മഴയേ : ഭാഗം 30
എഴുത്തുകാരി: ശക്തി കല ജി
തറവാടിൻ്റെ ഉമ്മറത്തേക്ക് ഓടിക്കയറിയപ്പോൾ ഉണ്ണിയേയും നിളയേയും കാണാതെ ഉത്തര അവരെ തിരഞ്ഞിറങ്ങാൻ ഭാവിച്ചതും ഗൗതം അവളെ തടഞ്ഞു… ” അവർ വന്നോളും. ബാക്കി സംശയങ്ങൾ തീർത്ത് തരാം.. ” എന്ന് പറഞ്ഞ് ഗൗതം ഉത്തരയെ അകത്തേക്ക് വിളിച്ചു കൊണ്ടുപോയി…. താമര പൊയ്കയിൽ കുഞ്ഞു ദേവി സന്തോഷo കൊണ്ട് മഴ പെയ്യിച്ചു കൊണ്ടിരുന്നു…. തൻ്റെ മുൻപിൽ തടസമാക്കി വച്ചിരുക്കുന്ന കൈകൾക്ക് ഉടമയെ നിള മുഖമുയർത്തി നോക്കി… എന്താണെന്ന ഭാവത്തിൽ അവൾ ഉണ്ണിയെ നോക്കി… ” ഞാൻ തെറ്റിദ്ധരിച്ചു പോയി…. ചേച്ചിക്ക് അപകടപ്പെടുത്തിയത് ആരാണെന്ന് അറിയാനുള്ള വ്യഗ്രതയിൽ ചെയ്തു പോയതാണ്…
ക്ഷമിക്കണം” ഉണ്ണി ക്ഷമാപണത്തോടെ പറഞ്ഞു… നിള ഉണ്ണിയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി…. അവൻ്റെ മിഴികളിൽ മറ്റൊരു ഭാവം വിടരുന്നത് അവൾ കൗതുകത്തോടെ നോക്കി…. “ശരി ഞാൻ പോയ്ക്കോട്ടെ മഴ കൂടുകയാണ് “നിള പറയുമ്പോൾ ഉണ്ണി അവൾക്ക് തടസമായി വച്ചിരുന്ന കൈകൾ മാറ്റി… ” പോയ്ക്കോളു എനിക്ക് മഴ നനയണം” ഉണ്ണി തിരിഞ്ഞു നിന്നു…. ” കൂട്ടിന് ഞാൻ നിൽക്കണോ”നിള കുസൃതിയോടെ ചോദിച്ചു…. ” ഇം വേണം…. കഴിഞ്ഞ ജന്മത്തിലെ പോലെ ഈ ജന്മം മുഴുവൻ ” ഉണ്ണി ചിരിയോടെ പറഞ്ഞു… ” അപ്പോൾ എല്ലാം അറിഞ്ഞിട്ടാണ് എന്നോടി ഉപദ്രവങ്ങളൊക്കെ ചെയ്തത് അല്ലേ… ഞാൻ വിചാരിച്ചു ഉണ്ണിയേട്ടന് കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങൾ ഓർമ്മയില്ല എന്നാണ് “…
നിള അൽപം പരിഭവത്തോടെ പറഞ്ഞു… “ഈ നിളയെ പോലെ ഉണ്ണിക്കും കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങൾ അറിയാം എന്ന് മുത്തശ്ശൻ പറഞ്ഞ് കാണും എന്നെനിക്കറിയാം” എന്ന് പറഞ്ഞ് ഉണ്ണി നിളയുടെ അടുത്തേക്ക് നടന്നു… മഴത്തുള്ളികൾ തൻ്റെ പ്രണയിനിയെ പുൽകുന്നത് കൗതുകത്തോടെ നോക്കി…. അവൻ നിളയെ കയ്യെത്തി പിടിക്കാനാഞ്ഞതും അവൾ ഒഴിഞ്ഞുമാറി… കുസൃതി ചിരിയോടെ അവനെ നോക്കി… ” അതെ മുത്തശ്ശൻ പറഞ്ഞിരുന്നു” .. ഇപ്പോൾ ഒരു പാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്…..ഈ ജന്മം മുഴുവൻ ഉണ്ട് നമ്മുക്ക് പ്രണയിക്കാൻ. … കാത്തിരിക്കാം”നിള പുഞ്ചിരിയോടെ പറഞ്ഞു ” അപ്പോൾ ഗൗതമേട്ടൻ്റെയും ഉത്തരേച്ചിയുടെയും കാര്യവും അറിയാമല്ലോ…..
