ഭാര്യ: ഭാഗം 9

ഭാര്യ: ഭാഗം 9

Angel Kollam

രാവിലെ ഹരീഷ് ഉണരുമ്പോൾ ദീപ്തി റൂമിൽ ഉണ്ടായിരുന്നില്ല.. അടുക്കളയിലേക്ക് ചെല്ലുമ്പോൾ അവന്റെ നേർക്ക് വല്യ ശ്രദ്ധ കൊടുക്കാതെ അവൾ ചായ നീട്ടി.. പതിവിന് വിപരീതമായി അമ്മയിന്നു അടുക്കളയിലില്ലെന്ന് ഹരീഷ് അപ്പോളാണ് ശ്രദ്ധിച്ചത്.. അവൻ ദീപ്തിയുടെ അടുത്തേക്ക് മെല്ലെയെത്തി, അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് തന്നോട് ചേർക്കാൻ ശ്രമിച്ചു.. അവന്റെ അപ്രതീക്ഷിതമായ ആ നീക്കത്തിൽ ദീപ്തി ആദ്യമൊന്ന് പതറിയെങ്കിലും പെട്ടന്ന് അവൾ സമനില വീണ്ടെടുത്തു.. കുതറി മാറിയിട്ട് അവന്റെ നേർക്ക് രോഷത്തോടെ നോക്കികൊണ്ട് അവൾ പറഞ്ഞു..

“സ്വന്തം ഭാര്യയുടെ മനസ്സിൽ ഇടം നേടേണ്ടത് ബലപ്രയോഗത്തിലൂടെ അവളെ കീഴടക്കിയോ, അവളുടെ സമ്മതമില്ലാതെ തൊട്ടും തലോടിയും അവളെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചിട്ടുമല്ല.” ഹരീഷ് ഉത്തരമില്ലാതെ നിൽക്കുന്നത് കണ്ടപ്പോൾ അവൾ പറഞ്ഞു. “എനിക്ക് കുറച്ച് കൂടി സമയം വേണമെന്ന് ഇന്നലെ തന്നെ ഞാൻ പറഞ്ഞിരുന്നുവല്ലോ.. എന്റെ മനസൊന്നു ശരിയാകാൻ എനിക്ക് സമയം വേണം.. അതിനിടയിൽ ഇനിയും ഇതുപോലെ കോമാളിത്തരവുമായി വരരുത്.. പ്ലീസ് ” അവനെന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ അവൾ അവിടെ നിന്ന് പോയി.. എല്ലാവർക്കും ബ്രേക്ഫാസ്റ്റ് വിളമ്പി കൊടുക്കുമ്പോളും ദീപ്തിയുടെ മുഖത്ത് തെളിച്ചം ഇല്ലായിരുന്നു.. എല്ലാവരും ഓഫീസിലേക്ക് പോയതും ഗീത അവളോട് ചോദിച്ചു. “എന്ത് പറ്റി മോളെ? നിന്റെ മുഖം എന്താ വല്ലാതെ?”

ഒരുനിമിഷം അവൾ മൗനം പാലിച്ചു.. ഗീത അവളുടെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു. “മോളെ.. നിന്നെ ഞാൻ മരുമകളായിട്ടല്ല മകളായിട്ടാണ് കണ്ടിട്ടുള്ളത്.. നീയും ഹരിക്കുട്ടനും തമ്മിൽ എന്തൊക്കെയോ പ്രശ്നം ഉള്ളത് പോലെ എനിക്ക് നേരത്തെയും തോന്നിയിട്ടുണ്ട്.. നിന്റെ മനസ്സ് വേദനിപ്പിക്കരുതെന്ന് കരുതിയാണ് ഇതുവരെ ഞാനൊന്നും ചോദിക്കാതിരുന്നത്.. ഇനിയും നിന്റെ സങ്കടം കണ്ടിട്ട് മിണ്ടാതിരിക്കാൻ എനിക്ക് കഴിയില്ല.. അതുകൊണ്ട് എന്തായാലും എന്നോട് പറയ് മോളെ ” മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു.. തേങ്ങൽ അടക്കാൻ പാടുപെട്ടു കൊണ്ട് അവൾ ഗീതയോട് എല്ലാകാര്യങ്ങളും പറഞ്ഞു..

