ഇനിയൊരു ജന്മംകൂടി – PART 8
നോവൽ
******
എഴുത്തുകാരി: ശിവ എസ് നായർ
വൈകുന്നേരം കമ്പനിയിൽ നിന്നും പതിവിലും നേരത്തെയാണ് സുധീഷ് മടങ്ങി വന്നത്.
വന്നു കയറിയപ്പോൾ തന്നെ ഹാളിലെ കാഴ്ച കണ്ടു സുധീഷ് ഞെട്ടി തരിച്ചു.
ആവണിയുടെ കഴുത്തിനു കുത്തി പിടിച്ചു ഭിത്തിയിൽ ചേർത്ത് നിർത്തിയിരിക്കുകയാണ് സുധീഷിന്റെ അമ്മ.
ശ്വാസം കിട്ടാതെ അവരുടെ കയ്യിൽ കിടന്നു പിടയുകയാണവൾ.
ആവണിയുടെ കണ്ണുകൾ മുകളിലേക്ക് തുറിച്ചുന്തി.
തന്റെ അമ്മ തന്നെയാണോ അതെന്ന് അവനു സംശയമായി. അവരെ അത്രയും ഭീകരിയായി സുധീഷ് മുൻപെങ്ങും കണ്ടിട്ടില്ല.
എന്തെങ്കിലും ഉടനെ ചെയ്തില്ലെങ്കിൽ ശ്വാസം കിട്ടാതെ അവൾ പിടഞ്ഞു മരിക്കുമെന്നവനു തോന്നി.
“അമ്മേ…. ” സുധീഷ് വിളിച്ചു.
ഗീത പെട്ടന്ന് ഞെട്ടി പിന്തിരിഞ്ഞു.
മകനെ കണ്ട് അവർ നടുങ്ങി.
ആവണിയുടെ കഴുത്തിലെ പിടി അയഞ്ഞു.
അവൾ നിലത്തേക്ക് കുഴഞ്ഞു വീണു.
പെട്ടന്ന് സുധീഷ് ഓടിചെന്ന് അവളെ തന്റെ കൈകളിൽ താങ്ങി.
“ആവണി… ആവണി… ” അവൻ അവളെ കുലുക്കി വിളിച്ചു.
ആവണി ആയസപ്പെട്ടു ശ്വാസം വലിച്ചെടുക്കാൻ ശ്രമിച്ചു.
അവളെ സോഫയിലേക്ക് കിടത്തിയിട്ട് അവൻ കിച്ചണിൽ പോയി ഒരു ഗ്ലാസ് വെള്ളമെടുത്തു കൊണ്ട് വന്നു ആവണിക്ക് കൊടുത്തു.
ആർത്തിയോടെ അവൾ വെള്ളം മുഴുവനും കുടിച്ചു.
സുധീഷ് അമ്മയ്ക്ക് നേരെ തിരിഞ്ഞു.
കള്ളത്തരം പിടിക്കപ്പെട്ടത് പോലെ അവർ ഒന്നും മിണ്ടാതെ നിന്നു.
“നിങ്ങൾക്കെന്താ ഭ്രാന്ത് പിടിച്ചോ…. ”
“മോനെ…. അമ്മയോട് ഇങ്ങനെയൊന്നും പറയല്ലേ… ”
“പിന്നെ ഞാൻ നിങ്ങളോട് എന്താ പറയേണ്ടത്….നാണമുണ്ടോ നിങ്ങൾക്ക് ആ പാവത്തിനെ ഇങ്ങനെ കൊല്ലാ കൊല ചെയ്യാൻ…. ”
“മോനെ… ”
“വേണ്ട ഇനി എന്നെ അങ്ങനെ വിളിക്കണ്ട…. നിങ്ങളുടെ വയറ്റിൽ വന്നു ജനിച്ചു പോയല്ലോയെന്നോർത്ത് എനിക്ക് തന്നെ ലജ്ജ തോന്നുന്നു.
നിങ്ങളുടെ ഈ വൃത്തികെട്ട സ്വഭാവം തന്നെ എനിക്കും കിട്ടി. അതിൽ ഞാനിന്ന് ഒരുപാട് ഖേദിക്കുന്നു.
പഴയ പ്രതികാര കഥയും പറഞ്ഞു ഈ പാവത്തിനെ ഇങ്ങനെ ദ്രോഹിക്കാൻ നിങ്ങൾക്കെങ്ങനെ മനസ്സ് വന്നു….”
“എന്ത് പ്രതികാരം…?? ” ഞെട്ടലോടെ ഗീത ചോദിച്ചു.
