അധിനിവേശത്തെ ചെറുക്കുമെന്ന് വെനസ്വേല; രാജ്യമാകെ സൈന്യത്തെ വിന്യസിക്കാൻ നിർദേശം, മദൂറോ എവിടെ

maduro

വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തിന് പുറത്തേക്ക് മാറ്റിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് ലോകം കേട്ടത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപിന്റെ വെളിപ്പെടുത്തൽ. മദൂറോയെയും ഭാര്യയെയും വിമാന മാർഗം വെനസ്വേലയിൽ നിന്ന് പുറത്തെത്തിച്ചുവെന്നാണ് ട്രംപ് അറിയിച്ചത്. 

മദൂറോയെ പിടികൂടുന്നതിലേക്ക് നയിച്ച യുഎസ് ആക്രമണങ്ങൾക്ക് പിന്നിൽ വളരെ മികച്ച ആസൂത്രണം ഉണ്ടായിരുന്നതായി ട്രംപ് പറഞ്ഞു. മദൂറോ പിടിയിലായ സാഹചര്യത്തിൽ വെനസ്വേലക്കെതിരെ കൂടുതൽ നടപടിയുണ്ടാകില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. അതേസമയം അധിനിവേശത്തെ ശക്തമായി ചെറുക്കുമെന്ന് വെനസ്വേല വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു

പ്രസിഡന്റും ഭാര്യയും ജീവനോടെ ഉണ്ടെന്നതിന്റെ തെളിവുകൾ ഉടൻ പുറത്തുവിടണമെന്നും റോഡ്രിഗസ് അറിയിച്ചു. മദൂറോയും ഭാര്യയും എവിടെയാണെന്ന് അറിയില്ലെന്നും വെനസ്വേലൻ സർക്കാർ അറിയിച്ചു. രാജ്യത്ത് അടിയന്താരവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യം മുഴുവൻ സൈന്യത്തെ വിന്യസിക്കാൻ വെനസ്വേലൻ പ്രതിരോധ മന്ത്രി വ്‌ളാദിമിർ പാഡ്രിനോ ലോപസ് നിർദേശം നൽകി. 

വെനസ്വേലയിൽ ഇന്ന് പുലർച്ചെ മുതൽ അമേരിക്ക ശക്തമായ ആക്രമണം നടത്തി വരികയായിരുന്നു. തലസ്ഥാനമായ കാരക്കാസിലടക്കം അമേരിക്ക ആക്രമണം നടത്തി. ഓപറേഷന്റെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി ഫ്‌ളോറിഡയിൽ ട്രംപ് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. യുഎസിന്റെ െൈസനിക നടപടിയുടെ കാരണവും ഭാവി നീക്കങ്ങളും ട്രംപ് വ്യക്തമാക്കുമെന്നാണ് കരുതുന്നത്

നിരവധി ഉഗ്രസ്‌ഫോടനങ്ങൾ കാരക്കാസിൽ അടക്കം നടന്നതായാണ് റിപ്പോർട്ട്. മദൂറോയെ വീഴ്ത്താൻ ഏതറ്റം വരെ പോകുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. വ്യോമാക്രമണത്തിന് പിന്നാലെ വെനസ്വേലയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു
 

Tags

Share this story