ശീതളിന്റെയും ഹരീഷിന്റെയും നാടകമായിരുന്നു ഈ വിവാഹമെന്ന് ഗീതയോട് പറയുമ്പോൾ ദീപ്തിയുടെ മിഴികൾ എന്തിനെന്നറിയാതെ നിറഞ്ഞൊഴുകി.. മനസ്സിൽ അടക്കി വച്ചതെല്ലാം അവൾ ഗീതയെ അറിയിച്ചു. ഗീത അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. “മോളെ.. ഹരിക്കുട്ടൻ ചെയ്ത തെറ്റിന് ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു…ഒരു പെണ്ണിനോടും ആരും ചെയ്യാൻ പാടില്ലാത്തതാണ് ഇതെന്നെനിക്കറിയാം.. ചതിക്കാൻ വേണ്ടിയായിരുന്നു വിവാഹം കഴിച്ചതെങ്കിലും ഇപ്പോൾ അവന്റെ മനസിന് മാറ്റമുണ്ടെന്ന് നീ തന്നെയല്ലേ പറഞ്ഞത്.. കഴിഞ്ഞതെല്ലാം മറന്ന് നിനക്ക് അവനെ സ്നേഹിക്കാൻ ശ്രമിച്ചു കൂടെ?” “എനിക്ക് പേടിയാണമ്മേ..

വീണ്ടും ശീതൾ ഏട്ടന്റെ ജീവിതത്തിലേക്ക് വരില്ലെന്ന് എന്താണുറപ്പുള്ളത്? ഇതുവരെ മനസിനേറ്റ മുറിവുകൾ തന്നെ ധാരാളം.. ഇനിയും മോഹിച്ചിട്ട് ആ മുറിവിന്റെ ആഴം കൂട്ടാൻ എനിക്ക് സാധിക്കില്ലമ്മേ ” “നോക്ക് മോളെ.. ശീതളിന്റെ യഥാർത്ഥ സ്വഭാവം ഹരിക്കുട്ടൻ മനസിലാക്കിയത് കൊണ്ടായിരിക്കുമല്ലോ അവനിപ്പോൾ മാറി ചിന്തിക്കാൻ തുടങ്ങിയത്? അതുകൊണ്ട് തന്നെ സ്വാർത്ഥയായ ഒരു അമ്മയെന്ന നിലയിൽ നീ അവനോട് ക്ഷമിക്കാനേ ഈ അമ്മയ്ക്ക് പറയാൻ കഴിയൂ മോളെ.. നിങ്ങളുടെ സന്തോഷം നിറഞ്ഞ ജീവിതം കാണാൻ ഞാൻ അത്രകണ്ടു ആഗ്രഹിക്കുന്നുണ്ട് മോളെ “

“ഞാൻ പറഞ്ഞില്ലേ അമ്മേ എനിക്ക് കുറച്ചു സമയം കൂടി വേണം.. തന്നെയുമല്ല ശീതൾ എന്റെ ജാതകത്തിൽ എന്തെങ്കിലും കൃത്രിമത്വം കാട്ടിയാണോ ഈ വിവാഹത്തിന് തീയതി കുറിപ്പിച്ചതെന്നറിയില്ലല്ലോ?” ഗീതയുടെ മുഖം ചുളിഞ്ഞു.. “നിനക്കെന്താ മോളെ ഇപ്പോൾ ഇങ്ങനെയൊരു സംശയം?” “എന്തായാലും എന്റെ നന്മയ്ക്കു വേണ്ടിയല്ലല്ലോ അവർ ഈ വിവാഹം നടത്തിയത്.. അപ്പോൾ ഈ വിവാഹം നടത്താൻ വേണ്ടി എന്തൊക്കെ വളഞ്ഞ വഴികൾ വേണമെങ്കിലും അവർ സ്വീകരിച്ചിട്ടുണ്ടാകും.. അതുകൊണ്ട് എനിക്ക് നല്ല സംശയമുണ്ട് ” ഗീത പെട്ടന്ന് തന്റെ മുറിയിലെ അലമാരയിൽ നിന്നും ആ രണ്ട് ജാതകങ്ങളും എടുത്തു കൊണ്ട് വന്നു..