“ഇനിയൊന്നും ഒളിക്കാൻ ശ്രമിക്കണ്ട…
ആവണി പറഞ്ഞു ഞാൻ എല്ലാം അറിഞ്ഞു….എന്റെ അമ്മയ്ക്ക് ഇങ്ങനെയൊരു വൃത്തികെട്ട മുഖമുള്ളത് ഞാൻ അറിഞ്ഞിരുന്നില്ല….
ഇപ്പൊ നേരിട്ട് കണ്മുന്നിൽ കണ്ടപ്പോൾ ബോധ്യമായി…. ”
“എന്റെ മകന്റെ മുന്നിൽ നാണം കെടുത്തിയ നിന്നെ ഞാൻ വെറുതെ വിടില്ല…. കാണിച്ചു തരാടി നിനക്ക് ഞാൻ ആരാണെന്നു…. ” ഗീത വെട്ടി തിരിഞ്ഞു മുറിയിലേക്ക് പോയി.
സുധീഷ് ആവണിക്കരികിൽ ഇരുന്നു.
“ഇപ്പൊ എങ്ങനെയുണ്ട്…?? കുഴപ്പമൊന്നുമില്ലല്ലോ…. അസ്വസ്ഥത തോന്നുന്നുണ്ടെങ്കിൽ ഹോസ്പിറ്റലിൽ പോകാം നമുക്ക്…. ”
“വേണ്ട…. ഇപ്പൊ കുഴപ്പമില്ല… ”
ആവണി സോഫയിൽ എഴുന്നേറ്റിരുന്നു.
സുധീഷിന്റെ പെട്ടെന്നുള്ള മാറ്റം അവളെ അത്ഭുതപ്പെടുത്തി.
“ആവണി എന്റെ അമ്മ ചെയ്ത തെറ്റിന് ഞാൻ നിന്നോട് ക്ഷമ ചോദിക്കുവാ.
ഞാനും എന്റെ അമ്മയും കാരണം ഇല്ലാതായത് നിന്റെ ജീവിതമാണ്.
അന്ന് ഞാൻ വിവാഹത്തിൽ നിന്നും പിന്മാറിയിരുന്നെങ്കിൽ ഇന്ന് നിനക്ക് ഈ അവസ്ഥ വരില്ലായിരുന്നു.
എന്റെ അമ്മയുടെ ഉദ്ദേശം അന്നേ മനസിലായിരുന്നുവെങ്കിൽ ഞാൻ ഈ വിവാഹം തടയുമായിരുന്നു.
അന്ന് പെണ്ണുകാണാൻ വന്നപ്പോൾ നിനക്ക് അഖിലേഷിനെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഒരു നിമിഷം ഞാൻ ആര്യയെ ഓർത്തു പോയി.
എനിക്ക് നഷ്ടമായ പ്രണയം നിനക്കും കിട്ടരുതെന്ന് തോന്നി. എന്നോട് ഒരു തെറ്റും ചെയ്യാത്ത നിന്നെ ഞാൻ മനഃപൂർവം ദ്രോഹിക്കുന്ന പ്രവണതയായിപ്പോയി.
ഇതുവരെ ഞാൻ ചെയ്ത തെറ്റ് ഉൾകൊള്ളാൻ എന്റെ മനസാക്ഷി എന്നെ അനുവദിച്ചിരുന്നില്ല.
എന്നാൽ ഇന്ന് ആവണിയോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ എന്നോട് നീ പൊട്ടിത്തെറിച്ചു റൂമിൽ നിന്നിറങ്ങി പോയില്ലേ….
നീ പറഞ്ഞില്ലേ ഞാനും അമ്മയും കൂടി നിന്റെ ജീവിതം നശിപ്പിച്ചു കളഞ്ഞുവെന്ന്…. ആലോചിച്ചപ്പോൾ എനിക്ക് മനസിലായി നീ പറഞ്ഞതാണ് ശരിയെന്നു….
തെറ്റാ ഞാൻ നിന്നോട് ചെയ്തത്….
കൂടെ ഉണ്ടായിരുന്നപ്പോൾ ആര്യയെ നന്നായി നോക്കിയിരുന്നുവെങ്കിൽ അവൾ എന്നെ ഉപേക്ഷിച്ചു പോവില്ലായിരുന്നു….
തെറ്റുകാരൻ ഞാൻ തന്നെയാണ് ആവണി. ഞാനും എന്റെ അമ്മയും ചെയ്ത തെറ്റിനു നിന്നോട് ഞാൻ ക്ഷമ ചോദിക്കുന്നു…. ”
ആവണി ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു. ഒടുവിൽ അവൾ പറഞ്ഞു.
