ലൈംഗിക വിദ്യാഭ്യാസമെന്ന പേരിൽ അമ്മ പീഡിപ്പിച്ചെന്ന ആരോപണവുമായി 14 കാരി

ബംഗളൂരു: ഭാവിയിൽ ഭർത്താവിനൊപ്പം എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് പഠിപ്പിക്കാനെന്ന പേരിൽ അമ്മ പീഡിപ്പിച്ചെന്ന പരാതിയുമായി 14 കാരി. ബംഗളൂരു സ്കൂളിലെ 9-ാം വിദ്യാർഥിയാണ് സ്വന്തം അമ്മ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന പരാതിയുമായി രംഗത്തെത്തിയത്. പിതാവ് ഉപേക്ഷിച്ചു പോയതോടെ അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് പെൺകുട്ടി താമസിക്കുന്നത്.
ഒരു വർഷത്തോളം അമ്മ ദുരുപയോഗം ചെയ്തെന്നാണ് പെൺകുട്ടി ആരോപിക്കുന്നത്. എന്നാൽ മകളുടെ ആരോപണം തള്ളി അമ്മ രംഗത്തെത്തി. പൊലീസ് അമ്മയെ ചോദ്യം ചെയ്തു വരികയാണ്. കുട്ടിയെ വഴക്കു പറഞ്ഞിരുന്നതായും എന്നാൽ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടില്ലെന്നുമാണ് അമ്മയുടെ വിശദീകരണം.
സ്കൂളിലെ കൗൺസിലറോടായിരുന്നു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. പെൺകുട്ടിയുടെ സ്വഭാവത്തിലുള്ള അസ്വഭാവികത ശ്രദ്ധയിൽ പെട്ടതോടെയാണ് വിദ്യാർഥിയുമായി സംസാരിച്ച് തുടങ്ങിയതെന്ന് കൗൺസിലർ പറയുന്നു. എന്നാൽ ആദ്യമൊന്നും കുട്ടി സംസാരിക്കാൻ തയാറായില്ലെന്നും ഏറെ ശ്രമിച്ച ശേഷമാണ് കുട്ടി സംസാരിച്ച് തുടങ്ങിയതെന്നും കൗൺസിലർ പൊലീസിനോട് പറഞ്ഞു. പിന്നാലെ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നു. ഒൻപതാം ക്ലാസുകാരിയുടെ സഹോദരിയുടെ മൊഴിയെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.