
കുവൈത്ത് സിറ്റി: കുവൈത്തിൽ വിസയും ജോലിയും നൽകാമെന്ന് വിശ്വസിപ്പിച്ച് 15.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് തൊടുപുഴ പോലീസിന്റെ പിടിയിൽ. ആലപ്പുഴ കുമരങ്കരി ശാരീഭവനിൽ എസ് ശരത് (35) ആണ് പിടിയിലായത്. 2024 മാർച്ചിലാണ് തട്ടിപ്പ് നടന്നത്. വിസയും ജോലിയും നൽകാമെന്ന് പറഞ്ഞാണ് തൊടുപുഴ സ്വദേശികളായ ശരത് കുമാർ, അക്ഷയ് കുമാർ എന്നിവരെയും ഇവരുടെ ഏഴു സുഹൃത്തുക്കളുടെയും പക്കൽനിന്നും പണം തട്ടിയെടുത്തത്.
പണം സ്വീകരിച്ചതിന് ശേഷം വീസ ലഭിക്കാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഇവർക്ക് തട്ടിപ്പു മനസ്സിലായത്. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. നേരത്തേ അബുദാബിയിൽ ജോലി ചെയ്തിരുന്ന ശരത് പിന്നീട് നാട്ടിലെത്തിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഇയാൾ വാഹനങ്ങൾ വാങ്ങിയെന്നാണ് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്.