“പണ്ടേ നിങ്ങൾ നിങ്ങളുടെ തെറ്റ് മനസിലാക്കിയിരുന്നുവെങ്കിൽ ഇന്നെനിക്കു ഈ ഗതി വരുമായിരിന്നോ..??
എന്റെ ജീവിതം എനിക്ക് നഷ്ടപ്പെടില്ലായിരുന്നു….ആര്യയെ സ്വന്തമാക്കാൻ കഴിയാതെ പോയത് സ്വന്തം തെറ്റ് കൊണ്ടല്ലേ…. സുധിയേട്ടനു സ്വന്തമാക്കാൻ കഴിയാത്തത് മറ്റുള്ളവരും സ്വന്തമാക്കാൻ പാടില്ല എന്ന് വാശി പിടിക്കുന്നതിൽ എന്ത് ലോജിക്കാണുള്ളത്
നിങ്ങളുടെ ഭ്രാന്തൻ ചിന്തകൾ തകർത്തത് എന്റെ ജീവിതമായിരുന്നു… ഒരു ഏറ്റു പറച്ചിൽ നടത്തിയത് കൊണ്ട് എനിക്ക് നഷ്ടമായത് തിരിച്ചു തരാൻ നിങ്ങൾക്ക് കഴിയോ….?? ”
“നിന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി തരാൻ എനിക്ക് കഴിയുന്നില്ല. എന്റെ കയ്യിൽ അതിനുള്ള ഉത്തരമില്ല…. ”
“എന്തായാലും നഷ്ടം എനിക്ക് മാത്രമാണല്ലോ… ”
സുധീഷ് പിന്നെയൊന്നും പറഞ്ഞില്ല. ആവണി എഴുന്നേറ്റു കിച്ചണിലേക്ക് നടന്നു.
*************************************
രാത്രിയിലേക്കുള്ള ഭക്ഷണമെല്ലാം തയ്യാറാക്കി വച്ച ശേഷം ആവണി കുളിക്കാനായി മുകളിലേക്ക് പോയി.
അവൾ ചെല്ലുമ്പോൾ സുധീഷ് ബാൽക്കണിയിൽ സിഗരറ്റ് വലിച്ചിരിക്കുകയായിരുന്നു.
അവന്റെ ഇരുപ്പ് കണ്ടപ്പോൾ തന്നെ അവൾക്ക് മനസിലായി സുധീഷ് മറ്റേതോ ലോകത്താണെന്ന്.
ആവണിക്ക് അവനോട് എന്തെന്നില്ലാത്ത സഹതാപം തോന്നി.
അവൾ ഡ്രസ്സ് എടുക്കാനായി അലമാര തുറന്നപ്പോൾ ആദ്യം കണ്ണിൽ പെട്ടത് ഇളം പച്ച നിറത്തിലുള്ള കോട്ടൺ സാരിയാണ്.
കുളി കഴിഞ്ഞു ഇളം പച്ച സാരിയുടുത്തു വരുന്ന ആവണിയെ കണ്ടപ്പോൾ ഒരു നിമിഷം സുധീഷിനു തോന്നി അത് ആര്യയാണെന്ന്….
അവൻ കണ്ണിമ വെട്ടാതെ അവളെ തന്നെ നോക്കിയിരുന്നു.
സുധീഷ് പതിയെ കസേരയിൽ നിന്നെഴുന്നേറ്റ് അവൾക്കടുത്തേക്ക് നടന്നു.
അപ്പോഴവന്റെ മനസ്സിൽ നിറഞ്ഞു നിന്നത് ആര്യ മാത്രമായിരുന്നു. ഒരിക്കൽ ഇതുപോലെ ഇളം പച്ച സാരിയുടുത്ത് ആര്യ ഓഫീസിലേക്ക് വന്നത് അവൻ ഓർത്തു.
സുധീഷിനു ഏറ്റവും ഇഷ്ടപ്പെട്ട നിറമാണ് ഇളം പച്ച.
നില കണ്ണാടിയിൽ നോക്കി തല തുവർത്തുകയായിരുന്നു ആവണി.
തന്റെ ആര്യയാണ് ആ നിൽക്കുന്നതെന്ന് സുധീഷിനു തോന്നി.
യാന്ത്രികമായി സുധീഷിന്റെ കാലുകൾ അവൾക്ക് നേരെ ചുവടുകൾ വച്ചു.
പെട്ടെന്നാണ് അവന്റെ കയ്യിലിരുന്ന ഫോൺ റിംഗ് ചെയ്തത്.
സുധീഷ് ഞെട്ടി പിടഞ്ഞു ഫോണിലേക്ക് നോക്കി.
