ലോകത്തിന്റെ ആദ്യ 'എഐ യുദ്ധ പരീക്ഷണശാല'യായി യുക്രെയ്ൻ; റഷ്യക്കെതിരെ കൃത്രിമബുദ്ധി ആയുധമാക്കി യുക്രെയ്ൻ സൈന്യം
കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം രണ്ട് വർഷം പിന്നിടുമ്പോൾ, ആഗോളതലത്തിൽ കൃത്രിമബുദ്ധിയുടെ (Artificial Intelligence - AI) ഏറ്റവും വലിയ പരീക്ഷണശാലയായി യുക്രെയ്ൻ മാറിയിരിക്കുന്നു. പരമ്പരാഗത യുദ്ധമുറകളിൽ നിന്നും മാറി പൂർണ്ണമായും എഐ സാങ്കേതികവിദ്യയിലും റോബോട്ടിക്സിലും അധിഷ്ഠിതമായ പുതിയൊരു യുദ്ധതന്ത്രമാണ് യുക്രെയ്ൻ ഇപ്പോൾ പയറ്റുന്നത്.
മനുഷ്യശേഷിയിൽ റഷ്യയേക്കാൾ പിന്നിലാണെങ്കിലും, സാങ്കേതികവിദ്യയുടെ കരുത്തിലാണ് യുക്രെയ്ൻ ഇതിനെ പ്രതിരോധിക്കുന്നത്. കിലോമീറ്ററുകൾക്കപ്പുറമുള്ള ഭൂഗർഭ ബങ്കറുകളിൽ ഇരുന്ന് റിമോട്ട് കൺട്രോളുകൾ വഴി നിയന്ത്രിക്കാവുന്ന അത്യാധുനിക എഐ ഡ്രോണുകളാണ് യുക്രെയ്ൻ സൈന്യത്തിന്റെ പ്രധാന വജ്രായുധം. ശത്രുക്കളുടെ സാന്നിധ്യം സ്വയം തിരിച്ചറിഞ്ഞ് ആക്രമണം നടത്താൻ കെൽപ്പുള്ള 'സൈലന്റ് കില്ലർ' ഡ്രോണുകൾ റഷ്യൻ ക്യാമ്പുകളിൽ വലിയ നാശനഷ്ടമുണ്ടാക്കുന്നുണ്ട്.
കൂടാതെ, കാടുകളിലും കുറ്റിച്ചെടികളിലും ദിവസങ്ങളോളം ഒളിച്ചിരുന്ന് ആക്രമണം നടത്താൻ കഴിയുന്ന, ഭാരമേറിയ മെഷീൻ ഗണ്ണുകൾ ഘടിപ്പിച്ച റോബോട്ട് ടാങ്കുകളും യുക്രെയ്ൻ യുദ്ധമുഖത്ത് വിന്യസിച്ചിട്ടുണ്ട്. വരും നാളുകളിൽ ആഗോള യുദ്ധങ്ങളുടെ ഗതി തന്നെ മാറ്റിയെഴുതുന്ന തരത്തിലുള്ള വലിയൊരു സാങ്കേതിക വിപ്ലവത്തിനാണ് യുക്രെയ്ൻ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.
