ഹോർമുസ് കടലിടുക്ക് അടച്ചെന്ന ഇറാന്റെ വാദം തള്ളി യുഎസ്; കപ്പൽ ഗതാഗതം സുഗമമെന്ന് യുഎസ് സൈന്യം
വാഷിംഗ്ടൺ/ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) അടച്ചെന്ന ഇറാന്റെ അവകാശവാദം തള്ളി അമേരിക്ക. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി പാത പൂർണ്ണമായും തുറന്നിട്ടിരിക്കുകയാണെന്നും യുഎസ് സൈന്യം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈകളിലല്ലെന്നും മേഖലയിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ തുടരുകയാണെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. നിയമാനുസൃതമായി സർവീസ് നടത്തുന്ന എല്ലാ കപ്പലുകൾക്കും സുരക്ഷിത പാത ഉറപ്പാക്കാൻ അമേരിക്കൻ സൈന്യം സജ്ജമാണെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ വാണിജ്യ കപ്പലുകൾക്ക് നേരെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ആക്രമണം നടത്തിയതിനെ തുടർന്ന് യുഎസ് ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചത്. എന്നാൽ, ഒമാൻ അതിർത്തിയോട് ചേർന്നുള്ള തെക്കൻ പാതയിലൂടെ ഇപ്പോഴും ഗതാഗതം സാധ്യമാണെന്നാണ് അന്താരാഷ്ട്ര മാരിടൈം ഏജൻസികൾ നൽകുന്ന വിവരം. മേഖലയിൽ സമാധാനവും സുരക്ഷിതത്വവും തിരികെ വരുന്നത് വരെ നിയന്ത്രണങ്ങൾ തുടരുമെന്നാണ് ഇറാന്റെ നിലപാട്.