പണിക്കരെക്കൊണ്ട് മുഹൂർത്തം കുറിപ്പിക്കാനായി ശീതൾ അവരെ ഏല്പിച്ച ദീപ്തിയുടെ ജാതകവും ഉണ്ടായിരുന്നു ആ കൂട്ടത്തിൽ.. അവളുടെ നേർക്ക് അത്‌ നീട്ടികൊണ്ട് ഗീത വേവലാതിയോടെ ചോദിച്ചു. “നോക്ക് മോളെ.. എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോന്ന്?” “അമ്മേ.. ജാതകത്തിൽ ചെറുതായി വരുത്തുന്ന മാറ്റങ്ങളൊന്നും നമുക്ക് ഇങ്ങനെ നോക്കിയാൽ കണ്ടുപിടിക്കാൻ പറ്റില്ല.. അതിന് ഒരു ജ്യോത്സന്റെ സഹായം വേണം… എന്റെ ഒറിജിനൽ ജാതകവും വേണം.. എന്റെ വീട്ടിൽ നിന്നും ശീതൾ അത്‌ വാങ്ങിക്കൊണ്ടു പോയിരുന്നു, അവളുടെ സ്വഭാവം അനുസരിച്ചു അവൾ ഉറപ്പായിട്ടും ആ ജാതകത്തിൽ മാറ്റം വരുത്തിക്കാണും.. ജാതകത്തിന്റെ കോപ്പി എന്റെ വീട്ടിലിരിപ്പുണ്ട് അമ്മയോട് ചോദിച്ചാൽ കിട്ടും..

പക്ഷേ, ഇപ്പോൾ വീണ്ടും പോയി ജാതകം ചോദിച്ചാൽ ഞാനിത് വരെ അവരിൽ നിന്ന് മറച്ച് വച്ചതെല്ലാം പറയേണ്ടി വരും.. ” “മോളെ.. അതിന്റെയൊന്നും ആവശ്യമില്ല..നമുക്ക് പണിക്കരുടെ അടുത്തേക്ക് പോകാം.. ജനിച്ച തീയതിയും സമയവും പറഞ്ഞു കൊടുത്താൽ പണിക്കർ കൃത്യമായി ജാതകം കുറിച്ച് തരും ” “ഞാൻ ജനിച്ച തീയതി എനിക്കറിയാം പക്ഷേ സമയമൊന്നും എനിക്ക് കൃത്യമായിട്ട് അറിയില്ലമ്മേ ” “അതിനൊക്കെ വഴിയുണ്ട്.. മോൾ റെഡിയാക്.. പണിക്കരുടെ വീട്ടിലേക്ക് പോകുന്ന വഴിയ്ക്ക് നിന്റെ വീട്ടിൽ കയറാം.. അമ്മയോട് തഞ്ചത്തിൽ ചോദിച്ചു മനസിലാക്കാം.. ഇല്ലെങ്കിൽ തഞ്ചത്തിൽ ചോദിച്ചു ജാതകം വാങ്ങാം ” ദീപ്തി പെട്ടന്ന് റെഡിയായി വന്നു..

