ഹരി ചന്ദനം: ഭാഗം 34

ഹരി ചന്ദനം: ഭാഗം 34

എഴുത്തുകാരി: ശ്രുതി കൃഷ്ണ

പെട്ടന്ന് സച്ചുവിനെ കണ്ടപ്പോൾ സന്തോഷം കൊണ്ടു ചിരിക്കാണോ കരയാണോ എന്ന അവസ്ഥയിലായിരുന്നു ഞാൻ.ഓടി ചെന്ന് അവന്റെ വയറിനിട്ടു ഒരു ഇടി കൊടുത്തു. “ഓഹ്……നീ എന്നെ കൊല്ലുവല്ലോടി ചന്തപ്പാ… ” വയറുഴിഞ്ഞു കൊണ്ട് അവൻ പറഞ്ഞപ്പോൾ ഞാൻ മുഖത്ത് കപട ദേഷ്യം വരുത്തി കയ്യിൽ ഒരു ഇടി കൂടി കൊടുത്തു. “ശ്ശെടാ….നിന്റെ പപ്പാ പോവുന്നതിനു മുൻപ് സ്വൊന്തമായി ഒരെണ്ണത്തിനെ വാങ്ങി തന്നിട്ടില്ലേ ഇടിച്ചു പഞ്ചറാക്കാൻ.ബാക്കി ഇടി അങ്ങോട്ട് കൊടുക്ക്‌. ” “നീ അതികം വാചകം ഒന്നും അടിക്കണ്ട.ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ വരുന്ന കാര്യം. ”

“വരുന്ന കാര്യം ഒരു വാക്കിൽ ഒതുക്കാൻ പറ്റിയില്ല അതാ പറയാതിരുന്നത്. ” “ഓഹോ… ചളിക്കൊന്നും ഒരു കുറവുമില്ലല്ലോ? ഡൽഹിക്ക് പോയപ്പോൾ നീ നന്നാവും എന്നാ കരുതിയത്.എവിടെ ഈ ചളി നാട്ടുകാർക്കും കൂടി കേൾക്കാൻ യോഗം കാണും ല്ലേ ഭാവി കലക്ടറെ?? ” “കാണും…. കാണും….നിനക്കെന്താ ഇവിടെ പരിപാടി? ” “ഇന്ന് ദിയയുടെ bday ആണ്.ചെറിയൊരു ആഘോഷം ഉണ്ട്.അതുകൊണ്ട് ഗിഫ്റ്റ് മേടിക്കാൻ വന്നതാ.നീ വന്നത് നന്നായി തിരിച്ചുള്ള ഓട്ടോ കാശ് ലാഭം കിട്ടിയല്ലോ?അല്ല നീ എന്താ പെട്ടന്ന് ” “ഒന്നുല്ലേടാ പ്രിലിമിനറി കഴിഞ്ഞപ്പോൾ ആകെ ഒരു ക്ഷീണം. രണ്ടു ദിവസം ഇവിടെ നിന്ന് വിശ്രമിച്ചിട്ടു പോവാം എന്ന്‌ കരുതി. പെട്ടന്ന് തീരുമാനിച്ചു വന്നതാ.