ഡിസ്പ്ലേയിൽ ആര്യയുടെ പേര് കണ്ടതും അവൻ വേഗം കാൾ എടുത്തു കൊണ്ട് തിരിച്ചു ബാൽക്കണിയിലേക്ക് നടന്നു.
“ഹലോ ആര്യ…. ”
“സുധിയേട്ടാ…. സുഖല്ലേ… ”
അവളുടെ സ്വരം അവന്റെ കാതുകളിൽ പ്രതിധ്വനിച്ചു.
“നിനക്ക് സുഖമല്ലേ…. അതറിഞ്ഞാൽ മതി എനിക്ക്…. ”
“എനിക്ക് സുഖമാണ്…. പിന്നെ ഞാൻ ഇന്നലെ നാട്ടിലെത്തി കേട്ടോ… ”
“ആണോ…. ” വിശ്വാസം വരാതെ അവൻ ചോദിച്ചു.
“അതേ…. ഞാനിപ്പോ ആറു മാസം പ്രെഗ്നന്റ് ആണ്.ഹെൽത്ത് കുറച്ചു വീക്കായതുകൊണ്ട് ജോലി റിസൈൻ ചെയ്തു നാട്ടിലേക്ക് പോന്നു….”
നെഞ്ചിൽ കത്തി കുത്തിയിറക്കിയ പോലെ തോന്നി അവന്.
“ആര്യാ നിന്നെ ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നു…
നിനക്കെന്നെ മറന്നു വേറൊരു ജീവിതവുമായി ഇത്ര പെട്ടന്ന് പൊരുത്തപ്പെടാൻ എങ്ങനെ കഴിഞ്ഞു..”
“സുധിയേട്ടാ പഴയതൊന്നും ഓർമിപ്പിക്കാനല്ല ഞാൻ വിളിച്ചത്. ഏട്ടന്റെ ജീവിതത്തിൽ ഇപ്പൊ മറ്റൊരു പെൺകുട്ടി കടന്നു വന്നു കഴിഞ്ഞു.
ഇനിയും അവളെ കരയിപ്പിക്കാതെ സ്നേഹിക്കാൻ ശ്രമിക്കു.എന്റെ ഈ ലൈഫിൽ ഞാൻ ഒരുപാട് ഹാപ്പിയാണ്.
അതുപോലെ സുധിയേട്ടനും സന്തോഷത്തോടെ കുടുംബവും കുട്ടികളുമായി കഴിയുന്നത് എനിക്ക് കാണണം….
അത് പറയാൻ വേണ്ടിയാണ് ഞാൻ വിളിച്ചത്. ഇനി ഞാൻ വിളിക്കില്ല. എന്നോട് സംസാരിക്കുന്ന ഓരോ നിമിഷവും സുധിയേട്ടൻ ആവണിയിൽ നിന്നും അകന്നു പോവുകയാണ് ചെയ്യുന്നത്.
അവൾ നല്ലൊരു കുട്ടിയാണ്. ഇനിയെങ്കിലും പഴയതൊക്കെ മറന്നു അവളെ സ്നേഹിക്കാൻ ശ്രമിക്കു…. ”
സുധീഷിന്റെ മറുപടിക്ക് കാത്തു നിൽക്കാതെ ആര്യ ഫോൺ കട്ട് ചെയ്തു.
ഫോണും പിടിച്ചു അൽപ്പനേരം സുധീഷ് അങ്ങനെ തന്നെ നിന്നു.
“സുധിയേട്ടാ… ” തൊട്ടു പിന്നിൽ ആവണിയുടെ ശബ്ദം കേട്ടപ്പോൾ അവൻ തിരിഞ്ഞു.
“എന്താ ആവണി…. ”
“അത്താഴം കഴിക്കാൻ താഴേക്ക് വന്നോളൂ…… ”
“ഹാ ഞാൻ വരാം…. നീ പോയി എല്ലാം എടുത്തു വയ്ക്ക്…അപ്പോഴേക്കും ഞാൻ വരാം… ”
സാരി തുമ്പ് മടക്കി എളിയിൽ കുത്തി കൊണ്ട് ആവണി താഴേക്കു പോയി.
ആവണിയോട് ചെയ്തു പോയ ചതിയോർത്തു അവനു വല്ലാത്ത കുറ്റബോധം തോന്നി.
സുധീഷിന്റെ ഉള്ളം നീറി പുകഞ്ഞു. ആര്യ ഒരു കുഞ്ഞിന് ജന്മം നൽകാൻ പോകുന്ന കാര്യമോർത്തപ്പോൾ അവൻ കൂടുതൽ അസ്വസ്ഥനായി.