ഗീത അപ്പോളേക്കും പരിചയത്തിലുള്ള ഒരു ടാക്സി വിളിച്ചിരുന്നു.. ആദ്യം അവർ ദീപ്തിയുടെ വീട്ടിലേക്കാണ് പോയത്.. അവർ ചെല്ലുമ്പോൾ ദീപ്തിയുടെ അനിയത്തി കോളേജിൽ പോയിരിക്കുകയായിരുന്നു..ദീപ്തിയുടെ അമ്മ ലളിത അവളെയും ഗീതയെയും സന്തോഷത്തോടെ സ്വീകരിച്ചിരുത്തി.. ലളിത അവർക്ക് രണ്ടു ഗ്ലാസിൽ നാരങ്ങാവെള്ളം കൊണ്ട് വന്ന് കൊടുത്തു.. ഗീത അത്‌ വാങ്ങിക്കൊണ്ട് പറഞ്ഞു.. ” കേട്ടോ ദീപ്തി മോളുടെ അമ്മേ.. ഞങ്ങൾ പണിക്കരുടെ വീട്ടിലേക്ക് ഇറങ്ങിയതായിരുന്നു.. ഈയിടെ കുടുംബത്തിൽ കുറേ അനിഷ്ടങ്ങൾ സംഭവിച്ചത് കൊണ്ട് പണിക്കരെ കണ്ടോന്ന് പ്രശ്നം വയ്പ്പിക്കാമെന്ന് കരുതി.. കൂട്ടത്തിൽ എല്ലാവരുടെയും ജാതകങ്ങളും ഒന്ന് പരിശോധിപ്പിക്കാമെന്ന് കരുതി..

ഇനി ആരെക്കെങ്കിലും എന്തെങ്കിലും ദോഷമുണ്ടെങ്കിൽ പരിഹാരക്രിയ കഴിപ്പിക്കാമല്ലോ ” “അതെന്തായാലും നല്ല കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്.. ദോഷങ്ങൾ ഉണ്ടെങ്കിൽ അതിന് പരിഹാരക്രിയ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ് ” “പണിക്കരുടെ വീട്ടിൽ പോകാൻ ഇറങ്ങിയപ്പോളാണ് ദീപ്തിയുടെ ജാതകത്തിന്റെ കോപ്പി ഞങ്ങളുടെ കയ്യിൽ ഇല്ലെന്ന് മനസിലായത് ” “അന്നിവിടെ വിവാഹാലോചനയായിട്ട് വന്ന കുട്ടിയുടെ കയ്യിൽ ജാതകത്തിന്റെ ഒരു കോപ്പി കൊടുത്തു വിട്ടതായിരുന്നല്ലോ.. ” “ആ തിരക്കിലെവിടെയോ നഷ്ടപ്പെട്ടു.. ഇവിടെ ജാതകത്തിന്റെ കോപ്പി ഇല്ലെങ്കിൽ ദീപ്തി മോളുടെ ജനനസമയം പറഞ്ഞാലും മതി ” “മോളുടെ ജാതകത്തിന്റെ കോപ്പി ഇവിടെയുണ്ട്..

ഞാൻ തരാം ” ലളിത ഉടനെ തന്നെ ജാതകം എടുത്ത് നൽകി. അവർ ഇരുവരും പണിക്കരുടെ വീട്ടിലേക്ക് യാത്ര തിരിച്ചു.. പണിക്കരോട് ഗീത നേരത്തെ തന്നെ ഫോൺ ചെയ്തിട്ട് തങ്ങൾ ചെല്ലുന്ന വിവരം അറിയിച്ചിരുന്നു.. അദ്ദേഹം അവരെ സ്വീകരിച്ചിരുത്തി.. ഗീത പണിക്കരോട് നടന്ന സംഭവങ്ങൾ എല്ലാം അറിയിച്ചു.. പണിക്കർ ചിന്തിച്ചിരുന്നതിന് ശേഷം ആ ജാതകങ്ങൾ വാങ്ങി പരിശോധിച്ചു.. കവടി നിരത്തിയതിനു ശേഷം ഗീതയുടെ നേർക്ക് നോക്കി ഗൗരവത്തിൽ പറഞ്ഞു.. “ദീപ്തിയുടെ ജാതകം തിരുത്തിയിട്ടാണ് മുഹൂർത്തം കുറിപ്പിക്കാനായി തന്നിരിക്കുന്നത് ” ഗീതയുടെ മുഖത്ത് ഞെട്ടൽ പ്രകടമായി.. ദീപ്തി അത്‌ പ്രതീക്ഷിച്ചിരുന്നതിനാൽ അവൾക്ക് പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും തന്നെ ഉണ്ടായില്ല..