അതാ ആരോടും പറയാതിരുന്നേ… ” “ഓഹോ….എങ്കിൽ പിന്നേ വീട്ടിലോട്ട് പോര്… ” “ഓ….എന്തായാലും വരും.അളിയനെ കണ്ടിട്ട് ഒത്തിരി ആയില്ലേ…. ” “ചാരു അറിയുമോ നീ നാട്ടിലെത്തിയ കാര്യം. ” “ഓഹ്… ഞാൻ അവൾക്കു മെസ്സേജ് അയച്ചിരുന്നു.നിന്നെ ഒന്ന് ഞെട്ടിക്കാൻ മനഃപൂർവം പറയാതിരുന്നതാ….രാവിലെ വീട്ടിൽ പോയി വീട്ടുകാരെ ഞെട്ടിച്ചു.പിന്നേ ഉച്ചവരെ വിശ്രമിച്ചു ഇപ്പോൾ നിന്നെ കാണാൻ ഇറങ്ങി.വീട്ടിലേക്കു വരാൻ ഇറങ്ങിയതാ.പക്ഷെ ഈ ബ്ലോക്കിൽ ഇത്തിരി നേരം കുടുങ്ങി കിടന്നപ്പോൾ ചുമ്മാ വിളിച്ചെന്നെ ഉള്ളൂ. അതേതായാലും നന്നായി.ആട്ടെ എപ്പഴാ ഫങ്ക്ഷൻ. ” “ഈവെനിംഗ് ഒരു ആറു മണിയൊക്കെ ആവുമ്പോൾ ” “ഓഹ്….. അപ്പോൾ സമയം ഉണ്ട്.നമുക്ക് ഒരു ജ്യൂസ്‌ ഒക്കെ കുടിച്ച് മെല്ലെ പോവാം. ”

“ഓക്കേ.നീ വാങ്ങി തരും ഞാൻ കുടിക്കും ” “ഉവ്വ….അളിയന് കുറേ കാശ് ലാഭിച്ചു കൊടുക്കുന്നുണ്ടല്ലോ… ” “പിന്നേ….ഈ ലാഭത്തിന്റെ പലിശ പറ്റി വേണ്ടേ എനിക്കും അങ്ങേർക്കും ഞങ്ങളുടെ ഭാവി കുട്ടികൾക്കും ജീവിക്കാൻ. ” “ഉവ്വെ….ഭാവി ഒന്നും പറയാതിരിക്കുന്നതാ നല്ലത്. അങ്ങേരുടെ ജീവിതം തന്നെ ഒരു ഭൂതത്തിന്റെ കൂടെയല്ലേ. ” അത് കേൾക്കേണ്ട താമസം ഒന്നും കൂടി കൊടുത്തു നെടുംപുറത്തിട്ടു അല്ല പിന്നേ…. “അയ്യോ നാട്ടുകാരെ… നിങ്ങളുടെ ഭാവി കളക്ടറെ ഒരു ഭ്രാന്തി പെണ്ണ് തല്ലുന്നേ….. ” “മിണ്ടാതെ വണ്ടിയെടുക്കെടാ…. എന്റെ കെട്ടിയോൻ എന്നെ കാണാതെ വിഷമിക്കും.ഞാൻ ആദ്യം മൂപ്പരെ വിളിച്ചു കാര്യം പറയട്ടെ.” “ഓഹ് പിന്നേ… അങ്ങേര് ഇത്തിരി നേരം സമാദാനിക്കട്ടെ… ദേ പെണ്ണെ… ഇനി എന്നെ ഇടിച്ചാൽ ഞാൻ നടു റോഡിൽ വീഴ്ത്തും നിന്നെ… ”

“അത് ആലോചിക്കാം… തല്ക്കാലം മോൻ വണ്ടി വിട്. ” “ഓക്കേ…. ” ****** മയക്കം വിട്ട് എണീക്കുമ്പോൾ തല വെട്ടി പൊളിയുന്ന പോലെ തോന്നിയിരുന്നു ദിയയ്‌ക്കു.കണ്ണ് തുറന്നപ്പോൾ മുകളിൽ പ്രകാശിച്ചു കൊണ്ടിരിക്കുന്ന ലൈറ്റുകളിൽ നിന്നും വെളിച്ചം ശക്തിയോടെ കണ്ണിലേക്കു ഇരച്ചെത്തിയപ്പോൾ തലവേദന കൂടിയ പോലെ തോന്നി തല ചെരിച്ചു. അപ്പോഴാണ് അവ്യക്തമായ കാഴ്ചയിൽ അർദ്ധനഗ്നമായ ഒരു പുരുഷ ശരീരം ചരിഞ്ഞു കിടക്കുന്നതു കണ്ടത്.പെട്ടെന്ന് മനസ്സിലൊരു കൊള്ളിയാൻ മിന്നി.കണ്ണുകൾ വലിച്ച് തുറന്ന് ഞെട്ടിപ്പിടഞ്ഞെണീറ്റു.താൻ വിവസ്ത്രയാണെന്ന യാഥാർഥ്യം അപ്പോഴാണ് അവൾ മനസ്സിലാക്കിയത്.ബെഡ്ഷീറ്റ് വലിച്ചു മാറിലേക്ക് കൂട്ടിപ്പിടിച്ചപ്പോൾ അടുത്ത് കിടക്കുന്ന ആൾ തനിക്ക് നേരെ ചരിഞ്ഞു കിടന്നു.