കുറച്ചു നേരം അവനാ നിൽപ്പ് തുടർന്നു.
അതേസമയം ആവണി കിച്ചണിലായിരുന്നു.
ജഗ്ഗിലേക്ക് വെള്ളം പകർന്നു അതുമായി തിരിഞ്ഞ ആവണി തൊട്ട് മുന്നിൽ കത്തിയുമായി നിൽക്കുന്ന സുധീഷിന്റെ അമ്മയെ കണ്ടു ഞെട്ടി.
അവളുടെ കയ്യിൽ നിന്നും ജഗ്ഗ് താഴെ വീണുടഞ്ഞു.
പേടിയോടെ അവൾ ഭിത്തിയോടു ചേർന്നു നിന്നു.
അവരുടെ ചുണ്ടിൽ ക്രൂരമായ ഒരു മന്ദഹാസം വിരിഞ്ഞു.
കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു.
ആവണി ഭയപ്പാടോടെ അവരെ നോക്കി.
എന്താണ് അവരുടെ ഉദ്ദേശമെന്ന് അവൾക്ക് മനസിലായില്ല.
“എന്റെ മകന്റെ മുന്നിൽ എന്നെയൊരു ഭ്രാന്തിയായി ചിത്രീകരിച്ചപ്പോൾ നിനക്ക് സമാധാനമായല്ലോ….
ഇന്ന് നീ കാരണം ആദ്യമായി അവന്റെ ഒച്ച ഈ വീട്ടിൽ മുഴങ്ങി കേട്ടു.
ജീവിതത്തിൽ ആദ്യമായി എന്റെ മകൻ അവന്റെ അമ്മയെ തള്ളി പറഞ്ഞു.
എന്ത് കൈവിഷം ആടി നീ എന്റെ മോന് കൊടുത്തത്. നിന്നെ ഞാൻ വെറുതെ വിടില്ലടി…. ”
കത്തിയുമായി അവർ അവളുടെ തൊട്ട് മുന്നിൽ വന്നു നിന്നു.
ആവണിയുടെ കഴുത്തിൽ വിയർപ്പ് തുള്ളികൾ ഉരുണ്ടു കൂടി. തൊണ്ട വറ്റി വരണ്ടു.
ശരീരം തളർന്നു പോകുന്നത് പോലെ തോന്നി അവൾക്ക്.
ഗീത കത്തി അവളുടെ കഴുത്തിൽ ചേർത്ത് വച്ചു.
ആവണി ശ്വാസം അടക്കി പിടിച്ചു നിന്നു.
ഉന്മാദത്തോടെ ആ സ്ത്രീ കത്തിയുടെ മുന കൊണ്ട് അവളുടെ കഴുത്തിൽ ചെറുതായി വരഞ്ഞു.
ആവണിക്ക് കഴുത്തിലൊരു നീറ്റൽ അനുഭവപ്പെട്ടു.
അവളുടെ കഴുത്തിൽ നിന്നും ചെറുതായി ചോര പൊടിഞ്ഞു.
പതിയെ അവർ കത്തി മുന അവളുടെ ഇടതു കൈ തണ്ടയിലേക്ക് കൊണ്ട് വന്നു.
ആവണി കണ്ണുകൾ ഇറുക്കി അടച്ചു…
പെട്ടന്നവൾ അവരെ തള്ളി മാറ്റി ഹാളിലേക്ക് ഓടി.
ഗീത പിന്നിലേക്ക് വേച്ചു പോയി.
ആവണി സ്റ്റെയർകേസ് ഇറങ്ങി ഹാളിലേക്ക് വന്ന സുധീഷിന്റെ ശരീരത്തിൽ ചെന്നിടിച്ചു.
“എന്താ ആവണി…. എന്ത് പറ്റി..?? ഇതെന്താ കഴുത്തിൽ ചോര…?? ” പരിഭ്രമത്തോടെ അവൻ ചോദിച്ചു.
ഒരു നിമിഷം അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി അവൾ കിച്ചണിലേക്ക് വിരൽ ചൂണ്ടി.
കയ്യിൽ കത്തിയുമായി അവളുടെ പിന്നാലെ വന്ന ഗീത മകനെ കണ്ട് തറഞ്ഞു നിന്നു.
സുധീഷ് പകപ്പോടെ അവരെ നോക്കി.
“അമ്മ… അമ്മ എന്നെ കൊല്ലാൻ ശ്രമിച്ചു… ” വിറയലോടെ അവൾ പറഞ്ഞു.
അപ്പോഴും അവളുടെ പേടി വിട്ട് മാറിയിരുന്നില്ല.
