ജിസ്‌മോൾ ഭർതൃവീട്ടിൽ നിന്ന് നിറത്തിന്റെയും പണത്തിന്റെയും പേരിലും പീഡനം നേരിട്ടു

കോട്ടയം ഏറ്റുമാനൂരിൽ യുവതിയും മക്കളും പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച ജിസ്‌മോൾ നിറത്തിന്റെയും പണത്തിന്റെയും പേരിൽ ഭർത്താവിന്റെ വീട്ടിൽ മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരൻ ജിറ്റു തോമസ്. പീഡനങ്ങളുടെ വിവരങ്ങൾ ജിസ്‌മോളുടെ അച്ഛനും സഹോദരനും ഏറ്റുമാനൂർ പോലീസിൽ മൊഴി നൽകി
മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മുതൽ ജിസ്‌മോളെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് ഇവർ പറഞ്ഞു. ജിസ്‌മോളുടെ ഫോൺ ഭർത്താവ് ജിമ്മി വാങ്ങി വെച്ചിരുന്നതായി സംശയിക്കുന്നുണ്ട്. ജിസ്‌മോളെ ഭർതൃവീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു വരാൻ ശ്രമിച്ചിരുന്നുവെന്നും സഹോദരൻ പറഞ്ഞു
മരിച്ച ജിസ്‌മോളുടെയും മക്കളുടെയും സംസ്‌കാരം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ജിമ്മിയുടെ ഇടവക പള്ളിയിൽ സംസ്‌കാരം നടത്തേണ്ടെന്ന നിലപാടിലാണ് ജിസ്‌മോളുടെ കുടുംബം. എന്നാൽ ക്‌നാനായ സഭാ നിയമപ്രകാരം ഭർത്താവിന്റെ ഇടവകയിൽ തന്നെ സംസ്‌കാരം നടത്തണം. ഇതുസംബന്ധിച്ച് സഭാ തലത്തിൽ ചർച്ചകൾ തുടരുകയാണ്.