ക്രിസ്റ്റിയുടെ മുഖം തിരിച്ചറിഞ്ഞപ്പോൾ നേരിയ ആശ്വാസം തോന്നിയെങ്കിലും നടന്നു കഴിഞ്ഞ തെറ്റിനെക്കുറിച്ചോർത്തപ്പോൾ ആ ആശ്വാസം നിഷ്പ്രയാസം നിലം പതിച്ചു.നിലത്തു ചിതറിക്കിടക്കുന്ന വസ്ത്രങ്ങൾ ഓരോന്നായി പെറുക്കിയെടുക്കുമ്പോഴും കാല് നിലത്തുറയ്ക്കാതെ പലപ്പോഴും വേച്ചു പോയി. വെപ്രാളപ്പെട്ട് വസ്ത്രം ധരിച്ചു. ചുമര് താങ്ങിപ്പിടിച്ചു ബാത്‌റൂം തപ്പിപ്പിടിച്ചു വാഷ് ബേസിനിൽ നിന്നും തണുത്ത വെള്ളം മുഖത്തൊഴിക്കുമ്പോൾ അവിടെയിവിടെയായി നീറ്റൽ അനുഭവപ്പെട്ടു.കഴിഞ്ഞു പോയ നിമിഷങ്ങളെ ഓർത്തെടുക്കാൻ ശ്രമിച്ചെങ്കിലും ലഹരിയുടെ കുത്തൊഴുക്കിൽ എല്ലാം നഷ്ടപ്പെട്ടിരുന്നു.

ചിന്തകൾ തലവേദന കൂട്ടിയപ്പോൾ പതിയെ മുഖം തുടച്ചു പുറത്തിറങ്ങി.എല്ലാം സമർപ്പിച്ചത് തന്റെ പ്രണയത്തിനാണെങ്കിൽ കൂടി കുറ്റബോധം കൊണ്ട് തൊണ്ട വരണ്ടു.റൂമിലെ ബോട്ടിലിൽ നിന്നും വെള്ളം വായിലേക്ക് കമഴ്ത്തിയപ്പോൾ പൂർവാധികം ശക്തിയോടെ അത് ശർദിലായി പുറത്ത് വന്നു.ശബ്ദം കേട്ട് ക്രിസ്റ്റിയും ഉണർന്നിരുന്നു. അഴിച്ചെറിഞ്ഞ വസ്ത്രങ്ങൾ ഒന്നൊന്നായി എടുത്തിട്ടു അവനും അടുത്തേക്ക് വന്നു. “ദിയാ… ” “എനിക്ക്….. എനിക്ക് പോണം… എന്നെ കൊണ്ട് വിട്.” നാവ് ഇത്തിരി കുഴഞ്ഞു കൊണ്ട് അവൾ സംസാരിച്ചു. “ഞാൻ…മാത്രമല്ല ദിയാ… നീയാണ്…നീയാണ് മദ്യത്തിന്റെ പുറത്ത് എന്നെക്കൂടി നിർബന്ധിച്ചത്.ഒരു നിമിഷം എന്റെ മനസ്സും കൈ വിട്ടു പോയി.