“അമ്മയെന്താ ഈ കാണിക്കണേ…?? ” ഞെട്ടലോടെ സുധി ചോദിച്ചു.
“നീ അവളെ വിട്ടേ… ഇതിൽ നീ ഇടപെടണ്ട…”
“ഇനിയും ഇവളെ ഇങ്ങനെ വേദനിപ്പിക്കുന്നത് ശരിയല്ല അമ്മേ…
ആവണി എന്റെ ഭാര്യയാണ്…. ഞാൻ താലി കെട്ടി കൊണ്ട് വന്ന എന്റെ പെണ്ണ്.
അവളെ കൊല്ലാകൊല ചെയ്യുന്നത് കണ്ടു നിൽക്കാൻ എനിക്ക് കഴിയില്ല.
ഇനിയും അമ്മ അവളെ എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ നിങ്ങളെ ഞാൻ വല്ല ഭ്രാന്താശുപത്രിയിൽ കൊണ്ടിടും…. ”
സുധീഷ് ആവണിയെ ചേർത്ത് പിടിച്ചു.
അവന്റെ വാക്കുകൾ കേട്ടപ്പോൾ ആവണിക്ക് എന്തെന്നില്ലാത്ത ധൈര്യം തോന്നി.
“നിങ്ങളുടെ അമ്മയ്ക്ക് മുഴുത്ത ഭ്രാന്താണ്. ഇവരെ ഇങ്ങനെ അഴിച്ചു വിട്ടാൽ എന്നെ കൊല്ലാനും ഇവർ മടിക്കില്ല.
പണത്തിന്റെ അഹങ്കാരം കൊണ്ട് എന്ത് വൃത്തികേടും ചെയ്യാൻ മടിയില്ലാത്തവരാണ് ഇവർ….”
ആവണി പറഞ്ഞത് കേട്ട് കൊണ്ടാണ് സുധീഷിന്റെ അച്ഛൻ സുരേന്ദ്രൻ അവിടേക്ക് വന്നത്.
ഉറഞ്ഞു തുള്ളികൊണ്ട് ഗീത കത്തിയുമായി ആവണിക്ക് നേരെ പാഞ്ഞു.
ആ കാഴ്ച കണ്ടു സുരേന്ദ്രൻ നടുങ്ങി.
അയാൾ ഭാര്യയെ വട്ടം ചുറ്റി പിടിച്ചു.
അയാളുടെ കയ്യിൽ കിടന്നു അവർ കുതറി.
ദേഷ്യം വന്ന സുരേന്ദ്രൻ കൈ വീശി ഗീതയുടെ കരണത്തടിച്ചു.
അടി കൊണ്ട കവിൾ പൊത്തി പിടിച്ചു ഗീത ഭർത്താവിനെ നോക്കി സ്തംഭിച്ചു നിന്നു.
രംഗം പന്തിയല്ലായെന്ന് കണ്ട സുരേന്ദ്രൻ പെട്ടന്ന് അവരുടെ കയ്യിൽ പിടിച്ചു വലിച്ചു മുറിയിലേക്ക് കൊണ്ട് പോയി.
സുധീഷും ആവണിയും പരസ്പരം മുഖത്തോടു മുഖം നോക്കി നിന്നു.
സുരേന്ദ്രൻ ഗീതയെ മുറിയിലിട്ട് പൂട്ടിയ ശേഷം തിരികെ വന്നു ആർക്കോ ഫോൺ ചെയ്തു കൊണ്ട് സിറ്റ്ഔട്ടിലേക്ക് പോയി.
ആ സമയം കൊണ്ട് ആവണിയുടെ കഴുത്തിലെ മുറിവിൽ സുധീഷ് മരുന്ന് വച്ചു.
നേരിയ മുറിവായിരുന്നുവെങ്കിലും തൊലി പൊട്ടി രക്തം കുറച്ചു പോയിരുന്നു.
അവളുടെ ഇളം പച്ച സാരിയിൽ ചോര തുള്ളികൾ ഉണങ്ങി പിടിച്ചു.
പഞ്ഞി ഡെറ്റോളിൽ മുക്കി അവളുടെ കഴുത്തിലെ മുറിവ് വൃത്തിയാക്കിയ ശേഷം സുധീഷ് മരുന്ന് വച്ചു കൊടുത്തു.
ആവണിക്ക് ചെറിയ നീറ്റൽ അനുഭവപ്പെട്ടു.
സംസാരം അവസാനിപ്പിച്ചു അകത്തേക്ക് വന്ന സുരേന്ദ്രൻ ആവണിയുടെ അടുത്ത് വന്നിരുന്നു.