ദീപ്തിയുടെ യഥാർത്ഥ ജാതകവും ഹരീഷിന്റെ ജാതകവും വച്ചു നോക്കിയിട്ട് പണിക്കർ അവരോടായി പറഞ്ഞു. “ഈ ജാതകങ്ങൾ തമ്മിൽ പത്തിൽ ആറു പൊരുത്തങ്ങളാണുള്ളത്.. വിവാഹശേഷം ഒരുപാട് പ്രതികൂല സാഹചര്യങ്ങൾ നേരിടേണ്ടി വരുന്നതായിട്ടാണ് കാണിക്കുന്നത് ” ഒരു നിമിഷം ആലോചനയോടെ നിന്നിട്ട് ദീപ്തി ചോദിച്ചു. “ഹരിയേട്ടന്റെ ജീവിതത്തിൽ രണ്ട് വിവാഹയോഗം ഉണ്ടെന്നല്ലേ അന്ന് പറഞ്ഞിരുന്നത്?” “അന്ന് മറ്റൊരു പെൺകുട്ടിയുമായിട്ടുള്ള ജാതകം പരിശോധിപ്പിച്ചില്ലേ.. ആ ജാതകക്കാരിയെ വിവാഹം കഴിച്ചാൽ ആ ദാമ്പത്യത്തിന് ആയുസ് അധികമില്ലെന്നും മറ്റൊരു വിവാഹയോഗം ഉണ്ടെന്നുമാണ് കാണുന്നത് എന്നാണ് ഞാൻ അന്ന് പറഞ്ഞിരുന്നത് ” ദീപ്തിയുടെ മുഖത്ത് പിന്നെയും സംശയം നിഴലിട്ടിരിക്കുന്നത് കണ്ടു പണിക്കർ അവളോട് പറഞ്ഞു..

“പേടിക്കണ്ട കുട്ടി.. നിങ്ങളുടെ ജീവിതത്തിൽ തുടക്കത്തിൽ കുറച്ചു പ്രശ്നങ്ങൾ ഉണ്ടെങ്കിലും പിന്നീട് എല്ലാം ശരിയാകും…” പെട്ടന്ന് ഗീത അദ്ദേഹത്തോട് ചോദിച്ചു… “പണിക്കരെ.. ഹരിക്കുട്ടന്റെ വിവാഹം കുടുംബക്ഷേത്രത്തിൽ വച്ച് നടത്തണമെന്നൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു…..പക്ഷേ അന്നത്തെ സാഹചര്യത്തിൽ അത്‌ സാധിച്ചില്ല….. ഇപ്പോൾ ദീപ്തി മോളുടെ മനസ്സിൽ ഇങ്ങനെയൊരു ഭീതി നിലനിൽക്കുന്നത് കൊണ്ട് നമുക്കിവരുടെ വിവാഹം കുടുംബക്ഷേത്രത്തിൽ വച്ച് ഒരിക്കൽ കൂടി നടത്തിയാലോ?” “നിങ്ങൾക്ക് അങ്ങനെയൊരു ആഗ്രഹം ഉണ്ടെങ്കിൽ അങ്ങനെ ആയിക്കോട്ടെ..

