അണുബോംബുണ്ടാക്കാൻ പദ്ധതിയില്ല, ഭീഷണിയെങ്കിൽ നയത്തിൽ മാറ്റം വരുത്തും; ഇറാന്റെ മുന്നറിയിപ്പ്

ടെഹ്റാൻ: ഇസ്രയേൽ- ഇറാൻ സംഘർഷം ശക്തമായിരിക്കെ കടുത്ത ഭാഷയിൽ മറുപടി നൽകി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖൊമൈനിയുടെ ഉപദേശകൻ കമൽ ഖരാസി. ഇറാന്റെ നിലനിൽപ്പിനെ ബാധിക്കുമെങ്കിൽ ആണവായുധ നയങ്ങളിൽ മാറ്റം വരുത്താൻ രാജ്യം മടിക്കില്ലെന്നാണ് ഖരാസി മുന്നറിയിപ്പ് നൽകിയത്. 'ആണവായുധം നിർമ്മിക്കാനുള്ള ആലോചന ഞങ്ങൾക്കില്ല. പക്ഷേ ഇറാന്റെ നിലനിൽപ്പിന് ഭീഷണിയായാൽ നയങ്ങളിൽ മാറ്റം വരുത്തുകയല്ലാതെ മറ്റ് മാർഗമുണ്ടാകില്ല'; കമൽ ഖരാസി പറഞ്ഞു.

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അതിന്റെ ഏറ്റവും ഉയർന്ന നിലയിൽ തുടരുകയാണ്. സിറിയയുടെ തലസ്ഥാനമായ ദമാസ്കസിലെ ഇറാൻ നയതന്ത്രകാര്യാലയത്തിന് നേരെ ഇസ്രയേൽ ബോംബാക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി ഇസ്രയേലിന് നേരെ ഇറാൻ മിസൈൽ ആക്രമണവും നടത്തിയിരുന്നു. സയണിസ്റ്റ് ഭരണകൂടം (ഇസ്രായേൽ) ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയാൽ, ഞങ്ങളുടെ പ്രതിരോധം മാറുമെന്നും ഖരാസി കൂട്ടിച്ചേർത്തു.

ആണവായുധ വികസനത്തിനെതിരെ അയത്തുള്ള ഖമേനിയുടെ ഫത്‌വ ഉണ്ടായിരുന്നിട്ടും, പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള സമ്മർദ്ദം ഇറാൻ്റെ ആണവനയം പുനർനിർണയിക്കാൻ കാരണമായേക്കുമെന്ന്2021-ൽ ഇറാൻ്റെ അന്നത്തെ ഇൻ്റലിജൻസ് മന്ത്രി സൂചിപ്പിച്ചിരുന്നു.

Share this story