ഗസയിൽ കരയാക്രമണം തുടർന്ന് ഇസ്രായേൽ; 24 മരണം
Mar 30, 2025, 11:24 IST
തെക്കൻ ഗസയിലെ റഫയിൽ കരയാക്രമണം ആരംഭിച്ച് ഇസ്രായേൽ സൈന്യം. ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. ഈജിപ്തും ഖത്തറും മുന്നോട്ടുവച്ച പുതിയ വെടിനിർത്തൽ പദ്ധതി അംഗീകരിച്ചതായി ഹമാസ് പറഞ്ഞതിന് പിന്നാലെ ഒരു ബദൽ നിർദേശങ്ങൾ സമർപ്പിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.ആഴ്ചയിൽ അഞ്ച് ബന്ദികളെ മോചിപ്പിക്കണമെന്നാണ് നിർദേശം. ഇസ്രായേൽ അപ്രതീക്ഷിതമായി പോരാട്ടം പുനരാരംഭിച്ചതിനെത്തുടർന്ന്, പ്രശ്‌നബാധിതമായ വെടിനിർത്തൽ വീണ്ടും ട്രാക്കിലേക്ക് കൊണ്ടുവരാൻ ആഴ്ചയുടെ തുടക്കത്തിൽ ഈജിപ്ത് ഒരു നിർദ്ദേശം മുന്നോട്ടുവച്ചു. ഗാസയിലെ ഹമാസ് നേതാവ് ഖലീൽ അൽ-ഹയ്യ ഇത് അംഗീകരിച്ചതായി പ്രഖ്യാപിക്കുന്നതിന് മുമ്പ് നിർദ്ദേശം മാറിയിട്ടുണ്ടോ എന്ന് ഉടൻ വ്യക്തമായിരുന്നില്ല. ഈമാസം 18 ന് വെടിനിർത്തൽ ലംഘിച്ചതിനുശേഷം ഗസയിൽ നടന്ന ആക്രമണങ്ങളിൽ 921 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. 2,054 പേർക്ക് പരുക്കേറ്റു. ആക്രമണത്തിൽ ആയിരക്കണക്കിന് പലസ്തീനികൾ അവശിഷ്ടങ്ങൾക്കിടയിൽ കാണാതായതായി കരുതപ്പെടുന്നു.