രണ്ട് ദിവസത്തിനിടെ 28 വിക്കറ്റുകൾ: ബൗളർമാരുടെ പറുദീസയായി ലോർഡ്‌സ്, കലാശപ്പോരിൽ ആവേശം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആവേശകരമായ അവസാന ഘട്ടത്തിലേക്ക്. ലോർഡ്‌സ് മൈതാനം അക്ഷരാർഥത്തിൽ ബൗളർമാരുടെ പറുദീസയായി മാറി. രണ്ട് ദിവസത്തിനിടെ 28 വിക്കറ്റുകളാണ് ലോർഡ്‌സിൽ വീണത്. ആദ്യ ഇന്നിംഗ്‌സിൽ 212ന് പുറത്തായ ഓസ്‌ട്രേലിയ അതേ നാണയത്തിൽ തിരിച്ചടിച്ചപ്പോൾ ദക്ഷിണാഫ്രിക്ക 138ൽ പുറത്തായി. രണ്ടാമിന്നിംഗ്‌സിൽ ഓസ്‌ട്രേലിയ 8 വിക്കറ്റുകൾ നഷ്ടപ്പെട്ട് പതറുകയാണ്
ടെസ്റ്റ് വെറും രണ്ട് ദിവസം പിന്നിടുമ്പോഴാണ് 28 വിക്കറ്റുകൾ വീണത്. ബാറ്റ്‌സ്മാൻമാർക്ക് ഒരു പിന്തുണയും നൽകാത്ത പിച്ചായി ലോർഡ്‌സ് മാറുകയായിരുന്നു. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ 8 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എന്ന നിലയിലാണ്. 16 റൺസുമായി മിച്ചൽ സ്റ്റാർക്കും ഒരു റൺസുമായി നഥാൻ ലിയോണുമാണ് ക്രീസിൽ
മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയ റബാദയും എൻഗിഡിയും ചേർന്നാണ് ഓസീസിനെ രണ്ടാമിന്നിംഗ്‌സിൽ തകർത്തത്. മാർക്കോ യാൻസൺ, വിയാൻ മുൽഡർ എന്നിവർ ഓരോ വിക്കറ്റുകൾ നേടി. ഓസ്‌ട്രേലിയക്ക് നിലവിൽ 218 റൺസിന്റെ ലീഡുണ്ട്. മൂന്നാം ദിനമായ ഇന്ന് ആദ്യ സെഷനിൽ തന്നെ ഓസീസിനെ പുറത്താക്കി വിജയത്തിലേക്ക് ബാറ്റേന്താനാകും ദക്ഷിണാഫ്രിക്ക ശ്രമിക്കുക. പക്ഷേ ലോർഡ്‌സിലെ ഈ പിച്ചിൽ അത് എത്രത്തോളം സാധ്യമാകുമെന്നത് മത്സരത്തെ കൂടുതൽ ആവേശത്തിലാക്കുന്നുണ്ട്.