അങ്കിൾ വിളിയിൽ പദവി നഷ്ടമായി; തായ്‌ലാൻഡ് പ്രധാനമന്ത്രി ഷിനാവത്രയെ കോടതി പുറത്താക്കി
Aug 29, 2025, 17:00 IST
തായ്‌ലാൻഡ് പ്രധാനമന്ത്രി പ്യോതോംഗ്താൻ ഷിനാവത്രയെ(38) ഭരണഘടനാ കോടതി പുറത്താക്കി. കംബോഡിയൻ നേതാവുമായുള്ള ഫോൺ സംഭാഷണത്തിലെ പരാമർശങ്ങളുടെ പേരിലാണ് പ്രധാനമന്ത്രിക്ക് പദവി നഷ്ടമായത്. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ അഭിമാനം സംരക്ഷിച്ചില്ല. രാജ്യത്തേക്കാൾ സ്വന്തം താത്പര്യങ്ങൾക്കാണ് അവർ മുൻഗണന നൽകിയതെന്ന് കോടതി വിധിയിൽ പറയുന്നു. ഭരണഘടന കോടതിയിലെ 9 ജഡ്ജിമാരിൽ ആറ് പേർ പ്രധാനമന്ത്രിക്കെതിരെ വോട്ട് ചെയ്തു. കോടതി വിധി അംഗീകരിക്കുന്നതായി ഷിനാവത്ര പറഞ്ഞു. നേരത്തെ ഭരണഘടനാ കോടതി പ്രധാനമന്ത്രിയെ സസ്‌പെൻഡ് ചെയ്തിരുന്നു. ജൂൺ 15ന് കംബോഡിയൻ പ്രസിഡന്റുമായി ഷിനാവത്ര നടത്തിയ ഫോൺ സംഭാഷണമാണ് എല്ലാത്തിനും കാരണമായത്. കംബോഡിയൻ പ്രസിഡന്റ് ഹുൻ സായെന്നിനെ അങ്കിൾ എന്ന് ഷിനാവത്ര വിളിച്ചതും തായ് സൈനിക ജനറലിനെ കുറിച്ച് മതിപ്പില്ലാതെ സംസാരിച്ചതുമാണ് വിവാദമായത്. ഹുൻ സായെൻ തന്നെയാണ് ഫോൺ സംഭാഷണം പുറത്തുവിട്ടത്.