“മോളെ…. ” അലിവോടെ അയാൾ വിളിച്ചു.
“അച്ഛാ… ” ആവണി അയാളെ ഉറ്റു നോക്കി.
“അവൾക്ക് വേണ്ടി മോളോട് ഞാൻ മാപ്പ് ചോദിക്കുവാ…. ഗീത ഇത്രയും പ്രശ്നമുണ്ടാക്കുമെന്ന് ഒരിക്കലും വിചാരിച്ചതല്ല….”
“അമ്മ എന്നോട് ചെയ്ത തെറ്റിനു അച്ഛനെന്തിനാ മാപ്പ് പറയുന്നത്…??
ക്ഷമ ചോദിക്കേണ്ടതു അവരല്ലേ…
ആദ്യം എന്റെ അച്ഛനെ കിടത്തി. ഇപ്പൊ അവർ എന്റെ ജീവിതവും നശിപ്പിച്ചു.
ഒന്നും പോരാഞ്ഞിട്ട് ദേഹോപദ്രവും തുടങ്ങി…. അവർക്കെന്താ ഭ്രാന്താണോ അച്ഛാ…. ”
കലി അടങ്ങാതെ ആവണി ചോദിച്ചു.
“അതേ മോളെ…. മോൾ പറഞ്ഞത് ശരിയാണ്…. ഗീത അവൾ കുറച്ചു വർഷങ്ങളായി ഡോക്ടർ തോമസിന്റെ ചികിത്സയിലായിരുന്നു….ഭ്രാന്തിനു.
ഞാൻ അവളെ വിവാഹം കഴിക്കുന്ന സമയത്തും ഗീത ചികിത്സയിൽ ആയിരുന്നു.എല്ലാം അറിഞ്ഞു കൊണ്ടാണ് ഞാൻ അവളെ വിവാഹം ചെയ്തത്.
മോളുടെ അച്ഛൻ മറ്റൊരാളെ വിവാഹം ചെയ്ത വാർത്തയറിഞ്ഞപ്പോൾ അവൾ വല്ലാതെ വയലന്റായിരുന്നു. അതായിരുന്നു തുടക്കം.പിന്നീട് അത് ഭേദമായെങ്കിലും പൂർണമായി വിട്ട് മാറിയിരുന്നില്ല…
എന്റെ വീട്ടിലെ ബുദ്ധിമുട്ട് കൊണ്ട് അവളുടെ അച്ഛന്റെ ആഗ്രഹം പോലെ ഞാൻ അവളെ വിവാഹം ചെയ്തു.
ഇടയ്ക്ക് ഇതുപോലെ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു.കഴിഞ്ഞ നാല് വർഷം ഡോക്ടർ തോമസിന്റെ ചികിത്സയിലായിരുന്നു.
അതിനു ശേഷം കുഴപ്പങ്ങൾ ഒന്നുമില്ലായിരുന്നു…. പക്ഷേ ഇന്ന് വീണ്ടും അവളെ ഒരു ഭ്രാന്തിയായി ഞാൻ കണ്ടു.
പലപ്പോഴും അവളെ അനുസരിച്ചു കഴിഞ്ഞു പോന്നത് ഈ ഒരു കാരണം കൊണ്ട് മാത്രമായിരുന്നു മോളെ.
സ്വന്തം മകൻ ഒരിക്കലും തന്റെ അമ്മയൊരു ഭ്രാന്തിയാണെന്ന സത്യം അറിയാതിരിക്കാനാണ് ആരെയും ഒന്നും അറിയിക്കാതെ ഇത്രയും കാലം കൊണ്ട് പോയത്.
പക്ഷേ ഇനിയും ഇത് തുടർന്നാൽ ഒരുപക്ഷെ അവളുടെ ഉള്ളിലെ ഭ്രാന്തൻ ചിന്തകൾ മോളെ കൊല്ലാൻ വരെ മടിക്കില്ല.
അതുകൊണ്ടാണ് നിങ്ങളോട് ഞാനിത് തുറന്നു പറഞ്ഞത്. നാളെ തന്നെ ഗീതയെ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യാൻ ഡോക്ടർ പറഞ്ഞു… ”
“അത് തന്നെയാണ് അച്ഛാ വേണ്ടത്. എനിക്ക് അവരോടു ഒരു സഹതാപവും തോന്നുന്നില്ല. അവരുടെ സമനില തെറ്റി ഭ്രാന്ത് വന്നെങ്കിൽ അത് അവരുടെ കുഴപ്പം കൊണ്ടല്ലേ….
ഇനിയെങ്കിലും പൂട്ടിയിടണം അച്ഛാ… ഒരു സഹതാപവും അവർ അർഹിക്കുന്നില്ല.
