ഇറാനുമായുള്ള വെടിനിർത്തൽ കരാർ തുടരില്ലെന്ന് ട്രംപ്; ഇറാനെ പാകിസ്ഥാൻ സഹായിച്ചതായി വെളിപ്പെടുത്തൽ

USA iran

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി. ഇറാനുമായുള്ള വെടിനിർത്തൽ കരാർ തുടരില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള വെടിനിർത്തൽ കരാർ അതീവ ഗുരുതരാവസ്ഥയിലെന്നും വെടിനിർത്തൽ തുടരാനുള്ള സാധ്യത കുറവാണെന്നും ട്രംപ് പറഞ്ഞു. ഇറാൻ്റെ പ്രതികരണം വെറും ചവറായിരുന്നുവെന്നും വായിക്കാൻ പോലും തോന്നിയില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരെയുള്ള സൈനിക നടപടിക്ക് അമേരിക്ക ഹോർമുസ് കടലിടുക്ക് ഉപയോഗിക്കുമെന്നതിനാലാണ് അടച്ചതെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ്.

ഇറാനു മേൽ അമേരിക്ക സൈനിക നടപടി തുടർന്നാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇസ്മായിൽ ബഗായ് മുന്നറിയിപ്പ് നൽകി. അതിനിടെ പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇറാന്റെ സൈനിക വിമാനങ്ങൾ പാകിസ്ഥാന്റെ വ്യോമതാവളങ്ങളിൽ പാർക്ക് ചെയ്യാൻ രഹസ്യമായി അനുവദിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. ഇറാന്റെ സൈനിക വിമാനങ്ങൾ പാകിസ്ഥാനിലെ നൂർ ഖാൻ വ്യോമതാവളത്തിലേക്കാണ് മാറ്റിയതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

ഇറാൻ- അമേരിക്ക ചർച്ചയ്ക്ക് പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുമ്പോഴാണ് പുതിയ വെളിപ്പെടുത്തൽ വരുന്നത്. റിപ്പോർട്ട് ശരിയാണെങ്കിൽ മധ്യസ്ഥ രാജ്യമെന്ന നിലയിൽ പാകിസ്ഥാന്റെ റോൾ പുനപ്പരിശോധിക്കണമെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സെ ഗ്രഹാം പറഞ്ഞു. അതേസമയം റിപ്പോർട്ട് പാകിസ്താൻ നിഷേധിച്ചു. നൂർ ഖാൻ വ്യോമതാവളം നഗരഹൃദയത്തിലാണെന്നും അവിടെ പാർക്ക് ചെയ്ത വിമാനങ്ങൾ പൊതുജനങ്ങൾക്കടക്കം കാണാമെന്നും പാകിസ്താൻ സൈനിക ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Tags

Share this story