അന്യ സ്ത്രീകളെ സ്പർശിക്കരുതെന്ന നിയമം; അഫ്ഗാൻ ഭൂചലനത്തിൽ കുടുങ്ങിയ സ്ത്രീകൾ ദുരിതത്തിൽ

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനത്തെ തുടർന്ന് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരും ശ്രമിക്കുന്നില്ലെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. അടുത്ത ബന്ധുക്കളല്ലാത്ത പുരുഷൻമാരുമായി സ്ത്രീക്ക് ശാരീരിക സമ്പർക്കം പാടില്ലെന്ന താലിബാന്റെ കടുത്ത നിയമത്തെ തുടർന്നാണിത്. പുരുഷ രക്ഷാപ്രവർത്തകർ സ്ത്രീകളെ തൊടുന്നതിൽ വിലക്ക് നേരിടുന്നതിനാൽ ഇപ്പോഴും പലരും കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം.
ഭൂകമ്പത്തിൽ 3000 പേർ മരിക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. വനിതാ രക്ഷാപ്രവർത്തകരുടെ അഭാവമാണ് സ്ത്രീകളെ രക്ഷപ്പെടുത്തുന്നതിൽ തടസ്സമായിരിക്കുന്നത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷാപ്രവർത്തകർ പോലും ഉപേക്ഷിക്കുകയാണ്.
രക്ഷാപ്രവർത്തകരിൽ ചിലർ വസ്ത്രങ്ങളിലും മറ്റും പിടിച്ചാണ് പല സ്ത്രീകളുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാനിസ്ഥാനിലുള്ള ലിംഗവിവേചനം പ്രകൃതി ദുരന്തത്തേക്കാൾ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.