അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികോദ്യോഗസ്ഥൻ പാക് താലിബാനുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ഇന്ത്യൻ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർധമാനെ പിടികൂടിയെന്ന് അവകാശപ്പെടുന്ന പാക് സൈനികൻ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ തെക്കൻ വസീറിസ്ഥാന് സമീപം സരാരോഗയിൽ വെച്ച് പാക് താലിബാനുമായുള്ള ഏറ്റുമുട്ടലിലാണ് മേജർ സയ്യിദ് മോയിസ് അബ്ബാസ് കൊല്ലപ്പെട്ടത്. ഇന്റർ സർവീസ് പബ്ലിക് റിലേഷൻ പുറത്തുവിട്ട പ്രസ്താവനയിലാണ് അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി പറയുന്നത്
ഏറ്റുമുട്ടലിൽ 11 താലിബാൻ ഭീകരരെ പാക് സൈന്യം വധിച്ചതായും ഏഴ് പേർക്ക് പരുക്കേറ്റതായും പ്രസ്താവനയിൽ പറയുന്നു. റാവൽപിണ്ടിയിൽ നടന്ന സയ്യിദ് മോയിസ് അബ്ബാസ് ഷായുടെ സംസ്കാര ചടങ്ങിൽ പാക് സൈനിക മേധാവി ജനറൽ അസിം മുനീർ പങ്കെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു
2019ലെ ബാലാകോട്ട് വ്യോമാക്രമണത്തിനിടെയാണ് യുദ്ധവിമാനം തകർന്ന് അഭിനന്ദൻ വർധമാൻ പാക് മണ്ണിൽ കുടുങ്ങിയത്. മിഗ് 21 വിമാനത്തിന് വെടിയേൽക്കുകയും പിന്നാലെ അഭിനന്ദൻ വർധമാൻ പാക് അതിർത്തിയിൽ ഇറങ്ങുകയുമായിരുന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് അഭിനന്ദൻ വർധമാനെ പാക്കിസ്ഥാൻ തിരിച്ചയച്ചത്.