പരദൈവങ്ങളുടെ അനുഗ്രഹമുള്ളത് നല്ലത് തന്നെയാണ്” അതിനു യോജിച്ച കുറച്ചു മുഹൂർത്തങ്ങളും പണിക്കർ കുറിച്ച് കൊടുത്തു. പണിക്കരുടെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ ദീപ്തിയുടെ മുഖത്ത് ആശ്വാസത്തിന്റെ വെള്ളിവെളിച്ചം പരന്നിരുന്നു. രാത്രിയിൽ, ഗീത തന്റെ ഭർത്താവിനോട് എല്ലാ വിവരങ്ങളും ധരിപ്പിച്ചു. ശ്രദ്ധയോടെ എല്ലാം കെട്ടിരുന്നതിന് ശേഷം അദ്ദേഹം പറഞ്ഞു. “എന്തായാലും നമ്മുടെ മോൻ ഇത്രയൊക്കെ കാട്ടിക്കൂട്ടിയിട്ടും അവൾ അവനൊരു അപകടം ഉണ്ടായപ്പോൾ അവനെ ഉപേക്ഷിച്ചു പോകാതെ കൂടെ നിന്നില്ലേ? അത്‌ തന്നെ വല്യ കാര്യം.. ഇനിയിപ്പോൾ അവൾ പറഞ്ഞത് പോലെ അവളുടെ മനസ് കൊണ്ട് ഹരിക്കുട്ടനെ ഭർത്താവായി അംഗീകരിക്കാൻ കുറച്ചു സമയം കൂടി കൊടുക്കാം..

എന്നിട്ട് മതി കുടുംബക്ഷേത്രത്തിൽ വച്ചുള്ള കല്യാണമൊക്കെ ” ദീപ്തി ഹരീഷിനെ ശ്രദ്ധിക്കാതെ കട്ടിലിന്റെ മറുവശത്തേക്ക് ചരിഞ്ഞു കിടന്നു ഉറക്കമായിരുന്നു.. അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഹരീഷിനോട് തന്നോട് തന്നെ പുച്ഛം തോന്നി.. തന്റെ കുറ്റം കൊണ്ട് മാത്രമാണ് ജീവിതത്തിലെ ഈ നല്ല നിമിഷങ്ങൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതെന്ന് മനസിലായി.. അവൻ അവളുടെ നേർക്ക് തിരിഞ്ഞു.. നിറുകയിൽ ഒരു ചുംബനം കൊടുക്കാൻ മനസ്സിൽ ആഗ്രഹം തോന്നുന്നു.. എങ്കിലും രാവിലത്തെ ദീപ്തിയുടെ പ്രതികരണം മനസിലോർത്തപ്പോൾ ആ ആഗ്രഹത്തിന് കടിഞ്ഞാണിട്ടു.. അവളുടെ ശരീരമല്ല, മനസാണ് തനിക്ക് ആദ്യം സ്വന്തമാക്കേണ്ടതെന്ന ഓർമ വന്നതും അവൻ കിടക്കയിൽ അവളിൽ നിന്നും ഒരല്പം കൂടി അകലം പാലിച്ചു കിടന്നു..

ഉറക്കത്തിൽ മനോഹരമായൊരു സ്വപ്നത്തിലായിരുന്നു ദീപ്തി.. കുടുംബക്ഷേത്രത്തിലെ ദൈവങ്ങളുടെ മുന്നിൽ വച്ച് ഹരീഷ് തന്റെ കഴുത്തിൽ താലി ചാർത്തുന്നു.. അവനോടുള്ള പിണക്കങ്ങളും പരിഭവങ്ങളുമൊക്കെ മറന്ന് താൻ സന്തോഷവതിയായിട്ടാണ് നിൽക്കുന്നത്.. ഹരീഷ് തന്നെ ചേർത്ത് നിർത്തി നിറുകയിൽ ചുംബിച്ചു, എന്നിട്ട് ആ കരവലയത്തിന്റെ സുരക്ഷയിൽ സ്വന്തം നെഞ്ചോട് തന്നെ ചേർത്ത് നിർത്തിയിരിക്കുന്നു…. രാവിലെ ഉണർന്നപ്പോൾ രാത്രിയിലെ സ്വപ്നം അവൾക്കോർമ്മ വന്നു.. സ്വപ്നത്തിൽ മാത്രമല്ല, ഉറക്കത്തിനിടയിൽ എപ്പോളോ അവൾ ആ കരവലയത്തിനുള്ളിൽ ആയിരുന്നു എന്നവൾ മനസിലാക്കി.. ചമ്മലോടെ അവൾ കിടക്കയിൽ നിന്നെഴുന്നേറ്റ് കൊണ്ട് ആത്മഗതം പോലെ പറഞ്ഞു.