അവർ കഴിഞ്ഞ ജന്മം ഒന്നിക്കാൻ കഴിയാതെ ജീവൻ വെടിഞ്ഞവരാണ്.. രുദ്രൻ അവരെ കഴിഞ്ഞ ജന്മത്തിൽ ഇല്ലാതാക്കിയതാണ്… ഈ ജന്മമെങ്കിലും അവർ ഒന്നിക്കണം….. അതിന് നിള തടസം നിൽക്കരുത്” ഉണ്ണി നിളയോടായ് പറഞ്ഞു… ” പക്ഷേ ഉത്തരേച്ചി ഇവിടെ വരുന്നതിനേക്കാൾ മുന്നേ നിവേദ ഗൗതമേട്ടനെ ആഗ്രഹിച്ചതാണ്… ഞാൻ അവൾക്ക് വാക്ക് കൊടുത്തതാണ്.. എനിക്ക് എൻ്റെ വാക്ക് പാലിക്കണം….. ” എന്ന് നിള പറയുമ്പോൾ ഉണ്ണിയുടെ മുഖത്ത് ആശങ്ക നിഴലിച്ചു…. “എൻ്റെ ഉത്തരേച്ചി പാവമാണ്….” ഉണ്ണി വിഷമത്തോടെ പറഞ്ഞു… “ഉത്തരേച്ചി തൻ്റെ കടമ പൂർത്തിയാക്കി കഴിഞ്ഞാൽ മടങ്ങിപോകും എന്ന് മുത്തശ്ശൻ പറഞ്ഞല്ലോ…. പിന്നെ നിവേദയെ ഗൗതമേട്ടൻ സ്വീകരിക്കും..
എന്നെ വിശ്വസിക്കാം ഞാൻ ഉത്തരേച്ചിയെ ഒരിക്കലും അപകടപ്പെടുത്താൻ ശ്രമിക്കില്ല….” എന്ന് നിള ഉറച്ച സ്വരത്തിൽ പറഞ്ഞു… ” അങ്ങനെയൊരവസ്ഥ ഉണ്ടാകുകയന്നെങ്കിൽ ഞാനും ഉത്തരേച്ചിയോടൊപ്പം മടങ്ങും… ഒരിക്കലും തറവാട്ടിലേക്ക് തിരിച്ച് വരില്ല ..” എന്ന് പറഞ്ഞ് ഉണ്ണി വേഗത്തിൽ മുൻപോട്ട് നടന്നു… നിള എന്ത് ചെയ്യണമെന്നറിയാതെ ആ മഴയിൽ നനഞ്ഞു…. പ്രണയത്തേക്കാൾ പ്രാധാന്യം സഹോദരിക്ക് തന്നെയാണ്…. ഈ ജന്മം തനിക്കാരോടും പ്രണയം ഇല്ല…. പ്രണയം തോന്നാനും പാടില്ല….. അവൾ തറവാടു മുറ്റത്തെത്തിയപ്പോൾ ഉണ്ണി അവളെയും കാത്തു നിൽക്കുന്നുണ്ടായിരുന്നു… അവൻ തോളിലിട്ടിരുന്ന തോർത്ത് കൊണ്ട് അവളുടെ മഴയിൽ നനഞ്ഞ ദേഹo പൊതിഞ്ഞു…. ”
വേഗം വസ്ത്രം മാറിക്കോളു” എന്ന് പറഞ്ഞ് ഉണ്ണി തിരിഞ്ഞു നടന്നു…. നിള മുറിയിൽ പോയി വസ്ത്രം മാറി വന്നപ്പോഴേക്ക് ബാക്കിയെല്ലാരും കാർത്തികദീപം തറവാട്ടിലേക്ക് പോകാൻ ഒരുങ്ങിയിരുന്നു…. നിളയും നിവേദയും കിരണും വിഷ്ണുവും മാത്രം തറവാട്ടിൽ തന്നെയിരുന്നു… ഉണ്ണി അവരൊടൊപ്പം പോകാനിറങ്ങിയപ്പോഴും നിളയെ നോക്കി… അവൾ കാണാത്ത ഭാവത്തിൽ നിന്നു… “നിള ഞങ്ങൾ പോയിട്ട് വരാം…സൂക്ഷിക്കണം” ഉത്തര കരുതലോടെ പറഞ്ഞു… ഉത്തരയ്ക്ക് ഗൗതം നിളയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയിരുന്നു… ….” പേടിക്കണ്ട…. പോയിട്ട് വരു” നിള പുഞ്ചിരിയോടെ പറഞ്ഞു.. നിളയും നിവേദയും അവർ വണ്ടിയിൽ കയറി പോകുന്നതും നോക്കി നിന്നു…
