അറിയാതെ ഒന്നും പറയാതെ – PART 3

നോവൽ
എഴുത്തുകാരൻ: ദീപ ജയദേവൻ
ഉച്ചയോടടുത്തപ്പോൾ ചാരുവും ശ്രീയും അമ്മുക്കുട്ടിയുമായി യാത്രപറഞ്ഞിറങ്ങി . ബൈക്കു സ്റ്റാർട്ട് ചെയ്തുകൊണ്ട് ശ്രീ ഇന്ദുവിന് നേരെ തിരിഞ്ഞു.
” മുകളിൽ, കോണിപ്പടി കേറിച്ചെല്ലുന്ന വലത്തെ മുറിയിൽ പഴയ കുറെ പുസ്തകങ്ങൾ ഉണ്ടാവും. ബോറടി മാറ്റാൻ അത്യാവശ്യം ഉപകരിക്കും ….” അയാൾ ചിരിച്ചു.
അവളും.
പോയിവരാമെന്നു പറഞ്ഞവർ യാത്രയായി.
അപ്പോഴാണ് അകത്തു ഫോൺ ശബ്ദിച്ചത്.
” മോളെ അമ്മയാണ്..” ഫോണിൽ അമ്മയുടെ സ്വരം പെട്ടന്ന് കേട്ടപ്പോൾ അവളുടെ മിഴികളിൽ നീര് പൊടിഞ്ഞു.
” എന്തെടുക്കുവാ എന്റെ കുട്ടി.”
“ഒന്നുമില്ല അമ്മേ…”
” ചാരുവും ശ്രീയും പോയോ മോളെ ..? അവരിന്നലെ വിളിച്ചിരുന്നു.”
“മ്മ് ..ഇറങ്ങി അമ്മേ.”
“ന്റെ കുട്ടിക്ക്….സങ്കടമൊന്നും….”
” ഇല്ല അമ്മേ….സന്തോഷാണ് എനിക്കിവിടെ.”
പിന്നെയും കുറെ നേരം അച്ഛനോടും അമ്മയോടും സംസാരിച്ചിട്ടവൾ ഫോൺ വച്ചു വാതിലടച്ചു മുകളിലേക്ക് പോയി.
പുസ്തകക്കൂട്ടത്തിൽ എത്ര തിരഞ്ഞിട്ടും താല്പര്യം ഉള്ളതൊന്നും അവൾക്ക് കിട്ടിയില്ല.
മുറിയടച്ചു വരാന്തയിലൂടെ വെറുതെ നടന്നു. മുറ്റത്തെ കാഴ്ചകളിലേക്ക് മിഴിപാകി നിന്നപ്പോൾ സിദ്ധു വീണ്ടും മനസിലേക്ക് വന്നു.
കല്യാണപ്പിറ്റേന്നു രാവിലെ ഇന്ദുവിനെയും കൂട്ടി പുറത്തു പോകാൻ തയ്യാറാവുകയായിരുന്നു അവൻ.
മനോഹരമായൊരു ചുവന്നപാട്ടുസാരി ഞൊറിയിട്ടുടുത്തു കണ്ണാടിക്കുമുന്നിൽ നിന്നു തിരിഞ്ഞും മറഞ്ഞും നോക്കി അവൾ.
” ഇതെന്താ …മിത്ര…നിന്നെ വീണ്ടും കെട്ടിക്കാൻ കൊണ്ടുപോകുവാണോ….” ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഒരു ഷൊർട്സുമിട്ടു ടർക്കി പുതച്ചു ബാത്‌റൂമിന്റെ വാതിൽക്കൽ ചിരിയോടെ സിദ്ധു.
“എന്താ സിദ്ധു….ഇതു…ബോറായോ … അല്പമൊരു ജാള്യതയോടെ അവൾ അവന്റെ അരികിലേക്ക് ചെന്നു.
” മ്മ്..ചെറുതായിട്ട്. നമ്മള് വെറുതെ ഒന്ന് പുറത്തു പോവാടോ. ഒരു കാഷ്വൽ ഡ്രസ് മതിഡോ…” കണ്ണാടിയിൽ നോക്കി തലത്തുവർത്തി അവൻ.
” ശോ…ശോ…സിദ്ധു….ഭയങ്കര ബോറണല്ലേ.. ‘അമ്മ ..പറഞ്ഞു് ഇതുടുത്തോളൻ അതാ ഞാൻ..” കണ്ണാടിയിൽ വീണ്ടും തിരിഞ്ഞും മറിഞ്ഞും നോക്കി, അവളുടെ മുഖത്തു വിഷാദം നിറഞ്ഞു. കണ്ണുനിറഞ്ഞു.