അവൻമാരാരോ ഒപ്പിച്ച പണിയാ… നിനക്ക് കുടിക്കാൻ തന്ന ജ്യൂസിൽ മദ്യം കലർത്തിയിട്ടുണ്ടാവാം.നമ്മുടെ പ്ലാനുകളും സാഹചര്യങ്ങളും ഒന്നും അവർക്കറിയില്ലല്ലോ.അല്ല ഈ അവസ്ഥയിൽ പോവണോ? ” “വേണം… ഇല്ലെങ്കിൽ പിടിക്കപ്പെടും.എല്ലാരും എല്ലാം അറിയും.എന്നെ കൊണ്ട് വിട്. ” “നീ വെയിറ്റ് ചെയ്യ്‌ … ഞാൻ ഇതാ വരുന്നു. ” ക്രിസ്റ്റി ബാത്‌റൂമിൽ പോയി വരുമ്പോളേക്കും തന്റെ ഹാൻഡ് ബാഗിൽ കരുതിയ ചീർപ്പെടുത്തു അവൾ അഴിഞ്ഞുലഞ്ഞ മുടി വിറയ്ക്കുന്ന കൈകളാൽ ഒതുക്കി കെട്ടി.ഫോൺ എടുത്ത് നോക്കിയപ്പോൾ സമയം നാല്‌ മണിയോടടുക്കുന്നു. കിച്ചുവിന്റെ കുറേ മിസ്സ്ഡ് കാളുകൾ വന്ന് കിടക്കുന്നതു കണ്ടപ്പോൾ മനസ്സിലെന്തോ അപായ സൂചന പോലെ അവൾക്കു തോന്നി.

തന്റെ ഹീൽസ് ചെരുപ്പിടാൻ ഒരു ശ്രമം നടത്തിയെങ്കിലും കാലുറയ്ക്കാത്തതു കൊണ്ട് ഊരി കയ്യിൽ പിടിച്ചു.ക്രിസ്റ്റിയുടെ സഹായത്തോടെ ഒരുവിധം കാറിന്റെ അടുത്ത് വരെ എത്തി.ക്രിസ്റ്റി തന്നെയാണ് കാറിൽ വീടുവരെ കൊണ്ടു വിട്ടത്.ഇടയ്ക്ക് ബ്ലോക്കിൽ പെട്ടത് കൊണ്ട് വീട്ടിലെത്താൻ പിന്നെയും വൈകിയിരുന്നു.വീടെത്തിയ ഉടനെ ചെറിയ മയക്കത്തിലായിപ്പോയ ദിയയെ വിളിച്ചുണർത്തി താങ്ങി പുറത്തിറക്കി വിട്ടതും ക്രിസ്റ്റിയായിരുന്നു. അവളെ വിളിച്ചിട്ട് കിട്ടാതെ അക്ഷമരായി എല്ലാവരും കാത്തു നിൽക്കുന്നുണ്ടായിരുന്നു.അവളെ താങ്ങി പിടിച്ചു വിടുന്നത് കണ്ട് അമ്മയും കിച്ചുവും പല ബന്ധുക്കളും എന്ത് പറ്റിയെന്നറിയാൻ അവൾക്കരികിലേക്കു ഓടിയെത്തി.

വീട്ടിൽ പതിവില്ലാത്ത വിധം ബന്ധുക്കളെ കണ്ട നടുക്കത്തിൽ ആയിരുന്നു ദിയ.എന്നാൽ ക്രിസ്റ്റിയുടെ ചുണ്ടിൽ വിരിഞ്ഞ വന്യമായ ചിരി ആരും കാണാതെ പോയി.മദ്യത്തിന്റെ രൂക്ഷമായ ഗന്ധം അവിടമാകെ നിറഞ്ഞപ്പോൾ എല്ലാവരുടെയും മുഖം ചുളിഞ്ഞു. “എന്താ…. എന്താ…. എന്റെ കുട്ടിയ്ക്ക് പറ്റിയെ? ” പാർവതിയമ്മ ഓടിവന്നു അവളെ ചേർത്തു പിടിച്ചു. ക്ഷണിക്കപ്പെട്ടു എത്തിയ പലരിലും മുറുമുറുപ്പുകൾ ഉയർന്നു.അവളുടെ അവസ്ഥ കണ്ട് കിച്ചുവിന്റെ മുഖം വിളറി.പാർവതിയമ്മ കരഞ്ഞു പോയി.പുച്ഛത്തോടെയുള്ള പലരുടെയും നോട്ടത്താൽ അപമാനഭാരം പേറി അവർ തല കുനിച്ചു.

