ഫ്രാൻസിൽ കടുത്ത ചൂട്: നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ രണ്ട് കുട്ടികൾ മരിച്ച നിലയിൽ

ഫ്രാൻസ്

പാരീസ്: യൂറോപ്പിനെ ചുട്ടുപൊള്ളിക്കുന്ന ശക്തമായ ഉഷ്ണതരംഗത്തിനിടയിൽ ഫ്രാൻസിൽ ദാരുണ സംഭവം. ദക്ഷിണ ഫ്രാൻസിലെ കാർപെൻട്രാസ് (Carpentras) നഗരത്തിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടും നാലും വയസ്സുള്ള രണ്ട് സഹോദരങ്ങളാണ് മരണപ്പെട്ടത്.

​അമ്മ സാധനങ്ങൾ വാങ്ങാൻ പോയ സമയത്ത് കുട്ടികൾ സ്വയം കാറിനുള്ളിൽ കയറിയതാകാമെന്നും, തുടർന്ന് ലോക്കായ കാറിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ പോയതുമാകാം ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ചെത്തിയ അമ്മയാണ് കുട്ടികളെ കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടിയന്തര രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടുത്ത ചൂടാണ് മരണത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് കടുത്ത മാനസിക ആഘാതത്തിലായ കുട്ടികളുടെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യൂറോപ്പിൽ ഉഷ്ണതരംഗം കടുക്കുന്നു

​ഫ്രാൻസ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിലവിൽ റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തുന്നത്. പലയിടങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിലാണ്. ഫ്രാൻസിലെ ബോർഡോയിൽ താപനില 41.9 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. കനത്ത ചൂടിനെ തുടർന്ന് ഫ്രാൻസിൽ ആയിരത്തിലധികം സ്കൂളുകൾ അടച്ചിടുകയോ പ്രവർത്തന സമയം പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്. കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് ഫ്രാൻസിലെ പകുതിയിലധികം പ്രദേശങ്ങളിലും നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 

Tags

Share this story