“അയ്യേ…. അതിനിപ്പോ ഈ കണ്ണു നിറക്കുന്നതെന്തിനാ മിത്ര.” അവളുടെ തോളിൽ പിടിച്ചു അഭിമുഖം നിർത്തി തുളുമ്പിവന്ന മിഴിനീർത്തുള്ളിയെ തട്ടിത്തെറിപ്പിച്ചു അവൻ.
” സിദ്ധു ..ന്റെ കയ്യിൽ വേറെ ഡ്രസ് ഒന്നുമില്ല…കല്യാണത്തിന് എടുത്തതെല്ലാം ഈ മോഡൽ ആണ്. ഇപ്പോ ഞാനേതിടും.”
” അത്രയുള്ളൂ…വാ…ഞാനൊരു സമ്മാനം കാണിച്ചുതരം.” അവളെ പിടിച്ചു ബെഡിലേക്കിരുത്തി.
ബെഡിനടിയിൽ നിന്നുമൊരു ബാഗ് വലിച്ചെടുത്തു ബെഡിലേക്കവച്ചു തുറന്നു.
പല നിറത്തിലെ ലേഡീസ് ഡ്രെസ്സുകൾ ആയിരുന്നു അതിൽ. അവൾ ആശ്ചര്യത്തോടെ അവന്റെ നേരെ മുഖമുയർത്തി.
” എങ്ങനെയുണ്ട് …” അവൻ പുരികം ഉയർത്തി കണ്ണിറുക്കി ചിരിച്ചു.
” ഇതെന്താ…സിദ്ധു…ഇതൊക്കെ….” ഒരൊന്നുമെടുത്തു തിരിച്ചും മറിച്ചും നോക്കിക്കൊണ്ടവൾ അയാളോട് ചോദിച്ചു. വിസ്മയം കൊണ്ടവളുടെ മിഴികൾ വിടർന്നു നിന്നു.
“ഇതൊക്കെ നിനക്ക് വേണ്ടി കശ്മീരിൽ നിന്നും ഡൽഹിയിൽ നിന്നും മുംബയിൽ നിന്നും വാങ്ങിക്കൂട്ടിയതാണ്. ”
“ശോ…ശോ…ഇത്രയാധികമോ.”
“ആ…മ്മ്….ആറ്റു നോറ്റ് ഉണ്ടായൊരു കല്യാണം അല്ലെടോ…”
“അതെന്താ സിദ്ധു”
“പട്ടാളക്കാർക്ക് പെണ്ണ് തരാൻ മടിയുള്ള മാതാപിതാക്കളും ഉണ്ട് പെണ്ണേ…”ഏതോ വിദൂര ഓർമ പോലെയവൻ പറഞ്ഞു.
“ആ..അതൊക്കെ പോട്ടെ ..എന്റെ പെണ്ണ് ഇതിൽ നിന്നും ഇഷ്ടമുള്ളൊരു ഡ്രസ് ഇട്ട് സുന്ദരിക്കുട്ടിയായി പെട്ടന്നു വന്നേ…നമുക്ക് ഒരിടം വരെ പോയിട്ട്….”
“പോയിട്ട്..പോയിട്ട്…പറ സിദ്ധു…”
അവൻ ഇന്ദുവിന്റെ അടുത്തേക്ക് ചെന്നു കുനിഞ്ഞു അവളുടെ മുഖത്തിനു നേരെ ചെന്നു…”പോയിട്ട്….”
മ്മ് ….
“സിദ്ധു….മോളെ…മിത്രാ… നിങ്ങളിതുവരെ വരെ റെഡി ആയില്ലേ..” വാതിലിൽ തട്ടുകയും അമ്മ വിളിക്കുകയും ചെയ്യുന്ന കേട്ട് ‘പോ സിദ്ധു..’അമ്മ വിളിക്കുന്നു..’ന്നുപറഞ്ഞു അവനെ തള്ളിമാറ്റി ചെടിയെഴുന്നേറ്റ് വാതിലിനു നേരെ ഓടി.
“ആ..ഇപ്പോ ഇറങ്ങാം അമ്മേ…ഒരു ടെൻ മിന്റസ്…ഓക്കേ ” വാതിൽ തുറക്കാനാഞ്ഞ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു നെഞ്ചിലേക്കടുപ്പിച്ചുകൊണ്ട സിദ്ധു വിളിച്ചു പറഞ്ഞു.
‘വേഗം വന്നോള്ട്ടോ..’അമ്മ കഴിക്കാനെടുത്തു’ പറഞ്ഞുകൊണ്ട് അവർ പോയി.