‘ എനിക്ക് നിങ്ങളോട് വേണമെങ്കിൽ ക്ഷമിക്കാം.. പക്ഷേ ഞാനത് ചെയ്യാത്തത്, ഞാൻ അന്ന് അനുഭവിച്ച സങ്കടത്തിന്റെ നൂറിലൊന്നെങ്കിലും നിങ്ങൾക്ക് മനസിലാകണം.. എന്നിട്ട് മതി നിങ്ങളൊരുമിച്ചുള്ള ജീവിതം… അവഗണിക്കപെടുമ്പോൾ ഉള്ള വേദന….ഇവിടെ വന്നപ്പോൾ ആദ്യ കാലങ്ങളിൽ ഞാൻ അനുഭവിച്ച സങ്കടത്തിന്റെ ആഴം… ഇതൊക്കെ നിങ്ങൾ മനസിലാക്കിയെന്ന് എനിക്ക് തോന്നുമ്പോൾ.. ഞാൻ എന്റെ തീരുമാനം മാറ്റികൊള്ളാം ” ദീപ്തി അടുക്കളയിൽ ചെന്നപ്പോളും തലേദിവസത്തിലെ സ്വപ്നത്തിൽ ഹരീഷിന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന തന്റെ മുഖം അവളുടെ മനസിലേക്കോടി വന്നു.. അവളുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിടർന്നു..

ഹരീഷ് ഓഫീസിലേക്ക് പോകാനിറങ്ങുമ്പോൾ യാത്ര ചോദിക്കാനെന്ന ഭാവത്തിൽ ദീപ്തിയ്ക്ക് നേരെ നോക്കി.. അവൾ അവനെ ശ്രദ്ധിക്കാത്ത രീതിയിൽ മുറ്റത്തെ ചെടികൾ നനയ്ക്കാനായി ഇറങ്ങിപ്പോയി. ‘ഇവൾക്കെന്താ ഈ ചെടി നനയ്ക്കുന്ന ജോലിയിൽ കൈവിഷം കൊടുത്തിട്ടുണ്ടോ? എപ്പോൾ നോക്കിയാലും ഇത് തന്നെയാണല്ലോ പണി? എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് ഹരീഷ് കാർ സ്റ്റാർട്ട്‌ ചെയ്തു.. ജയദേവൻ അഭയിനോട് ശീതളിനെ വിവാഹം കഴിക്കുന്നതിനെ പറ്റി സംസാരിച്ചപ്പോൾ അഭയ് മറ്റൊന്നും ആലോചിക്കാതെ സമ്മതം മൂളി.. ഇത്രയും കോടീശ്വരിയായ പെണ്ണിന്റെ ആലോചന കൈവിട്ടു കളയുന്നത് ബുദ്ധിയല്ലെന്ന് അവനറിയാമായിരുന്നു….

ശീതൾ അഭയിനെയും കൂട്ടി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോയ റെസ്റ്ററന്റിൽ ഹരീഷ് ഉണ്ടായിരുന്നു.. അവനെ ശ്രദ്ധിക്കാത്ത ഭാവത്തിൽ ശീതൾ അവിടെയിരുന്നു.. ഭക്ഷണം ഓർഡർ ചെയ്ത് വെയിറ്റ് ചെയ്യുമ്പോൾ അഭയുടെ മൊബൈൽ റിങ് ചെയ്തു.. മൊബൈൽ എടുത്ത് ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും അവന്റെ മുഖം വിളറി.. തന്റെ മുഖത്തിന്റെ ഭാവമാറ്റം ശീതൾ മനസിലാക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ട് അവൻ ആ കാൾ അറ്റൻഡ് ചെയ്ത് കാതോട് ചേർത്തു…… തുടരും

ഭാര്യ: ഭാഗം 8

Share this story