പണത്തിന്റെ അഹങ്കാരമാണ് അവർക്ക്….
നാളെ തന്നെ അവരെ ഹോസ്പിറ്റലിലേക്ക് മാറ്റുന്നതാ നല്ലത്. ഇല്ലെങ്കിൽ ഭ്രാന്ത് മൂത്ത് എന്റെ കഴുത്തിൽ കത്തി വയ്ക്കാനും അവർ മടിക്കില്ല….”
ഉള്ളിൽ പതഞ്ഞു പൊങ്ങിയ ദേഷ്യത്തോടെ അവൾ പറഞ്ഞു.
എല്ലാം കേട്ട് ഒന്നും മിണ്ടാതെ നിലത്തേക്ക് മിഴികളൂന്നി സുധീഷ് ഇരുന്നു.
എന്ത് പറയണമെന്ന് അവനറിയില്ലായിരുന്നു.
ആ രാത്രി ആരും ഉറങ്ങിയതേയില്ല.
*************************************
പിറ്റേന്ന് രാവിലെ തന്നെ സുധീഷിന്റെ അമ്മയെ ഹോസ്പിറ്റലിലേക്ക് മാറ്റി.
അതോടെ ആവണിക്ക് തെല്ലു സമാധാനമായി.അത്രയേറെ അവൾ അവരെ വെറുത്തു പോയി.
ദിവസങ്ങൾ ഒന്നൊന്നായി കടന്നു പൊയ്ക്കൊണ്ടിരുന്നു.
സുരേന്ദ്രൻ ഹോസ്പിറ്റലിൽ ഭാര്യയ്ക്ക് കൂട്ടിരുന്നു.
ഒരു വീട്ടിൽ രണ്ടപരിചിതരെ പോലെ അവർ കഴിഞ്ഞു.
അച്ഛനും കൂടി വീട്ടിൽ ഇല്ലാതായപ്പോൾ ആവണി താഴത്തെ റൂമിലും സുധീഷ് മുകളിലും കഴിഞ്ഞു.
ഓരോ ദിവസങ്ങൾ കഴിയും തോറും അവരുടെ ഇടയിലെ അകലം കൂടി കൂടി വന്നു.
ഒരു വേള ആവണിയോട് താൻ അടുത്ത് പോകുമോ എന്നുള്ള പേടി കൊണ്ട് സുധീഷ് അവളെ തീർത്തും അവഗണിച്ചു.
അവളും അവളുടെതായ ലോകത്ത് ഒതുങ്ങി കൂടി.എന്നിരുന്നാലും സുധിയുടെ കാര്യങ്ങൾ ഒരു മുടക്കവും കൂടാതെ അവൾ ചെയ്തു പോന്നു.
ഒരു ദിവസം രാവിലെ പതിവ് പോലെ സുധീഷ് കമ്പനിയിലേക്ക് പോയി.
വീട്ടു ജോലികളെല്ലാം തീർത്ത ശേഷം ആവണി ചേതൻ ഭഗത്തിന്റെ വൺ ഇന്ത്യൻ ഗേൾ പുസ്തകം വായിച്ചിരിക്കുമ്പോഴാണ് കാളിംഗ് ബെൽ ശബ്ദിച്ചത്…
വായിച്ചു കൊണ്ടിരുന്ന പുസ്തകം അടയാളം വച്ചു മടക്കിയ ശേഷം അവൾ ചെന്ന് ഡോർ തുറന്നു.
ആഗതനെ കണ്ടതും ആവണി ഒന്ന് ഞെട്ടി.
മുന്നിൽ നിറഞ്ഞ ചിരിയോടെ പോലീസ് യൂണിഫോമിൽ നിൽക്കുന്ന അഖിലേഷിനെ അവൾ ഉറ്റു നോക്കി.
“അഖിലേഷേട്ടാ…. ” അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.
“ഞാൻ അകത്തേക്ക് വന്നോട്ടെ ആവണി… ”
പെട്ടന്നവൾ വഴിയൊഴിഞ്ഞു കൊടുത്തു.
അഖിലേഷ് അകത്തേക്ക് കയറി.
അവനെ നോക്കി നിൽക്കെ പതിയെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.
സർവ്വവും മറന്നു അവൾ ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു.
അഖിലേഷ് ആവണിയെ തന്റെ മാറോടു ചേർത്ത് പിടിച്ചു.അവന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പി.
അതെല്ലാം കണ്ട് പുറത്തു മറ്റൊരാൾ നിൽക്കുന്നത് ഇരുവരും അറിഞ്ഞില്ല.
…തുടരും
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…