സിദ്ധുവിന്റെ പിടിവിടുവിച്ചു കട്ടിലിൽ നിന്നും അവളൊരു ഡ്രെസ്സ് തിരഞ്ഞെടുത്തു ബാത്റൂമിലേക്ക് ഓടി.
“മിത്ര… ഷാർപ് ടെൻ തേർട്ടിക്ക് ഇറങ്ങണം. മേക് ഇറ്റ് ഫാസ്റ്റ്..ഓക്കേ.?” അവളുടെ പോക്ക് നോക്കി ചിരിയോടെ സിദ്ധു പറഞ്ഞു.
“ഓക് സിദ്ധു…ഫൈവ് മിന്റസ്..”
അവൾ ബാത്‌റൂമിൽ നിന്നും ഇറങ്ങിവന്നു പാട്ടുസാരി ബെഡിലേക്കിട്ടു. അവൻ അപ്പോഴേക്കും ഡ്രെസ്സ് ചെയ്തു റെഡി ആയിരുന്നു .
“നോക്കു സിദ്ധു.”
“യാ… ഇറ്റ്സ് ഗുഡ്…” അവൻ ചിരിയോടെ അവളുടെ ചുമലിൽ പിടിച്ചു
” വണ് മിനിറ്റ് മിത്രാ വെയ്റ്റ് ……”അവളുടെ കഴുത്തിൽ നിന്നും വടം പോലെയുള്ള മാല ഊരിയെടുത്തു അതിൽ നിന്നും താലി വേർപെടുത്തി പിന്നെ സ്വന്തം കഴുത്തിൽ കിടന്ന നേർത്ത നൂലുപോലെയുള്ള മാലയൂരി താലിയതിലിട്ട് അവളുടെ കഴുത്തിൽ കെട്ടി.
അതവളുടെ ഹൃദയത്തിൽ പറ്റിചേർന്നു കിടന്നു.
അവളെ പിടിച്ചടിപ്പിച്ചു ചുണ്ടിലേക്കു ചുണ്ട് ചേർത്തു അവൻ.
“ഇതു മതി….ഒക്കെ..”അവൾ സിദ്ധുവിനെ ഇറുകെ പുണർന്നു.
സിദ്ധു…
സ്നേഹവും കരുതലും ഉള്ളൊരു നല്ല കൂട്ടുകാരനും ഭർത്താവുമായിരുന്നു.
കൊതിതീരെ കാണണോ…സംസാരിക്കാനോ ഒന്നും തനിക്കായില്ലല്ലോ..
വെറും അഞ്ചു ദിവസങ്ങൾ കൊണ്ട് ഒരുപാട് സ്നേഹിച്ചു…ഒരുപാട് കൊതിപ്പിച്ചു…ഒറ്റക്കങ് പോയി….
സിദ്ധുവിന്റെ ഓർമയിൽ അവളുടെ മിഴിനിറഞ്ഞു നിന്നു. ഹൃദയം സിദ്ധുവിനെ കാണാൻ തുടിക്കുന്നത് അവളറിഞ്ഞു.
തൊടിയിലെ പൂത്തുനിക്കുന്ന അശോകതെറ്റിയുടെ ഇലകളെ ചുംബിചൊരു ഇളം തെന്നൽ വന്നവളുടെ മുടിയിഴകൾ മുട്ടിയുരുമി കടന്നുപോയി.
“അരവിന്ദാ….ഡാ… അരവിന്ദാ….ഓടി വാ”
അവളുടെ ഓർമകൾ പാതിവഴിയിൽ മുറിച്ചുകൊണ്ട ആരോ നിലവിളിച്ചു.
ഒച്ചകേട്ട് അവൾ വരാന്തയുടെ ഒരത്തേക്ക് ചെന്നു മേലേ വീട്ടിലേക്ക് നോക്കി.
ഹരിയേട്ടന്റെ ‘അമ്മ തൊടിയിലേക്ക് പൈയ്യുമായി ഇറങ്ങുകയായിരുന്നു. കയറിൽ നിന്നും പിടിത്തം അയഞ്ഞതും പശു വയലിലേക്ക് ഒറ്റയോട്ടം വെച്ചു കൊടുത്തു.
“എന്താ വലിയമ്മേ….”
നോക്കിയപ്പോ അരവിന്ദൻ മുറ്റത്തു നിന്നും തൊടിയിലേക്കുള്ള ചെറിയ കയ്യാല ചാടിക്കടന്ന് വരുന്നു.
