മിനിറ്റ്മാൻ-3 മിസൈൽ പരീക്ഷിച്ച് യുഎസ്; ഹിരോഷിമ ബോംബിനേക്കാൾ മാരകം, 10,000 കിലോമീറ്റർ ദൂരപരിധി
ഇറാനുമായുള്ള സംഘർഷം തുടരുന്നതിനിടെ ഏറ്റവും മാരകമായ ആണവ മിസൈൽ പരീക്ഷിച്ച് അമേരിക്ക. മിനിറ്റ്മാൻ 3 എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് കാലിഫോർണിയയിലെ വാൻഡർബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്ന് പരീക്ഷിച്ചത്. യുഎസിന്റെ ഡൂംസ്‌ഡേ മിസൈൽ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പരീക്ഷണം വിജയകരമായിരുന്നു
രണ്ടാംലോക മഹായുദ്ധകാലത്ത് ഹിരോഷിമയിൽ പ്രയോഗിച്ച ആറ്റംബോബിനേക്കാൾ 20 മടങ്ങ് പ്രഹരശേഷിയുള്ള ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ളതാണ് മിസൈൽ. ഏകദേശം 10,000 കിലോമീറ്ററാണ് ദൂരപരിധി. മണിക്കൂറിൽ 24,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും.
വിക്ഷേപിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ ലോകത്തിന്റെ ഏത് കോണിലുമുള്ള ലക്ഷ്യസ്ഥാനത്ത് എത്താൻ മിനിറ്റ്മാൻ 3ന് സാധിക്കും. രാജ്യത്തിന്റെ ആണവ പ്രതിരോധ വ്യൂഹത്തിന്റെ കാര്യക്ഷമതയും സന്നദ്ധതയും ഉറപ്പുവരുത്തിനായുള്ള പതിവ് വിലയിരുത്തൽ പരിപാടിയാണിതെന്നാണ് അമേരിക്ക പ്രതികരിച്ചത്.
