267 പവനും ഒരു കോടിയും ഒളിപ്പിച്ചത് കട്ടിലിന്റെ അടിയിൽ; ലിജീഷ് സ്ഥിരം മോഷ്ടാവ്

വളപട്ടണത്ത് അരി വ്യാപാരി അഷ്‌റഫിന്റെ വീട് കുത്തിത്തുറന്ന് 267 പവൻ സ്വർണവും ഒരു കോടിയോളം രൂപയും കവർന്ന സംഭവത്തിൽ അറസ്റ്റിലായ ലിജീഷ് സ്ഥിരം മോഷ്ടാവെന്ന് പോലീസ്. കഴിഞ്ഞ വർഷം കീച്ചേരിയിൽ നടന്ന മോഷണത്തിലും ലിജീഷ് പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. അന്ന് പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല
ഇത്തവണ മോഷണം നടത്തിയപ്പോൾ പതിഞ്ഞ വിരലടയാളമാണ് ലിജീഷിനെ കുടുക്കിയത്. ഇതോടെയാണ് ഒരു വർഷം മുമ്പ് നടന്ന കേസിന്റെയും ചുരുളഴിയുന്നത്. കീച്ചേരിയിൽ നിന്ന് നാലര ലക്ഷം രൂപയും പതിനൊന്നര പവൻ സ്വർണവുമാണ് ലിജീഷ് കവർന്നത്.
മൂന്ന് മാസം മുമ്പാണ് ഇയാൾ ഗൾഫിൽ നിന്നും തിരികെ വന്നത്. വളപട്ടണത്തെ വീട്ടിലെ ജനൽ ഇളക്കിയാണ് മോഷണം നടത്തിയത്. സ്വന്തം വീടിനുള്ളിലെ കട്ടിലിന് അടിയിൽ പ്രത്യേക അറയുണ്ടാക്കി ഇതിനുള്ളിലാണ് സ്വർണവും പണവും സൂക്ഷിച്ചത്.
ഇത്രയും വലിയ മോഷണക്കേസിലെ പ്രതിയെ പിടികൂടിയതിന്റെ സന്തോഷത്തിലാണ് പോലീസും. ലിജീഷിന്റെ വീട്ടിൽ നിന്ന് പണവും സ്വർണവും പോലീസ് കണ്ടെടുത്തു.