“അരവിന്ദാ…ദേ ഡാ… ഓടുന്നു….അമ്മിണി…ഓടുന്നെടാ…വയലിലേക്ക് ഇറങ്ങിയാൽ….യ്യോ…”അവർ പശുവിന്റെ പിന്നാലെ ഓടി.
” ന്റെ…വലിയമ്മേ….നിങ്ങളെക്കൊണ്ടു ഞാൻ തോറ്റല്ലോ….നിങ്ങളെന്താ രാവിലെ പയ്യിന്റെ കൂടെ ഓടിക്കളിക്യാ….” ദേഷ്യപ്പെട്ടുകൊണ്ട് അരവിന്ദൻ പശുവിന്റെ പിന്നാലെ ഓടിച്ചെന്നു കയറിന്മേൽ പിടിച്ചു.
അവനെകണ്ടതും അമ്മിണി വാലും പൊക്കി ഓടെട ഓട്ടം.
“അമ്മിണി…നിക്ക് കേട്ടാ….യെനിക്ക് നാളെ ഫിസിക്കൽ ഉള്ളതാണെന്ന് നിനക്കറിഞ്ഞുടെ….ങ്ങനെ ഇട്ടു ഓടിക്കല്ലേ രാവിലെ….ദേ …ഞാനെങ്ങാനും ഉരുണ്ടു വീണാൽ ഹരിയേട്ടൻ ഇന്നുകൊണ്ട് നിന്റെ കച്ചോടം തീർക്കും… ട്ടോ… അമ്മിണി….നിന്നോട് നിക്കാനല്ലേ പറഞ്ഞേ…” ഒരുവിധം കയറിന്മേൽ പിടിച്ചുതൊടിയിലേക്ക് വലിച്ചു കൊണ്ടുവന്നു ശീമാപ്ലാവിൽ കയർ കുരുക്കി.
നടുവിന് കൈ കൊടുത്തു നിന്നു ചക്രശ്വാസം വലിച്ചു അവൻ.
” നിനക്കിട്ട് ഞാൻ വെച്ചിട്ടുണ്ട്…ട്ടോ…രാവിലെ ഓരോ കളികളേ…ന്താ ഇത്ര ഇളക്കം…ങേ…?”
പശുവിന്റെ കഴുത്തിൽ പിടിച്ചൊന്നു പുന്നാരിച്ചിട്ട് തുറുവിൽ നിന്നും കുറച്ചു കച്ചി വലിച്ചു അതിന്റെ മുന്പിലേക്കിട്ടു.
“അരവിന്ദാ…”
“ദേ… മിണ്ടണ്ട…ന്റെ …വലിയമ്മേ ..നിങ്ങളോട് എത്ര പറഞ്ഞിരിക്കുന്നു ഈ പയ്യിന്റെ പിന്നാലെ ഇങ്ങനെ പായരുതെന്നു…. എവിടേലും മറിഞ്ഞു വീണാല്.. വയസായീന്ന് ഒരു വിചാരല്ല്യാ …..ദേ… എന്നെക്കൊണ്ടാവില്ലാട്ടോ…അടുക്കളപ്പണി…. ഹാ….”അവൻ അവരോടു പറഞ്ഞിട്ട് മേലേക്കുള്ള പടി കയറാൻ തിരിഞ്ഞു.
അവന്റെ കൂടെ തിരിഞ്ഞപ്പോഴാണ് ഗോമതി താഴെ വരാന്തയിൽ ഇതൊക്കെ നോക്കി ഇന്ദു നിൽക്കുന്നത് കണ്ടത്.
“ഇന്ദുവല്ലേ അതു …അരവിന്ദാ…”
അതു കേട്ടതും അവൻ ഞെട്ടിതിരിഞ്ഞു നോക്കി.
വരാന്തയിലെ തൂണിൽ പിടിച്ചു തങ്ങളെ നോക്കി നിലക്കുന്നു …അവൾ…ഇന്ദു.
അവന്റെ ഹൃദയമൊന്നു തുടിച്ചു.
“മോളെ…ഇന്ദു…ഹരിയുടെ അമ്മയാ… അറിയ്യോ ..?”അവർ വിളിച്ചു ചോദിച്ചു.
“അറിയാം അമ്മേ….”അവൾ മൃദുവായി പുഞ്ചിരിതൂകി.
“എല്ലാരുമെവിടെ…”
“ഒരു കല്യാണമുണ്ട്… അവർ പോയിരിക്കയ… വൈകിട്ടേ വരുള്ളൂ.”