“മോളെ….. എന്തായിത്…..എന്താ എന്റെ കുട്ടിക്ക് പറ്റിയെ…. ” “ആഹാ അമ്മയ്ക്ക് മനസ്സിലായില്ലേ….അമ്മയുടെ മോള് കള്ളും കുടിച്ചാ വന്നേക്കുന്നെ… ” അത് പറയുമ്പോൾ കിച്ചു ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.സ്വൊയം നിയന്ത്രിക്കാനാവാതെ അവൻ “എടാ….”എന്ന്‌ വിളിച്ചു കൊണ്ട് ക്രിസ്റ്റിയുടെ കോളറിൽ കുത്തിപ്പിടിച്ചു മുഖത്തടിച്ചു. * ബ്ലോക്ക്‌ ഒക്കെ താണ്ടി വീട്ടിലെത്തിയപ്പോൾ ഇത്തിരി ലേറ്റ് ആയി. സച്ചുവും ഞാനും കയറി ചെല്ലുമ്പോൾ അവിടെയെന്തോ വഴക്ക് നടക്കുകയായിരുന്നു.അടുത്ത നിമിഷം കിച്ചു ആരെയോ തല്ലുകയാണെന്നു മനസ്സിലായി.ബഹളം കേട്ട് എല്ലാവരും ചുറ്റും കൂടിയിട്ടുണ്ട്.ഒരു നിമിഷം എല്ലാവരുടെയും ശ്രദ്ധ ഞങ്ങളിലേക്കായി.കിച്ചു വീണ്ടും തല്ലാൻ കയ്യോങ്ങിയതും H.P യും കൂടെ മറ്റുള്ളവരും ചേർന്നു അവനെ പിടിച്ചു മാറ്റി.

ഞാൻ ഓടിച്ചെന്നു കരഞ്ഞു കൊണ്ടിരിക്കുന്ന അമ്മയെ താങ്ങിപിടിച്ചു.അപ്പോഴാണ് തല്ലു വാങ്ങി കൂട്ടിയ ആളുടെ മുഖം കണ്ടത്… അർജുൻ…. ദിയയെ നോക്കിയപ്പോൾ അവളുടെ നിൽപ്പും അത്ര പന്തിയായി തോന്നിയില്ല.H.P ദേഷ്യത്തോടെ അർജുന്റെ കോളറിൽ കയറി പിടിച്ചതും കത്തുന്ന കണ്ണുകളോടെ ദിയ ഇടയ്ക്കു കയറി. “തോട്ടു പോവരുത്…..അവന്റെ മേൽ കൈ വയ്ക്കാൻ നിങ്ങൾക്കെന്താ അവകാശം. ” “മോളെ….. നീ….. ” അമ്മയുടെ വാക്കുകൾ സങ്കടത്തിൽ മുറിഞ്ഞു പോയിരുന്നു. “ഒന്നുല്ലേലും കല്യാണം കഴിഞ്ഞ കുട്ടിയല്ലേ നീ.ഇങ്ങനെ കണ്ട ചെക്കന്മാരുടെ കൂടെ കുടിച്ച് കൂത്താടി നടക്കുന്നത് നല്ലതാണോ? ” അമ്മാവന്മാരിലൊരാൾ ചോദിച്ചപ്പോൾ തീക്ഷ്ണമായ ഒരു നോട്ടമായിരുന്നു ദിയയുടെ മറുപടി.

