{"vars":{"id": "89527:4990"}}

എസ്‌ഐആർ നടപ്പാക്കുമെന്ന പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയെന്ന് മുഖ്യമന്ത്രി
 

 

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർ പട്ടിക പുനഃപരിശോധന(എസ്‌ഐആർ) നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിട്ടും എസ്‌ഐആർ പ്രക്രിയ ഉടനടി നടപ്പാക്കുമെന്ന നിർബന്ധം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിൽ നിർത്തുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു

നിലവിലുള്ള വോട്ടർ പട്ടികയ്ക്കു പകരം 2002  2004 ഘട്ടത്തിലെ പട്ടികയുടെ അടിസ്ഥാനത്തിലാണ് തീവ്രപരിഷ്‌കരണം നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യറാകുന്നത്. 1950ലെ ജനപ്രാതിനിധ്യ നിയമവും 1960ലെ വോട്ടർ റജിസ്ട്രേഷൻ ചട്ടവും പ്രകാരം നിലവിലുള്ള പട്ടിക അടിസ്ഥാനമാക്കിയാണ് വോട്ടർപട്ടിക പുതുക്കേണ്ടത്. 'വോട്ടിംഗിനെപ്പോലെ മറ്റൊന്നുമില്ല, ഞാൻ ഉറപ്പായും വോട്ട് ചെയ്യും' എന്നതായിരുന്നു 2024ലെ വോട്ടർ ദിന സന്ദേശം. അതാണ് രാജ്യത്തെമ്പാടും പ്രചരിപ്പിച്ചത്. 

അത് പ്രചരിപ്പിച്ചവർ തന്നെയാണ് ബിഹാറിൽ 65 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കിയത്. ഭരണഘടനയുടെ അനുച്ഛേദം 326 പൗരന്മാർക്ക് ഉറപ്പുനൽകുന്ന സാർവത്രിക വോട്ടവകാശത്തിന്റെ പൂർണമായ ലംഘനമാണ് ബീഹാറിൽ നടന്നതും ഇനി രണ്ടാം ഘട്ടത്തിലേക്ക് വ്യാപിപ്പിക്കാൻ പോകുന്നതുമായ എസ്ഐആർ പ്രക്രിയ. പൗരന്റെ മൗലിക അവകാശമായ സമ്മതിദാനം രാഷ്ട്രീയ താൽപര്യത്തിന് അനുസരിച്ച് എടുത്തുമാറ്റാൻ പറ്റുന്നതല്ല. 

ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണ് എസ് ഐ ആർ പ്രക്രിയ വഴി ഉദ്ദേശിക്കുന്നത് എന്ന ആശങ്ക കൂടുതൽ ശക്തമാവുകയാണിവിടെ. തങ്ങൾക്ക് അനുയോജ്യമായ രീതിയിൽ വോട്ടർപട്ടിക പുതുക്കാനുള്ള നീക്കമാണ് എസ് ഐ ആറിലൂടെ കേന്ദ്ര ഭരണാധികാരികൾ നടത്തുന്നത് എന്ന വിമർശനം ഒരുതരത്തിലും നിഷേധിക്കപ്പെട്ടിട്ടില്ല എന്നതു കൂടി ഇവിടെ പ്രസക്തമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.