“അയ്യോ… മോളവിടെ തനിച്ചാ… ഇങ്ങു പോര് കേട്ടോ…ഇത്തിരി നേരം ഇവിടെ ഇരിക്കാലോ”
അവൾ പുഞ്ചിരിയോടെ തലയാട്ടി.
വീടടച്ചുപൂട്ടി ഇന്ദു പുറത്തേക്കിറങ്ങി.
“വലിയമ്മേ…ദേ… ഇക്കണ്ട പാത്രങ്ങളൊക്കെ ഞാനെടുത്തു തട്ടുംപുറത്തു ആക്കെയാണ്…ഇനിയിതു ഇങ്ങനെ ഇട്ടച്ചാല് എല്ലാം കൂടി വാരിയെടുത്തു ഞാനാ പാടത്ത് കൊണ്ട് കളയും…. പറഞ്ഞില്ല്യാന്നു വേണ്ടാ ”
ഗോവണിമേൽ കേറിനിന്നുകൊണ്ടു ഓട്ടുരുളികളും കുട്ടകവും ചെറിയ വാർപ്പുമൊക്കെ തട്ടുംപുറത്തു വെക്കുകയായിരുന്നു അരവിന്ദൻ.
“അതെങ്ങനെയാ…ആ ഹരിയേട്ടനോട് ഒരു പെണ്ണുകെട്ടൻ പറഞ്ഞാൽ കേൾക്കണ്ടേ… അവൻ പിറുപിറുത്തു.
“എന്താ…മോനെ…”
“നിങ്ങളിത് ന്താ…കുട്ടകത്തിലാണോ കഞ്ഞികുടിക്കുന്നെന്നു…ങേ…ആ…” അവൻ വലിയമ്മേ നോക്കി മീശ പിരിച്ചു കണ്ണുരുട്ടി ചിരിച്ചു.
ഇന്ദു കേറിച്ചെല്ലുമ്പോൾ പുറത്താരെയും കണ്ടില്ല.
വാതിൽ തുറന്നു കിടക്കുന്നു.
അവൾ അകത്തേക്ക് കയറിച്ചെന്നു.
“വലിയമ്മേ..ദാ അതൂടി ഇങ്ങു തരൂ…ഇതിനും മാത്രം പത്രങ്ങൾ ന്തിനാന്നാ ഞാനാലോചിക്കുന്നെ….ദേ… കാവിലെ വിളക്കെടുപ്പിന് ഇവിടുന്നു പോണതൊക്കെ കൊള്ളാം…. പാത്രക്കടയുടെ മുന്നിലെങ്ങാനും നിക്കണത് ഞാൻ കണ്ടാലുണ്ടല്ലോ….അപ്പൊ കാട്ടിത്തരാ…”
അവൻ ചൂണ്ടിക്കാണിച്ച പത്രത്തിന് നേരെ തിരിഞ്ഞപ്പോഴാണ് വാതിൽ കടന്നുവരുന്ന ഇന്ദുവിനെ കണ്ടത്
” ആഹാ …ഇതാര…ഇന്ദുവോ…വാ മോളെ…”
ഗോവേണിമേൽ നിന്ന അരവിന്ദൻ ചുമലിലൂടെ മുഖം തിരിച്ചു.
വെള്ളയിൽ പിങ്ക് കളർ പൂക്കളുള്ള കോളർ വെച്ച ഒരു ചുരിദാരിട്ട് , ഇറക്കം കുറച്ച മുടി മെടഞ്ഞു ഒരു ചുമലിലൂടെ മുന്നിലേക്കിട്ട്, ഒരു പൊട്ടുപോലും വെക്കാതെ അവൾ മുന്നിൽ.
ഒരുപാട് നാളുകൾക്ക് ശേഷമാണ് അവളെ അത്രയും അടുത്ത കാണുന്നത്.
ചമയങ്ങളൊന്നും ഇല്ലാതെ തന്നെ അവൾ എത്ര സുന്ദരി ആണ്.
അവൻ വേഗം ഗോവേണിയിറങ്ങി.
“വാ മോളെ…ഞാനും അരവിന്ദനും ഇത്തിരി ജോലിയാരുന്നെ….ഹരിക്ക് ഇതിനൊന്നും നേരം കിട്ടില്ല്യാ…ഇവൻ വരുമ്പോള എനിക്കൊരു സഹായാകുന്നേ…”അരവിന്ദന് നേരെ വിരൽചൂണ്ടിയവർ.
അവൾ വെറുതെ മന്ദഹസിച്ചു.
അരവിന്ദനെ നോക്കി.
അവളുടെ നോട്ടമേറ്റപ്പോൾ ഹൃദയമിടിപ്പ് നിലച്ചു പോകുന്നതുപോലെ അവനു തോന്നി.