“ശെരിയാ…. ഞാൻ കുടിക്കും ചിലപ്പോൾ കൂത്താടും. അതൊക്കെ ചോദിക്കാൻ നിങ്ങളാരാ.എന്റെ ജീവിതം ഞാൻ ഇഷ്ടമുള്ള പോലെ ജീവിക്കും.കല്യാണം കഴിഞ്ഞെന്നു കരുതി ഞാൻ ആരുടേയും അടിമയല്ല. ” “ദിയാ…. നീ എന്റെ ഭാര്യയാണ്.ഇങ്ങനെ കള്ളും കുടിച്ച് കണ്ടവന്റെ കൂടെ നടക്കാൻ ഇവിടെ അനുവദിക്കില്ല. ” “ഓഹോ അപ്പോൾ ഞാൻ കണ്ടവന്റെ കൂടെ നടക്കുന്നതാണ് പ്രശ്നം. ദാ…. ഇവള് നടക്കുന്നത് നിങ്ങൾക്കാർക്കും പ്രശ്നമല്ല… അല്ലേ? ” എന്നെ ചൂണ്ടി അവൾ ചോദിച്ചപ്പോൾ ഒരു നിമിഷം ഞാൻ പകച്ചുപോയി.എന്തിനെന്നറിയാതെ മിഴികൾ നിറഞ്ഞു. “ദിയാ…. “H.P യുടെ ശബ്ദം ഉയർന്നു… “എന്താ ഹരിപ്രസാദ് ഭാര്യയെ പറഞ്ഞപ്പോൾ നിങ്ങള്ക്ക് നൊന്തോ? അപ്പോൾ നിങ്ങളുടെ അറിവോടെയും സമ്മതത്തോടെയും കൂടിയാണ് ഇവളുടെ കളികളൊക്കെ… കൊള്ളാം…. നന്നായിരിക്കുന്നു……

അപ്പോൾ നിങ്ങള്ക്ക് കഴിവില്ലാത്തതു കൊണ്ടാവും അല്ലേ ഭാര്യയെ ഇങ്ങനെ കയറൂരി വിട്ടിരിക്കുന്നത്.അതോ നിങ്ങളെ ഒന്നിനും കൊള്ളാത്തതു കൊണ്ട് ഇവള് തന്നിഷ്ടത്തിനു പോവുന്നതാണോ.എന്തായാലും ആര് ചോദിച്ചാലും പറയാൻ റേപ്പ് ചെയ്യപ്പെട്ട ഒരു കള്ള കഥ അച്ഛനും അമ്മയും പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ.അത്കൊണ്ടു ആരും കുറ്റം പറയില്ല. ” അവൾ പറഞ്ഞതിനുള്ള മറുപടി കിച്ചുവിന്റെ വക മുഖമടച്ചൊരു അടിയായിരുന്നു. ശക്തമായ അടിയിൽ അവൾ നിലത്തേക്ക് വീണു. ചുണ്ടിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു.ആരും അവളെ തിരിഞ്ഞു നോക്കാതെ വന്നപ്പോൾ അർജുൻ വന്നവളെ എഴുന്നേൽപ്പിച്ചു. “നിങ്ങൾ….. നിങ്ങളെന്നെ തല്ലി അല്ലേ.ധാ…. ഇതിന്റെ അധികാരം അല്ലേ നിങ്ങളെന്റെ അടുത്ത് എടുക്കുന്നത്. ഇതിനി എനിക്ക് വേണ്ട. ”

