക്സസിലെ സ്റ്റാർബേസിലുള്ള പരീക്ഷണ ആസ്ഥാനത്ത് വെച്ച് പൊട്ടിത്തെറിച്ചു. പത്താമത്തെ പരീക്ഷണ പറക്കലിനുള്ള തയ്യാറെടുപ്പുകൾക്കിടെ നടന്ന 'സ്റ്റാറ്റിക് ഫയർ ടെസ്റ്റി'ലാണ് അപകടമുണ്ടായത്.   ജൂൺ 18 ബുധനാഴ്ച രാത്രി 11 മണിയോടെയാണ് (പ്രാദേശിക സമയം) സ്റ്റാർഷിപ്പ് 36 എന്ന പ്രോട്ടോടൈപ്പ് ടെസ്റ്റ് സ്റ്റാൻഡിൽ വെച്ച് വൻ സ്ഫോടനത്തോടെ തകര്ന്നത്. തീഗോളമായി മാറിയ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ പരിസരത്ത് ചിതറിത്തെറിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് സ്പേസ് എക്സ് ഔദ്യോഗികമായി വിശദീകരണം നൽകിയിട്ടില്ല. "ഒരു വലിയ അപാകത" സംഭവിച്ചുവെന്ന് മാത്രമാണ് കമ്പനി അറിയിച്ചിട്ടുള്ളത്. എങ്കിലും, എഞ്ചിൻ പ്രവർത്തനത്തിലെ തകരാറാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, പരീക്ഷണ സ്ഥലത്തിന് ചുറ്റും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നതിനാൽ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും സ്പേസ് എക്സ് പ്രസ്താവനയിലൂടെ അറിയിച്ചു. പ്രാദേശിക അധികാരികളുമായി സഹകരിച്ച് സ്ഫോടന സ്ഥലത്തെ സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും കമ്പനി കൂട്ടിച്ചേർത്തു. മനുഷ്യനെ ചൊവ്വയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്പേസ് എക്സ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സ്റ്റാർഷിപ്പ് റോക്കറ്റിന് നിരവധി പരീക്ഷണ പരാജയങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. ഈ വർഷം ജനുവരിയിലും മാർച്ചിലുമായി നടന്ന രണ്ട് പരീക്ഷണ പറക്കലുകളും പൊട്ടിത്തെറിയിൽ കലാശിച്ചിരുന്നു. മെയ് മാസത്തിൽ നടന്ന പരീക്ഷണം വിജയകരമായി കുതിച്ചുയർന്നെങ്കിലും, തിരിച്ചിറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് തകരുകയായിരുന്നു. പുതിയ അപകടം സ്റ്റാർഷിപ്പ് പദ്ധതിയുടെ അടുത്ത വിക്ഷേപണങ്ങളെ എങ്ങനെ ബാധിക്കുമെന്നത് വ്യക്തമല്ല. എങ്കിലും, "വേഗത്തിൽ പരാജയപ്പെടുക, വേഗത്തിൽ പഠിക്കുക" എന്ന തത്വത്തിൽ പ്രവർത്തിക്കുന്ന സ്പേസ് എക്സിന് ഈ തിരിച്ചടി പുതിയ പാഠങ്ങൾ നൽകുമെന്നാണ് ബഹിരാകാശ ഗവേഷണ രംഗത്തെ നിരീക്ഷകർ വിലയിരുത്തുന്നത്.

Tags

Share this story