​യു.എസ് പ്രതിനിധികളുടെ സന്ദർശനം: കിയീവിലെ ആക്രമണങ്ങൾ 72 മണിക്കൂറത്തേക്ക് നിർത്തിവെക്കാൻ പുടിന്റെ ഉത്തരവ്

പുട്ടിൻ

മോസ്കോ: യുക്രെയ്നിലെ റഷ്യൻ ആക്രമണങ്ങൾ അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ അമേരിക്കൻ പ്രതിനിധികൾ റഷ്യയിലെത്തിയ പശ്ചാത്തലത്തിൽ, യുക്രെയ്ൻ തലസ്ഥാനമായ കിയീവിൽ 72 മണിക്കൂർ നേരത്തേക്ക് ആക്രമണങ്ങൾ നടത്തരുതെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഉത്തരവിട്ടു. ശനിയാഴ്ച അർദ്ധരാത്രി മുതലാണ് മൂന്ന് ദിവസത്തെ ഈ താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നത്.

​യു.എസ് പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെദ് കുഷ്നറും സമാധാന ചർച്ചകൾക്കായി മോസ്കോയിലെത്തിയിട്ടുണ്ട്. ഇരുവരും പിന്നീട് കിയീവും സന്ദർശിക്കും. അമേരിക്കൻ പ്രതിനിധികളുടെ സുരക്ഷയും സന്ദർശന സാഹചര്യങ്ങളും കണക്കിലെടുത്താണ് ആക്രമണം താൽക്കാലികമായി നിർത്താൻ തീരുമാനിച്ചതെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു.

​നേരത്തെ, യു.എസ് പ്രതിനിധികളുടെ സന്ദർശനവേളയിൽ തങ്ങളും റഷ്യയ്ക്ക് നേരെ വ്യോമാക്രമണങ്ങൾ നടത്തില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി വ്യക്തമാക്കിയിരുന്നു. വർഷങ്ങളായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ സമാധാനം കണ്ടെത്താനുള്ള അമേരിക്കൻ ശ്രമങ്ങൾക്ക് ഈ നീക്കം പുതിയ പ്രതീക്ഷ നൽകുന്നു. 

Tags

Share this story