ഹാൻഡ് ബാഗിൽ നിന്നും താലി എടുത്ത് അവൾ കിച്ചുവിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. “മോളെ നീ ഉള്ളിലുള്ള മദ്യത്തിന്റെ പുറത്ത് ഇങ്ങനൊന്നും ചെയ്യരുത്…. ” ബന്ധുക്കളിലാരോ അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അർജുന ചുറ്റിപ്പിടിച്ചു അവൾ അവർക്കു നേരെ ചീറി. “ഞാൻ ഇത്രയല്ലേ ചെയ്തുള്ളൂ…. എന്നോടിവർ ചെയ്തത് ഇതിലും വലുതാണ്.എന്റെ അമ്മയുടെ സ്വൊത്ത് തട്ടിയെടുത്ത് ഒറ്റയ്ക്ക് അനുഭവിക്കാൻ അമ്മയെയും പപ്പയെയും കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കി അകറ്റി.അമ്മയെ മാനസികമായി തളർത്തി ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു.പപ്പയെ നാട്ടിൽ നിൽക്കാൻ അനുവദിക്കാതെ നാടുകടത്തി.അവസാനം എന്റെ പേരിലുള്ള സ്വൊത്ത് തട്ടിയെടുക്കാൻ മകനെ കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കാൻ പ്ലാനും തയ്യാറാക്കി.

നിങ്ങളൊക്കെ എന്താ കരുതിയതു ഞാൻ ഒന്നും അറിയില്ലെന്നോ… അതോ എന്നും നിങ്ങളുടെ കാൽചുവട്ടിൽ ഇട്ട് എന്നെ തട്ടികളിക്കാമെന്നോ. ” മനസ്സിൽ അടിഞ്ഞുകൂടിയ വിഷം പൂർവാധികം ശക്തിയോടെ പുറംതള്ളുകയായിരുന്നു അവൾ.മറ്റുള്ളവർക്ക് മുൻപിൽ അപമാനിതരായി നിൽക്കുമ്പോളും അവൾ വിളിച്ചു പറഞ്ഞതിന്റെ നടുക്കത്തിലായിരുന്നു ഞങ്ങൾ.കിച്ചു ഓടിച്ചെന്നു അവളുടെ കവിളില് കുത്തിപ്പിടിച്ചെങ്കിലും അർജുൻ അവനെ ശക്തമായി പുറകോട്ട് ആഞ്ഞു തള്ളി.ഞങ്ങളെ നോക്കി പുച്ഛത്തിൽ ചിരിച്ചു കൊണ്ട് അവൻ അവളെയും കൂട്ടി കാറിൽ തിരിച്ചു പോയി.അവൾ പോവുമ്പോൾ “മോളെ… “എന്ന്‌ വിളിച്ചു കൊണ്ട് ഹൃദയം പൊട്ടി കരയുകയായിരുന്ന അമ്മ ഉടനെ ബോധം മറഞ്ഞു കുഴഞ്ഞു വീണു.

എല്ലാവരും കൂടി താങ്ങി അമ്മയെ മുറിയിൽ കൊണ്ടു കിടത്തി.ഡോക്ടർ വന്ന് പരിശോധിച്ചു ബി.പി വാരിയേഷൻ ആണെന്ന് പറഞ്ഞു.അതോടെ എല്ലാവർക്കും കുറച്ച് ആശ്വാസമായി.ക്ഷണം സ്വീകരിച്ചു ഏത്തിയവരൊക്കെ മുറുമുറുപ്പോടെ തിരിച്ചു പോയി.പല മുഖങ്ങളിലും സഹതാപവും അവജ്ഞയും ഒക്കെ തെളിഞ്ഞു കാണാമായിരുന്നു.അമ്മയെ പോലെ എല്ലാവരും ആകെ തളർന്നിരുന്നു.ഇടയ്ക്കു കുനിഞ്ഞ ശിരസ്സോടെ മുകളിലേക്കു കയറി പോകുന്ന H.P യിൽ കണ്ണുടക്കിയതും ഹൃദയം മുറിഞ്ഞു പോവുന്ന പോലെ തോന്നി.ഇത്തിരി അമ്മയുടെ അടുത്തിരുന്നു ആശ്വസിപ്പിച്ചു അമ്മ മയങ്ങിയപ്പോളാണ് മുകളിലേക്കു ചെന്നത്.തറയിൽ തലതാഴ്ത്തിയുള്ള H.P യുടെ ഇരിപ്പ് അസഹനീയമായി തോന്നി.

