നയോമിക – ഭാഗം 11
നോവൽ
എഴുത്തുകാരി: ശിവന്യ അഭിലാഷ്
തിരുവനന്തപുരം സെൻട്രൽ പോലൊരു വലിയ റെയിൽവേ സ്‌റ്റേഷനിൽ അയാൾക്ക് നിർമ്മയിയെ കണ്ടു പിടിക്കുക എന്നത് വലിയൊരു വെല്ലുവിളി ആയിരുന്നു.
ഓരോ പ്ലാറ്റ്ഫോമിലും അയാൾ അവളെ തിരഞ്ഞോടി. ഒടുവിൽ അഞ്ചാമത്തെ പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ അയാൾ കണ്ടു ഒരു ജീവശ്ചവം പോലെ റെയിൽ പാളത്തിലേക്ക് നോക്കി നിക്കുന്ന അയാളുടെ പൊന്നുമോളെ…. ഒരുവേള അവളാ പാളത്തിലേക്ക് ഇറങ്ങി പോകാൻ തുടങ്ങുകയായിരുന്നോ എന്ന് തോന്നി അയാൾക്ക്…
അയാൾ ഓടിച്ചെന്ന് അവളെ ചേർത്ത് പിടിച്ചു… പെട്ടെന്നുള്ള ആ പിടിയിൽ അവളുടെ ശരിരം ഒന്ന് വെട്ടിവിറച്ചു.
അഴിഞ്ഞുലഞ്ഞു കിടക്കുന്ന മുടിയിഴകളും കവിളിൽ അടി കൊണ്ട് കിടക്കുന്ന ചിണർത്ത പാടുകളും വേച്ചുവേച്ചുള്ള അവളുടെ നടത്തവും കണ്ടപ്പോൾ അയാളുടെ കണ്ണിൽ നിന്നും ചോര ഒഴുകുകയായിരുന്നു.
അവളെയും ചേർത്ത് പിടിച്ച് മംഗലാപുരം എക്സ്പ്രസ്സിന്റെ സ്ലീപ്പർ ക്ലാസ്സ് കംപാർട്ട്മെൻറിൽ കയറുമ്പോൾ അയാൾ മാനസികമായും ശാരീരികമായും വല്ലാതെ തളർന്നു പോയിരുന്നു.
”മോളേ ”
അയാൾ പതിയെ വിളിച്ചെങ്കിലും അവളത് കേട്ടില്ല. മറ്റേതോ ലോകത്ത് എന്തോ ചിന്തിച്ചു കൊണ്ട് പുറം കാഴ്ച്ചകളിലേക്ക് കണ്ണ് നട്ടിരിക്കുക ആയിരുന്നു അവൾ.
എന്ത് പറയണം, എങ്ങനെ അവളെ ആശ്വസിപ്പിക്കണം എന്നറിയാതെ അയാളുടെ നെഞ്ചുരുകയായിരുന്നു….
കഴിഞ്ഞതൊക്കെ അറിഞ്ഞാൽ നിർമ്മല ആത്മഹത്യ ചെയ്യും എന്ന് അയാൾക്കുറപ്പായിരുന്നു.
നിർമ്മയിയുടെ കൂടെ തിരുവനന്തപുരത്തേക്ക് വരാൻ തോന്നിയ നിമിഷത്തെ അയാൾ ശപിച്ചു.
” അച്ചനവിടെ എന്തേലും പ്രശ്നമുണ്ടേൽ ചേച്ചിയുടെ കൂടെ ഞാൻ പോകാം “എന്ന് നയോമി പറഞ്ഞത് അനുസരിച്ചാ മതി ആയിരുന്നെന്ന് അയാൾക്ക് തോന്നി.
നിർമ്മയിയുടെ ഭാവമായിരുന്നു അയാളെ അതിലേറെ പേടിപ്പിച്ചത്. അവളെന്തെങ്കിലും കടുംകൈ ചെയ്തേക്കുമോ എന്നയാൾക്ക് ഭയം ഉണ്ടായിരുന്നു.
