യുപിയിൽ 17കാരിയെ തലയറുത്ത് കൊന്ന് കനാലിൽ തള്ളി; അമ്മയടക്കം നാല് ബന്ധുക്കൾ കസ്റ്റഡിയിൽ

ഉത്തർപ്രദേശിലെ മീററ്റിൽ 17കാരിയെ തലയറുത്ത് മൃതദേഹം കനാലിൽ തള്ളി സംഭവത്തിൽ നാല് പേർ പിടിയിൽ. മീററ്റിലെ പർതാപൂരിലാണ് സംഭവം. നാല് കുടുംബാംഗങ്ങളാണ് പിടിയിലായത്. ആൺസുഹൃത്തിന്റെ പേരും മൊബൈൽ നമ്പറും അടങ്ങിയ കടലാസ് പെൺകുട്ടിയുടെ കൈയിൽ ചുരുട്ടി പിടിച്ച നിലയിൽ കണ്ടെത്തിയിരുന്നു
ഇതാണ് മരിച്ച പെൺകുട്ടിയെ തിരിച്ചറിയാൻ സഹായിച്ചത്. ബഹാദൂർപൂരിലെ ഗ്രാമത്തിലെ അഴുക്കുചാലിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. വികാസ് എന്നെഴുതിയ പേരും മൊബൈൽ നമ്പറുമാണ് മൃതദേഹത്തിൽ നിന്ന് പോലീസിന് ലഭിച്ചത്. തുടർന്ന് പോലീസ് ഈ നമ്പറിൽ ബന്ധപ്പെടുകയും പെൺകുട്ടി തന്റെ കാമുകിയാണെന്ന് യുവാവ് സമ്മതിക്കുകയുമായിരുന്നു
ദുരഭിമാനക്കൊലയെന്നാണ് പോലീസ് സംശയിക്കുന്നത്. പെൺകുട്ടിയുടെ അമ്മയെയും രണ്ട് അമ്മാവൻമാരെയും ഒരു ബന്ധുവിനെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. യുവാവുമായുള്ള ബന്ധം കുടുംബത്തിന് താത്പര്യമില്ലായിരുന്നു. പെൺകുട്ടിയുടെ അറുത്തുമാറ്റിയ തല ഇതുവരെ കണ്ടെത്താനായിട്ടില്ല