ഭൂമിയിലെ ഏറ്റവും പ്രായം ചെന്ന ജീവി; വിക്ടോറിയ രാജ്ഞിയുടെ കാലത്ത് ജനിച്ച ജോനാഥൻ ആമയ്ക്ക് 194-ാം വയസ്സിൽ 'ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഐക്കൺ' പദവി

ആമ

ലണ്ടൻ: ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നവയിൽ വച്ച് ഏറ്റവും പ്രായമേറിയ കരഭൂമിയിലെ ജീവിയായ 'ജോനാഥൻ' എന്ന ഭീമൻ ആമയ്ക്ക് അപൂർവ നേട്ടം. ഗിന്നസ് വേൾഡ് റെക്കോർഡ്സ് തങ്ങളുടെ ഏറ്റവും പുതിയ 'ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഐക്കൺ' (Guinness World Records ICON) പദവി നൽകിയാണ് ജോനാഥനെ ആദരിച്ചത്. നിലവിൽ 194 വയസ്സാണ് ഈ ആമയ്ക്ക് കണക്കാക്കുന്നത്.

​ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞി സിംഹാസനത്തിൽ ഏറുന്നതിനും മുൻപ്, ഏകദേശം 1832-ൽ ജനിച്ചുവെന്ന് കരുതപ്പെടുന്ന ജോനാഥൻ, ഐഫൽ ടവറിനേക്കാളും ലണ്ടൻ ടവർ ബ്രിഡ്ജിനേക്കാളും പഴക്കമുള്ള ചരിത്ര സാക്ഷിയാണ്! 1882-ൽ തന്റെ 50-ാം വയസ്സിലാണ് ജോനാഥനെ സെയ്‌ഷെൽസിൽ (Seychelles) നിന്നും തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ബ്രിട്ടീഷ് ദ്വീപായ സെന്റ് ഹെലീനയിൽ (St. Helena) എത്തിക്കുന്നത്. അവിടെ ഗവർണറുടെ ഔദ്യോഗിക വസതിയിലെ തോട്ടത്തിലാണ് ഇപ്പോൾ ഈ വിഐപി ജീവിക്കുന്നത്.


​പ്രായാധിക്യം കാരണം കാഴ്ചശക്തിയും മണക്കാനുള്ള ശേഷിയും കുറഞ്ഞിട്ടുണ്ടെങ്കിലും ജോനാഥൻ ഇപ്പോഴും ആരോഗ്യവാനാണെന്ന് പരിചാരകർ വ്യക്തമാക്കുന്നു. സെയ്‌ഷെൽസ് ഇനത്തിൽപ്പെട്ട ഭീമൻ ആമകളുടെ ശരാശരി ആയുസ്സ് 150 വർഷമാണെന്നിരിക്കെയാണ് ജോനാഥൻ 194 വർഷങ്ങൾ പിന്നിട്ട് അത്ഭുതമായി തുടരുന്നത്. ശാസ്ത്രജ്ഞർ ജോനാഥന്റെ ഡി.എൻ.എ (DNA) ഘടനയെക്കുറിച്ച് പഠിച്ചുവരികയാണ്; മനുഷ്യ കോശങ്ങളെപ്പോലെ ഇവയുടെ കോശങ്ങൾക്ക് പെട്ടെന്ന് നാശം സംഭവിക്കാത്തതാണ് ഇവയുടെ ദീർഘായുസ്സിന് പിന്നിലെന്നാണ് കണ്ടെത്തൽ.

​ഗിന്നസ് വേൾഡ് റെക്കോർഡ്സ് പുറത്തുവിട്ട 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ജോനാഥൻ തന്റെ പുതിയ വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് നോക്കുന്നതും ക്യാരറ്റ് കഴിക്കുന്നതും കാണാം. മുൻപ് എലിസബത്ത് രാജ്ഞി, ഗായകൻ ടെയ്‌ലർ സ്വിഫ്റ്റ് തുടങ്ങിയ പ്രമുഖർക്ക് ലഭിച്ച അതേ ഐക്കൺ പദവിയാണ് ഈ വർഷം ജോനാഥനും സ്വന്തമാക്കിയത്.

Tags

Share this story