ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒമാനുമായുള്ള കരാർ അവസാന ഘട്ടത്തിൽ; എന്നാൽ അമേരിക്ക നിബന്ധനകൾ പാലിക്കണമെന്ന് ഇറാൻ
ടെഹ്‌റാൻ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഒമാനുമായി നടത്തുന്ന ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന് ഇറാൻ. എന്നാൽ കടലിടുക്ക് തുറക്കുന്നതും ഗതാഗതം പൂർണ്ണതോതിൽ പുനരാരംഭിക്കുന്നതും അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങളും മറ്റ് നിബന്ധനകളും നീക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
പുതിയ ഷിപ്പിംഗ് പാതകൾ നിശ്ചയിക്കുന്നതിനുള്ള ഉഭയകക്ഷി കരാർ ഉടൻ പ്രാബല്യത്തിൽ വരുമെങ്കിലും, മുൻകാല ആക്രമണങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകാനും ഉപരോധങ്ങൾ പൂർണ്ണമായി പിൻവലിക്കാനും യു.എസ് തയ്യാറാകണമെന്ന് ഇറാൻ ആവശ്യപ്പെടുന്നു. അമേരിക്കയുമായി നേരിട്ട് ചർച്ചകൾ നടത്തുന്നില്ലെന്നും മൂന്നാം കക്ഷികൾ വഴിയാണ് സന്ദേശങ്ങൾ കൈമാറുന്നതെന്നും ഇറാൻ അറിയിച്ചു.
ആഗോള എണ്ണ, എൽ.എൻ.ജി വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കപ്പെടുന്നത് ആഗോള ഊർജ്ജ വിപണിക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