അവർ പോയ ശേഷം ഇരുവരും പതിവ് ജോലികളിൽ മുഴുകി… ഭക്ഷണം ഊണ് മേശയിൽ എടുത്ത് വച്ചു കാത്തിരുന്നു…. അവർ മടങ്ങി വന്നതിന് ശേഷം എല്ലാവരും ഭക്ഷണം ഒരുമിച്ചിരുന്നു കഴിച്ചു… ഗൗതമും ഉത്തരയും നിലവറയിലെ മുറിയിൽ എന്നത്തേയും പോലെ കഴിച്ചു… ദിവസങ്ങൾ കടന്നു പോയി…. ഉത്തര ആരുമായും അധികം അടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു…. നിവേദ ഒരിക്കൽ പോലും ഉത്തരയോട് സംസാരിക്കാൻ ശ്രമിച്ചില്ല…. അവൾ ഉത്തരയെ എങ്ങനെ ഒഴിവാക്കും എന്ന ചിന്തയിൽ പല തെറ്റായ കൂട്ടുകെട്ടിൽ ചെന്നെത്തി…. അമ്മ പതുക്കെ എഴുന്നേറ്റിരിക്കാൻ തുടങ്ങിയെന്ന് ഉണ്ണി ഉത്തരയോട് പറഞ്ഞു… ഉത്തരയ്ക്ക് അമ്മയെ പോയി കാണണമെന്ന് കൊതിച്ചെങ്കിലും അവൾ മനസ്സിനെ സ്വയം നിയന്ത്രിച്ചു….
എല്ലാവരും അവരവരുടേതായ ലോകത്താണെങ്കിലും രാഗിണിയമ്മ എല്ലാരേയും പ്രത്യേകം ശ്രദ്ധിച്ചു…. രുദ്രൻ്റെ ഭാഗത്ത് നിന്ന് പിന്നീട് ഒരു ആക്രമണം ഉണ്ടാകാത്തത് കൊണ്ട് എല്ലാവരും സ്വതന്ത്രമായി ഭയമില്ലാതെ തറവാട്ടിൽ കഴിഞ്ഞു… വിഷ്ണുവിന് ചെക്കപ്പുണ്ട് എന്ന് പറഞ്ഞ് രാഗിണിയമ്മയും ഹരിനാരായണനദ്ദേഹവും അവനേയും കൂട്ടി ആശുപത്രിയിലേക്ക് പോയി…. നിളയെ സംരക്ഷിക്കേണ്ട ചുമതല ഉണ്ണിയെ ഏൽപ്പിച്ചു…. ഉണ്ണി രാവിലെ മുതൽ നിളയുടെ പുറകെയുണ്ടായിരുന്നു… അത് നിളയ്ക്ക് അസ്വസ്ഥത തോന്നി…. അവൾ ദേഷ്യത്തോടെ ഉണ്ണിക്കരുകിൽ വന്നു… “എനിക്ക് എന്നെ സൂക്ഷിക്കാനറിയാം… ഞാൻ കൊച്ചുകുഞ്ഞൊന്നുമല്ല….” നിള അൽപം ദേഷ്യത്തോടെ പറഞ്ഞു… ”
ഹരിനാരയണനദ്ദേഹം എന്നെ പറഞ്ഞേൽപ്പിച്ചതാണ് നിളയെ സംരക്ഷിക്കാൻ… അല്ലാതെ എനിക്ക് വേണ്ടിയല്ല ” ഉണ്ണി മറുപടി പറഞ്ഞു…. എനിക്ക് വേണ്ടിയല്ല എന്ന് ഉണ്ണി പറഞ്ഞത് നിളയുടെ മനസ്സിൽ നോവുണർത്തി.. “എന്നാൽ ഞാൻ മുറിയിൽ തന്നെ ഇരുന്നോളാം…”നിള മുഖം തിരിച്ചു നടന്നു….. ഉണ്ണി ഗൗതമിനെ നോക്കി… “സാരമില്ല.. കുറച്ച് കഴിയുമ്പോൾ തന്നെ ഇങ്ങോട്ട് വന്നോളും ” ഗൗതം ചിരിയോടെ പറഞ്ഞു.. എന്നിട്ടും ഉണ്ണിയ്ക്ക് സമാധാനമായില്ല… നിവേദ മുഖം തിരിച്ച് കൊണ്ട് നിളയുടെ മുറിയിലേക്ക് പോയി… നിള വിഷമത്തോടെ കട്ടിലിൽ ഇരിക്കുന്നത് കണ്ട് നിവേദ അവളുടെ അരികിൽ ചെന്നിരുന്നു… ആരും കാണാതെ കയ്യിൽ ഒളിപ്പിച്ചു വച്ചിരുന്ന മോതിരം നിളയ്ക്ക് നേരെ നീട്ടി… നിള എന്താണെന്ന ഭാവത്തിൽ നിവേദയെ നോക്കി…. നിവേദ നിളയുടെ വലത് കൈയ്യിലെ മോതിരവിരലിൽ മോതിരം അണിയിച്ചു കൊടുത്തു…
