കണ്ണൂർ ചൊക്ലി പഞ്ചായത്തിലെ മുസ്ലിം ലീഗ് വനിതാ സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി
കണ്ണൂരിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി. ചൊക്ലി പഞ്ചായത്തിലെ ഒമ്പതാം വാർഡ് സ്ഥാനാർഥി ടിപി അറുവയെ കാണാനില്ലെന്നാണ് മാതാവിന്റെ പരാതി. അറുവ ബിജെപി പ്രവർത്തകൻ റോഷിത്തിനൊപ്പം പോയെന്നായിരുന്നു ആദ്യ വിവരം. എന്നാൽ ലീഗ് പ്രവർത്തകർ അറുവയെ സിപിഎം തട്ടിക്കൊണ്ടുപോയി എന്നാണ് ആരോപിക്കുന്നത്
ഒമ്പതാം വാർഡ് കാഞ്ഞിരത്തിൻകീഴിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ടിപി അറുവ. തങ്ങളുടെ സ്ഥാനാർഥിയെ സിപിഎം തട്ടിക്കൊണ്ടു പോയതാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. ബിജെപി പ്രവർത്തകന്റെ കൂടെ പോയെന്ന് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത് വസ്തുതാ വിരുദ്ധമാണെന്നും ലീഗ് അവകാശപ്പെട്ടു
മകളെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടു പോയെന്ന് മാതാവും പിന്നീട് പറഞ്ഞു. രണ്ട് ദിവസമായി വീട്ടിൽ നിന്നിറങ്ങിയ അറുവയെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടിയില്ല. അതേസമയം ബിജെപിക്കാരനായ റോഷിത്ത് എന്നയാളുടെ കൂടെ പോയി എന്ന് സംശയിക്കുന്നു എന്നാണ് പോലീസിന്റെ എഫ്‌ഐആറിലുള്ളത്.