ലോവറും മിഡിലും ബെർത്തായിരുന്നു അവരുടേത്. അയാൾ പക്ഷേ കിടന്നില്ല.. ട്രയിനിന്റെ സീറ്റിൽ ചുരുണ്ടു കൂടി കിടക്കുന്ന നിർമ്മയിയെ നോക്കി ഇരിക്കവേ നെഞ്ചിലൊരു കൊളുത്തി പിടുത്തം പോലി തോന്നി അയാൾക്ക്. നെഞ്ചിൽ കൈ അമർത്തിവെച്ച് രാഘവൻ സീറ്റിലേക്ക് ചാരിയിരുന്നു. ആ ഇരുത്തത്തിലെപ്പോഴോ അയാളുടെ കണ്ണുകളടഞ്ഞു പോയി..
* * * * * * * * * * * * * * * * * * * *
“മോളേ ”
ഒരാർത്ത നാദത്തോടെ ഉറുക്കത്തിൽ നിന്നും നിർമ്മല ഞെട്ടി ഉണർന്നു.
അവരുടെ അലർച്ച അടുത്ത് കിടന്നുറങ്ങുകയായിരുന്ന നയോമി വ്യക്തമായി കേട്ടു .
അവൾ പെട്ടെന്ന് പിടഞ്ഞെഴുന്നേറ്റ് ലൈറ്റിട്ടു. മുറിയിൽ പരന്ന വെളിച്ചത്തിൽ അവൾ കണ്ടു എന്തോ കണ്ട് ഭയപ്പെട്ട നിലയിൽ കിതക്കുകയും വിയർക്കുകയും ചെയ്യുന്ന നിർമ്മലയെ .
“എന്താ…. എന്താ അമ്മേ…. അമ്മ എന്തിനാ ഒച്ചയുണ്ടാക്കിയെ”
മറുപടി പറയാതെ നിർമ്മല തുറിച്ച കണ്ണുകളോടെ നയോമിയെ നോക്കി.
“ഇവിടെന്താ ചേച്ചീ ”
അപ്പോഴേക്കും ഉണ്ണിയും അങ്ങോട്ടേക്കോടി വന്നു.
” ഒന്നൂല്ലെടാ.. അമ്മ എന്തോ സ്വപനം കണ്ടതാ…. നീ പോയി കിടന്നോ ”
“വെള്ളം… നിർമ്മല പതിയെ ഉരുവിട്ടു.
നയോമി പെട്ടെന്ന് എഴുന്നേറ്റ് അടുക്കളയിൽ നിന്നും വെള്ളം എടുത്ത് വന്ന് നിർമ്മലക്ക് കൊടുത്തു.
ഉണ്ണി അടുത്തിരുന്നു അവരുടെ മുതുക് തടവികൊടുക്കുന്നുണ്ടായിരുന്നു.
“മോൻ പോയി ഉറങ്ങിക്കോ…. രാവിലെ ക്ലാസിൽ പോകേണ്ടതല്ലേ”
അവൾ വാത്സല്യത്തോടെ അവനെ നോക്കി.
“എന്ത് പറ്റി അമ്മേ…. അമ്മ എന്താ സ്വപനത്തിൽ കണ്ടത് ?”
ഉണ്ണി റൂമിൽ നിന്നും പോയപ്പോൾ അവൾ നിർമ്മലയോട് ചോദിച്ചു.
” അച്ചനെ ഒന്ന് വിളിച്ചു നോക്ക് മോളേ ”
നയോ മിയുടെ ചോദ്യത്തിനായിരുന്നില്ല നിർമ്മല മറുപടി പറഞ്ഞത്.
” ഇപ്പോഴോ…. സമയം എന്തായീന്നാ അമ്മ വിചാരിച്ചത്…. നോക്ക് ഒരു മണി ആയി ”
” ആവട്ടെ…. നീ അവരെവിടെയെത്തി ന്ന് ചോദിക്ക് … റൂമിൽ നിന്നിറങ്ങി ന്നു പറഞ്ഞ് വിളിച്ചതാ…. പിന്നിങ്ങോട്ട് വിളിച്ചുമില്ല അങ്ങോട്ട് വിളിച്ചിട്ട് കിട്ടുന്നുമില്ല… നീ ഒന്ന് വിളിക്ക് മോളേ ”
വൈകുന്നേരം മുതൽ