“ഇതെന്താ നിവേദ…. ഈ മോതിരം മുൻപ് കണ്ടിട്ടില്ലല്ലോ ” നിള ആകാംഷയോടെ ചോദിച്ചു… “ഈ മോതിരം ആരുമറിയാതെ ചേച്ചിയെ ഏൽപ്പിക്കാൻ ഹരിനാരായണനദ്ദേഹമാണ് എൻ്റെ കൈയ്യിൽ തന്നത്…. ചേച്ചിയുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് എന്നാ പറഞ്ഞത്… യാതൊരു കാരണവശാലും ഈ മോതിരം ഊരി മാറ്റരുത് എന്ന് പ്രത്യേകം പറയാൻ പറഞ്ഞു….,” നിവേദ പറയുന്നത് നിള ശ്രദ്ധയോടെ കേട്ടു… ” പക്ഷേ അദ്ദേഹമെന്താ എൻ്റെ കൈയ്യിൽ നേരിട്ട് തരാതിരുന്നത് ” നിവേദ സംശയത്തോടെ ചോദിച്ചു… ” അത് പിന്നെ ഉണ്ണിയേട്ടനും ഗൗതമേട്ടനും നമ്മളെ സംശയമല്ലേ.. അത് കൊണ്ടാണ് അവരുടെ മുൻപിൽ വച്ച് തരാതെ എൻ്റെ കൈയ്യിൽ തന്നത്…. അത് കൊണ്ട് ചേച്ചി ഇതാരെയും കാണിക്കണ്ട…. ”
നിവേദ ശബ്ദം താഴ്ത്തി പറഞ്ഞു… “ശരിയാണ്… ഉണ്ണിയേട്ടൻ്റെ സംശയം മാറിയിട്ടില്ല.. ഏത് നേരവും എൻ്റെ പുറകേയാണ് ” നിവേദ അരിശത്തോടെ പറഞ്ഞു… ” ചേച്ചിയിന്ന് മുറിയിൽ തന്നെയിരുന്നോ… അതാ നല്ലത്… അവർ വൈകുന്നേരം നിലവറയിലെ പൂജയ്ക്ക് കയറുമ്പോൾ പുറത്തിറങ്ങിയാൽ മതി” നിവേദ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു… നിളയും അത് സമ്മതിച്ചു… അന്നത്തെ ദിവസം അവൾ മുറിയിൽ നിന്ന് അധികം പുറത്തിറങ്ങിയതേയില്ല.. ഉച്ചഭക്ഷണം കഴിക്കാൻ മാത്രം മുറിയിൽ നിന്നിറങ്ങി… അതും ഉണ്ണിയുടെ മുൻപിൽ പെടാതെ തന്നെ ഭക്ഷണം കഴിച്ച് മുറിയിൽ എത്തി… ഉണ്ണി ഇടയ്ക്ക് രണ്ട് മൂന്ന് പ്രാവശ്യം നിള മുറിയിൽ തന്നെയുണ്ടോ എന്ന് വന്നു തിരക്കി…
കതക് തുറന്ന് നിളയെ കണ്ടെങ്കിലും ഉണ്ണിയുടെ ചോദ്യങ്ങൾക്ക് നിവേദയാണ് മറുപടി പറഞ്ഞത്.. അതു കൊണ്ട് ഉണ്ണി നിളയെ ഒന്നു എത്തിനോക്കിയിട്ട് മടങ്ങും… വൈകുന്നേരത്തെ പൂജയ്ക്ക് തറവാട്ടിലെ എല്ലാരുo നിലവറയിൽ എത്തി… നിവേദയും നിളയും മുറിയിൽ തന്നെയിരുന്നു… ” ഞാനൊന്ന് പുറത്തിറങ്ങി കാറ്റൊക്കെയൊന്ന് കൊള്ളട്ടെ… ഇവിടെയിരുന്നു മടുത്തു… നിലവറയിലെ ഇന്നത്തെ പൂജ തീരാൻ രണ്ടു മണിക്കൂർ എടുക്കും… അത് വരെ സ്വതന്ത്രമായി നടക്കാലോ…. നീ മുറിയിൽ തന്നെയിരുന്നോ… ആരെങ്കിലും വന്ന് ചോദിച്ചാൽ എനിക്കറിയില്ല എന്ന് പറഞ്ഞാൽ മതി ” എന്ന് പറഞ്ഞ് നിള മുറിയിൽ നിന്നിറങ്ങി…. മുറ്റത്തെ പൂന്തോട്ടത്തിലൊക്കെ നടന്നു….