മറക്കാൻ ശ്രമിക്കുംതോറും പഴയ ഓർമ്മകൾ ആ മനസ്സിനെ പിന്തുടർന്ന് കുത്തിനോവിച്ചു കൊണ്ടിരിക്കുന്നു.അടുത്ത് ചെന്നിരുന്നു തോളിൽ കൈ ചേർത്തതും ശക്തിയിൽ എന്റെ കൈ തട്ടി മാറ്റി. “ഹരിയേട്ടാ… ഞാൻ…. ” “ചന്ദന….. ഒന്ന് പോയി തരാവോ ” “ഞാൻ…. ഞാൻ… എന്ത് ചെയ്തിട്ടാ ” “പ്ലീസ്…. ഒന്നു പോയി തരാവോ…. ശല്യം. ” അവസാനത്തെ വാചകം എന്റെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചു.കൂടുതൽ ഒന്നും പറയാതെ നിറഞ്ഞ മിഴികളോടെ ഞാൻ മുറിവിട്ടിറങ്ങി.പുറകിൽ വാതിൽ വലിച്ചടയ്ക്കുന്ന ശബ്ദവും മുറിയിൽ പലതും വീണുടയുന്ന ശബ്ദവും കേൾക്കാമായിരുന്നു.

ശല്യം… എന്ന H.P യുടെ വാക്കുകൾ കാതിൽ മുഴങ്ങി കേൾക്കുന്നതിനൊപ്പം എന്റെ കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു.നേരെ അമ്മയുടെ അടുത്ത് ചെന്ന് കിടന്നു എപ്പോഴോ കരഞ്ഞു തളർന്നു ഉറങ്ങി.പുലർച്ചെ ബാത്‌റൂമിൽ നിന്നും വലിയൊരു ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്.കരഞ്ഞു കരഞ്ഞു കണ്ണൊക്കെ നീറുന്നുണ്ടായിരുന്നു.അടുത്ത് കിടന്ന അമ്മയെ കാണാതെ ഒരുൾക്കിടിലത്തോടെ ബാത്റൂമിലേക്കു ഓടി എന്നാൽ ഡോർ ഉള്ളിൽ നിന്നും ലോക്ക് ചെയ്തിട്ടുണ്ടായിരുന്നു.ഞാൻ ഒറ്റയ്ക്ക് ശ്രമിച്ചിട്ടും ഡോർ തുറക്കാൻ കഴിഞ്ഞില്ല. അമ്മയെ വിളിച്ചിട്ട് പ്രതികരണമൊന്നും ഇല്ലാത്തതിനാൽ മനസ്സിൽ അപായ സൂചന മുഴങ്ങികൊണ്ടിരുന്നു.

ഉടനെ കിച്ചുവിന്റെ റൂം ലക്ഷ്യമാക്കി ഓടി.തുടർച്ചയായി ഡോറിൽ മുട്ടി വിളിച്ചപ്പോൾ ക്ഷീണിച്ച മുഖത്തോടെ കിച്ചു ഇറങ്ങി വന്നു. എങ്ങനെയൊക്കെയോ അവനോടു കാര്യം പറഞ്ഞൊപ്പിച്ചു.കേൾക്കേണ്ട താമസം അവനും പുറകെ ഞാനും ഓടി അമ്മയുടെ റൂമിലെത്തി.ഇത്തിരി നേരത്തെ കഠിന പരിശ്രമത്തിനൊടുവിൽ ലോക്ക് പൊട്ടി ഡോർ തുറക്കാൻ കഴിഞ്ഞു .പക്ഷെ ഞങ്ങൾ ഉള്ളിൽ കണ്ട കാഴ്ച ശെരിക്കും ഹൃദയഭേദകമായിരുന്നു..തുടരും…..

ഹരി ചന്ദനം: ഭാഗം 33

Share this story