ദേഹമാകെ കുളിരുചൂടുന്നു….കൈവെള്ള വിയർക്കാൻ തുടങ്ങി…സ്വയമറിയാതെ അവൻ ഗോവേണിയിറങ്ങി
“മോളറിയില്ലേ…അരവിന്ദനെ…ബാലന്റെ, ഇവിടുത്തേഅച്ഛന്റെ അനിയന്റെ മോനാ ..”
” ഇല്ല അമ്മേ…ഇവിടെ വന്നിട്ടാണ് ആദ്യം കാണുന്നത്.” അവൾ പിന്നെയും അരവിന്ദനെ നോക്കി മന്ദഹസിച്ചു
അതു കേട്ടതും അരവിന്ദന്റെ മനസ് വല്ലാതെ വേദനിച്ചു. സങ്കടം കടിച്ചമർത്തി അവനൊന്നു ചിരിച്ചെന്നു വരുത്തി.
” നിങ്ങൾ സംസാരിക്ക്..”എന്നുപറഞ്ഞവൻ വേഗം വാതിൽകടന്നു അപ്പുറത്തേക്ക് പോയി.
“വാ മോളെ..മോളെത്ര ദിവസം ഇവിടുണ്ടാകും…”
“അറിയില്ല അമ്മേ….ശ്രീയേട്ടൻ ഒന്നും പറഞ്ഞില്ല. ”
“മോളിരിക്കു… എന്താ കുടിക്കാൻ വേണ്ടത്…”
“ഒന്നും വേണ്ടമ്മെ…അവിടിരുന്നു മടുത്തപ്പോ…ഞാൻ വെറുതെ…. ”
അവർ പിന്നെയും ഓരോന്ന് പറഞ്ഞിരുന്നു.
ഒരു കറുത്ത ടീ ഷർട്ടും ഇട്ട് അരവിന്ദന് അപ്പൊ അങ്ങോട്ടിറങ്ങി വന്നു.
“നീയെവിടേക്കാ…”
” ഒന്നു പുറത്തു പോയിട്ട് വരാം..
വലിയമ്മക്ക് പ്പോ കൂട്ടായില്ലേ…പിന്നെന്തേ….”
“അല്ല മോനെ…”
“ന്താ…പ്പോ വേണ്ടേ…ഞാനിവിടെ കുടിയിരിക്കണോ…” കൃതിമ ഗൗരവത്തിൽ അവൻ ചോദിച്ചു.
” ഒന്നും വേണ്ടായെ …ഒന്നു പോയിത്തന്നേച്ചാൽ മതി .”
അവളെ നോക്കി ഒന്നു മന്ദഹസിച്ചു അവൻ പുറത്തേക്ക് പോയി.
“പാവം ന്റെ കുട്ടി…” അവർ ഇന്ദുവിനോടയി പറഞ്ഞു.
” …നിക്ക് ഹരിയേക്കാട്ടിലും സ്നേഹം അരവിന്ദനോടാ….അവന് ആറുമാസമായപ്പോ അവന്റയമ്മ മരിച്ചതാ… പിന്നെ ഞാനാ വളർത്തിയെ….”അവർ അരവിന്ദന്റെ പോക്ക് നോക്കിനിന്നു.
“ഉണ്ണിക്കുട്ടൻ എവിടെ അമ്മേ…കണ്ടില്ലല്ലോ…”
“ഇന്ന് ഞായറാഴ്ചയല്ലേ മോളെ…ഹരിടെ കൂടെ കടയിലേക്ക് പോകും….അവധി ദിവസം അവന് അച്ഛന്റൊപ്പം പോണം..
ഹരിക്കും അതാ ഇഷ്ട്ടം…വൈകിട്ടത്തേക്ക് എത്തുള്ളു രണ്ടാളും ഇനി.”
പിന്നെ അവളുടെ കൈപിടിച്ചു അകത്തേക്ക് നടന്നു.
അമ്പലത്തിലേക്കുള്ള വഴിയിറങ്ങി അരവിന്ദൻ നേരെ നടന്നു. എതിരെ മാരാരും കഴകവും വരുന്നുണ്ടായിരുന്നു.
“അരവിന്ദൻ എങ്ങോടെക്കാ…” അടുത്തെത്തിയപ്പോ കഴകം കുശലം ചോദിച്ചു.
“ഞാൻ ..വെറുതേ..”
“ജോലി ഒന്നും ആയില്ല്യാല്ലേ…”
“ഇല്ല്യാ… ന്തേ …തരാൻ ജോലി വല്ലതും ണ്ടോ മടിക്കുത്തില് ” അവനു വിറഞ്ഞു കേറി.
