ട്രംപിന്റെ പശ്ചിമേഷ്യന്‍ നയത്തിനെതിരെ ന്യൂയോര്‍ക്ക് നഗരത്തില്‍ പ്രതിഷേധം
റിപ്പോർട്ട്: മൊയ്തീന് പുത്തന്‍ചിറ
ന്യൂയോര്‍ക്ക്: ഇറാനെതിരായ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആക്രമണാത്മക നടപടികള്‍ക്കെതിരെ ന്യൂയോര്‍ക്ക് സിറ്റിയില്‍ ബുധനാഴ്ച യുദ്ധവിരുദ്ധ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഇറാനുമായുള്ള സംഘര്‍ഷം പശ്ചിമേഷ്യയില്‍ ഒരു പുതിയ സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് നിയന്ത്രണം വിട്ട് പോകുമെന്ന ആശങ്ക പ്രകടനക്കാര്‍ പങ്കു വെച്ചു.
‘ട്രംപ്, പെന്‍സ് പുറത്തു പോകുക’ എന്ന് പ്രതിഷേധക്കാര്‍ ആക്രോശിച്ചു.
‘ഇറാനെതിരെ യുദ്ധമല്ല! കൊലപാതകങ്ങളല്ല! ഇടപെടലുകളല്ല! ഉപരോധങ്ങളല്ല!’, ‘കൂടുതല്‍ ഡ്രോണുകളല്ല’, ‘കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുക, അല്ലാതെ ഇറാനോടല്ല’, ട്രംപ്, പെന്‍സ് പുറത്തുപോകുക എന്നിങ്ങനെ എഴുതിയ ബാനറുകള്‍ പ്രതിഷേധക്കാര്‍ കൈയ്യിലേന്തിയിരുന്നു.
മനുഷ്യരാശിക്കെതിരായ എല്ലാ യുദ്ധങ്ങളെയും കുറ്റകൃത്യങ്ങളെയും ഈ രാജ്യത്തെ ജനങ്ങള്‍ എതിര്‍ക്കേണ്ടതുണ്ടെന്ന് പ്രതിഷേധക്കാരിലൊരാളായ അമാന്‍ഡ പറഞ്ഞു.
‘ഞങ്ങള്‍ ഇറാനുമായുള്ള യുദ്ധത്തിന് എതിരാണ്, സമയാസമയങ്ങളില്‍ ഞങ്ങളത് വ്യക്തമാക്കിയിട്ടുണ്ട്. വീണ്ടും വ്യക്തമാക്കുകയാണ് ഈ യുദ്ധങ്ങള്‍ ആര്‍ക്കും പ്രയോജനപ്പെടുന്നില്ല. ഈ യുദ്ധം കൊണ്ട് ആര്‍ക്കാണ് ലാഭമുണ്ടാക്കാന്‍ കഴിയുക എന്ന് എല്ലാവര്ക്കും അറിയാം. അമേരിക്കന്‍ ജനത അതിനെക്കുറിച്ച് വളരെ ബോധവാന്മാരാണ്,’ മറ്റൊരു പ്രതിഷേധക്കാരന് പറഞ്ഞു.
ഇറാനിലെ ഇസ്ലാമിക് റെവല്യൂഷന് ഗാര്‍ഡ്സ് കോര്‍പ്സിന്റെ കമാന്‍ഡര്‍ ജനറല്‍ കാസെം സൊലൈമാനിയെ വധിക്കാന്‍ ട്രംപ് ഉത്തരവിട്ടതോടെയാണ് യു എസും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്. സൊലൈമാനിയും ഇറാഖിലെ മൊബിലൈസേഷന്‍ യൂണിറ്റുകളുടെ രണ്ടാം കമാന്‍ഡായ അബു മഹ്ദി അല്‍ മുഹന്ദീസും കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ ഒരു പുതിയ യുദ്ധത്തെക്കുറിച്ചുള്ള ഭയം ഉയര്‍ന്നിരിക്കുകയാണ്.
അതേസമയം, ഇറാനെതിരായ ട്രംപിന്റെ സൈനിക നടപടിയില്‍ പ്രതിഷേധിക്കാനും ടെഹ്റാനുമായുള്ള സംഘര്‍ഷങ്ങളില്‍ ഉടനടി അയവു വരുത്താനും ആവശ്യപ്പെട്ട് യുഎസിലെ പുരോഗമന അഭിഭാഷക ഗ്രൂപ്പുകളുടെ ഒരു കൂട്ടായ്മ രാജ്യത്തുടനീളം വന്‍ റാലികള്‍ക്ക് ആഹ്വാനം ചെയ്തു.
മറ്റൊരു യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് മൂവ്ഓണ്‍, ഇന്‍ഡിവിസിബിള്‍, വിന് വിത്തൗട്ട് വാര് എന്നീ ഗ്രൂപ്പുകളുടെ നേതൃത്വത്തിലുള്ള സഖ്യം അവകാശപ്പെട്ടു.