രാവിലെ പെയ്തു തുടങ്ങിയ മഴ തോർന്നിരുന്നില്ല.. എന്തോ ഒരു തോന്നലിൽ അവൾ പടിപ്പുരയിലേക്ക് നടന്നു… മഴ നനയാതെ പടിപ്പുരയിൽ കയറി നിന്നു… ശക്തമായ കാറ്റു വീശി … അവൾ മുന്നോട്ടാഞ്ഞു പോയി…. പെട്ടെന്നാണ് അവളുടെ ചുറ്റും പുക നിറഞ്ഞത്…. അവൾ തൻ്റെ വലത് കൈയ്യിലേക്ക് ഞെട്ടലോടെ നോക്കി… നിവേദ അണിയിച്ചു തന്ന മോതിരത്തിൽ നിന്നാണ് പൂക ഉയരുന്നത്… അവൾ മോതിരം ഊരിമാറ്റാൻ ശ്രമിച്ചു…. പക്ഷേ ഊരിമാറ്റാൻ കഴിഞ്ഞില്ല… അവളിൽ ഭയം നിറഞ്ഞു… ഉറക്കെ നിലവിളിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം തൊണ്ടയിൽ കുരുങ്ങി പോയി… ഉണ്ണിയുടെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു… തൻ്റെ സുരക്ഷയ്ക്കായി പുറകേ നടന്ന ഉണ്ണിയെ കുറ്റപ്പെടുത്തിയതിൽ അവൾക്ക് വിഷമം തോന്നി….
അതിനേക്കാൾ വേദന തോന്നിയത് തൻ്റെ കൂടെപ്പിറപ്പായ നിവേദ ചതിച്ചതിലാണ്…. ആ കറുത്ത വല്യ പുക ചുരുൾ അവളെ പൊതിഞ്ഞു…. കുറച്ച് നിമിഷങ്ങൾക്കകം അവളും പുക ചുരുളിനൊപ്പം അന്തരീക്ഷത്തിൽ മാഞ്ഞു പോയി… ഈ സമയം നിലവറയിൽ വിളക്കിലെ ദീപം അണഞ്ഞുപോയി… എല്ലാരിലും ഭയം പടർന്നു… . എന്തോ ആപത്ത് സംഭവിച്ചിരിക്കുന്നു…. ഗൗതം എല്ലാരെയും നോക്കി… . നിളയും നിവേദയുമൊഴിച്ച് ബാക്കിയെല്ലാരും ഇവിടെയുണ്ട്…. അവൻ്റെ മനസ്സിൽ ഭയം നിറഞ്ഞു… ഗൗതം അവർ താമസിച്ചിരിക്കുന്ന മുറിയിലേക്ക് ഓടി.. പിന്നാലെ ഉത്തരയും ഉണ്ണിയും ചെന്നു….
മുറിയുടെ മുൻപിൽ ചെന്ന് വാതിലിൽ മുട്ടി… നിവേദ കതക് തുറന്നു…. നിവേദയെ കണ്ടപ്പോൾ സമാധാനമായെങ്കിലും നിളയെ തിരഞ്ഞ് അവൻ മുറിയിലേക്ക് കയറി.. ” നിളയെവിടെ “ഗൗതം പരിഭ്രാന്തനായി ചോദിച്ചു.. “എനിക്കറിയില്ല” നിവേദ അലക്ഷ്യമായി മറുപടി പറഞ്ഞു… ഗൗതം തറവാടിൻ്റെ പടിപ്പുര ലക്ഷമാക്കി ഓടി…ഉണ്ണിയും അവനൊപ്പം ഓടി…. പടിപ്പുരയിൽ ചെന്നെത്തി നിന്നപ്പോൾ അവിടെ കറുത്ത പുഷ്പങ്ങൾ ചിതറി കിടക്കുന്നത് കണ്ട് അവരുടെ മിഴികളിൽ നിരാശ പടർന്നു… ഉണ്ണിയുടെ അധരങ്ങൾ മന്ത്രിച്ചു… ” നിള “…. തുടരും