“അതിനു താനെന്തിനാടോ ചാടിക്കടിക്കണേ…
ദിപ്പൊ ചോയ്ച്ച ആയോ കുറ്റം…”
കഴകം മാരാരെ നോക്കി പിറുപിറുത്തു.
“ആ…അതിങ്ങനൊരു….ന്തു പറയാനാ..”
മാരാർ കൈമലർത്തി.
“അതേ…ആ മേലേ വീട്ടിലെ ഹരിക്ക് ങ്ങനൊരു അനുജൻ ങ്ങനെയാന്നാ…എനിക്കങ്ങട്….”
പറഞ്ഞുകൊണ്ട് തിരിഞ്ഞു നോക്കിയപ്പോ മുണ്ടും മടക്കി കുത്തി അരവിന്ദൻ അവരെ നോക്കി നിക്കുന്നു.
‘വാ…വാ… വേഗന്നു വിട്ടോ…കേട്ടുന്നാ തോന്നണെ.’ മാരാർ കഴകത്തിനോട് പറഞ്ഞിട്ട് തിരക്കിട്ടു മുന്നോട്ട് നടന്നു.
“ഡോ…..ഡോ നായരെ…നിക്കഡോ അവിടെ…” അരവിന്ദൻ തിരിഞ്ഞു ചെന്നു അവരുടെ മുന്നിൽ കേറി വഴിയടച്ചു നിന്നു.
“തനിക്കെന്താഡോ അറിയേണ്ടേ… ങേ…തനിക് ഞാൻ ആരാന്നു അറിയണല്ലേ… ഞാൻ തന്റെ അച്ചീടെ ആദ്യത്തെ കെട്ടിലെ…. വേണ്ട… ന്നെ കൊണ്ട് ഒന്നും പറയിക്കണ്ട ട്ടോ…”
“വേഗം പൊക്കോട്ടോ… പാരദൂഷണായിട്ട് ഇനിയീ അമ്പല പരിസരത്തെങ്ങാനും കണ്ടച്ചാൽ…രണ്ടിനേം …ഹ…അപ്പൊ കാട്ടിത്തരാ ഈ അരവിന്ദൻ ആരാന്ന്”
അവൻ ദേഷ്യം കൊണ്ട് നിന്നു തുള്ളി.
” മ്മ് …പൊയ്ക്കോ…” അവൻ മുന്നിൽന്നു മറിയപ്പോ രണ്ടുപേരും ജീവനും കൊണ്ട് ഓടി.
‘ഓരോന്ന് രാവിലെ ഇറങ്ങിരിക്കയാ’ പിറുപിറുത്തു കൊണ്ട് അവൻ പടത്തേക്കിറങ്ങി കൈതോടിനരികിലൂടെ മുന്നോട്ട് പോയി.
അമ്പലത്തിനു എതിരെ കാണുന്ന ഒരേക്കർ പുരയിടം അവന്റെ അച്ഛന്റെ ഓഹരിയാണ്. അതിനുള്ളിൽ ഒരു ചെറിയ വീട് കൂടിയുണ്ട്.
അമ്പലത്തിലെ മേൽശാന്തി വസുദേവ് അവന്റെ ചങ്ങാതിയാണ്. ഒരുമിച്ചു സ്കൂൾ പഠനം പൂർത്തിയാക്കിയവർ. ശാന്തിക്ക് വന്നപ്പോൾ വാസുദേവിന് താമസിക്കാൻ വേണ്ടി ഹരി നന്നാക്കിയെടുത്തു കൊടുത്തു ആ വീട്.
“ദേവാ…” മുറ്റത്തു നിന്നെയുള്ളൂ അരവിന്ദൻ.
“ആ…നീ എത്തിയോ…കണ്ടില്ലല്ലോ ന്ന് ഓർത്തെയുള്ളൂ.” അകത്തുനിന്നും വസുദേവ് ഇറങ്ങിവന്നു.
അവർ പാടത്തിനരികിലൂടെ നടന്നു. തൊടിയിൽ ഒരു പഴയ കുളമുണ്ട്. ഉപയോഗ ശൂന്യമാണെങ്കിലും അവർ രണ്ടാളുടെയും സ്ഥിരം കേന്ദ്രമാണ് അതു.
“എന്താഡാ…മുഖത്തൊരു തെളിച്ചം…പിന്നൊരു വാട്ടം…മ്മ് ..എന്തുപറ്റി” ഇടിഞ്ഞു പൊളിഞ്ഞ കല്പടവിലേക്കിരുന്നു കൊണ്ട വസുദേവ് ചോദിച്ചു.
“മ്ഹൂം..ഒന്നുമില്ലാഡാ…”
“പിന്നെന്താ…”
അരവിന്ദൻ മിണ്ടിയില്ല.
“അമൃത …ന്തേ..രാവിലെ …”
“എനിക്കറിയില്ല ദേവാ…. ഞാനെത്ര പറഞ്ഞിട്ടും അവൾക്ക് ഒരു മാറ്റവുമില്ല…” അരവിന്ദൻ ദേഷ്യത്തിൽ ഒരു കല്ലെടുത്ത് വെള്ളത്തിലേക്ക് ആഞ്ഞു എറിഞ്ഞു…. ഒരു നീർക്കോലി തലപൊക്കി നോക്കി പിന്നെ വേഗത്തിൽ ഇഴഞ്ഞ് പോയി.
” അവളോട് എനിക്ക് ഒന്നും തോന്നില്ലെടാ…കണ്ടില്ല…ഒന്നും അറിയില്ലാ ന്നൊക്കെ നടിച്ചു ഇത്രനാളും ഒഴിഞ്ഞു മാറി…ന്നിപ്പോ രാവിലെ….അവളോട് കടുപ്പിച്ചു സംസാരിക്കേണ്ടി വന്നു.
ഹോ…ഒരു സമാധാനില്ല്യല്ലോ…”
“അവള് നല്ല കുട്ട്യേല്ലേടാ…പിന്നെന്താ…”
“ആണോ…ന്നാ നീയങ് കെട്ടിക്കോ….”
അരവിന്ദന്റെ ദേഷ്യം കണ്ട വാസുദേവിന് ചിരിവന്നു.
“അതിനു അവൾക്ക് നിന്നോടല്ലേ പ്രേമം…ഹ..ഹ..”
“ദേ…ദേവ…വെറുതെ എന്നെക്കൊണ്ട് നീ രാവിലെ സരസ്വതീം ഗണപതീം ഒന്നും പറയിക്കല്ലേ…ആ…”
“ആ ..അതൊക്കെ പോട്ടെ …നാളെയല്ലേ നിന്റെ ഫിസിക്കൽ..”
“മ്മ് …ഇതൊന്നു കിട്ടിയാൽ മതിയാരുന്നു… കഴിഞ്ഞ തവണ പോലെ ആയാൽ ഹരിയേട്ടന്റെ കാര്യം ആലോചിക്കുമ്പോഴാ…”അവന്റെ സ്വരത്തിൽ വേദന നിഴലിച്ചിരുന്നു.
“ഓ.. അതു നമ്മൾ ഒന്നും ചെയ്തിട്ട് അല്ല്യല്ലോ…പിന്നെന്താ.”
“അതാ…അവിടെ നിന്നാൽ ഇളയമ്മ ന്തെങ്കിലും കുഴപ്പം ആക്കുമെന്നുവച്ചിട്ടാണ് ഹരിയേട്ടൻ ഇന്നലെ വന്നത്.”
“ഇത്ര വകാതിരിവില്ലാത്തൊരു സാധനം…നിന്റെ ഇളയമ്മ…ഹോ…”
” നീ വിഷമിക്കണ്ട ഡാ… ഒക്കെത്തിനും ഒരു സമയമുണ്ട് …വരാനുള്ളത് വരിക തന്നെ ചെയ്യും …വേറെ …ന്താടാ… നിന്റെ മുഖത്തു ഒരു മാറ്റം.”
“ഏയ്…ന്തു മാറ്റം…നിനക്ക് വെറുതെ…ഓരോന്ന്…ആലോചിക്കണ്ടാ ട്ടോ…”അരവിന്ദൻ ഒളിച്ചുകളിച്ചു.
കുറെ നേരം കഴിഞ്ഞു അവൻ പോകാൻ എഴുന്നേറ്റു.
യാത്ര പറഞ്ഞു വായനശാല ചുറ്റി വീടിനു പിന്നിലുള്ള പാടവരമ്പത്തു കൂടെ മെല്ലെ നടന്നു അരവിന്ദൻ.
ഇന്ദു ആയിരുന്നു അവന്റെ മനസ് നിറയെ.
തെങ്ങിൻതോപ്പിലേക്ക് കേറി ഒരു തെങ്ങിൽ ചാരി അവൻ നിന്നു.
ഇന്ദുവിനെ ആദ്യം കണ്ടത് ഓർത്തു.
അന്ന്…ആദ്യമായി അവളെ കണ്ട ദിവസം..
തുടരും….
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…