
കുവൈറ്റിൽ 643 താമസക്കാർക്ക് തങ്ങളുടെ സിവിൽ ഐഡിയിലെ വിലാസം പുതുക്കാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫോർമേഷൻ (PACI) മുന്നറിയിപ്പ് നൽകി. നിർബന്ധിതമായി വിലാസം പുതുക്കാത്തവർക്ക് 100 കുവൈറ്റ് ദിനാർ (ഏകദേശം 27,000 ഇന്ത്യൻ രൂപ) പിഴ ചുമത്തേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.
വീടിന്റെ ഉടമസ്ഥന്റെ അനുമതി ലഭിക്കാത്തതുകൊണ്ടോ കെട്ടിടം പൊളിച്ചുമാറ്റിയതുകൊണ്ടോ 5,501 പേരുടെ താമസ വിലാസങ്ങൾ റദ്ദാക്കിയതായി PACI നേരത്തെ അറിയിച്ചിരുന്നു. ഈ വ്യക്തികളോട് 30 ദിവസത്തിനുള്ളിൽ പുതിയ വിലാസം രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 1982-ലെ നിയമം നമ്പർ 32-ലെ ആർട്ടിക്കിൾ 33 പ്രകാരം പിഴ ചുമത്താവുന്നതാണ്.
സിവിൽ ഐഡിയിലെ വിലാസം മാറ്റുന്നത് കാർഡ് അസാധുവാക്കുമെന്ന് ഡയറക്ടർ ജനറൽ മൻസൂർ അൽ-മിസാൻ വിശദീകരിച്ചു. വാടക കരാർ, വാടക രസീത്, ഉടമസ്ഥന്റെ സാക്ഷ്യപത്രം എന്നിവ സഹിതം അതോറിറ്റിയുടെ ആസ്ഥാനത്തോ ശാഖകളിലോ എത്തി കാർഡ് വിവരങ്ങൾ പുതുക്കണം. സ്വന്തം വീടാണെങ്കിൽ പുതിയ വസ്തു രേഖകൾ ഹാജരാക്കണം. Sahel ആപ്ലിക്കേഷൻ വഴിയും ഈ നടപടികൾ പൂർത്തിയാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിലാസം റദ്ദാക്കിയവരെ Sahel ആപ്ലിക്കേഷൻ വഴി സന്ദേശമയച്ച് അറിയിക്കുമെന്നും, പ്രതികരണമില്ലെങ്കിൽ സിവിൽ കാർഡ് താൽക്കാലികമായി റദ്ദാക്കുകയും Kuwait Mobile ID ആപ്ലിക്കേഷനിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്യുമെന്നും അൽ-മിസാൻ വ്യക്തമാക്കി. കൂടാതെ, പേര് ഗവൺമെന്റ് ഔദ്യോഗിക ഗസറ്റിൽ (Kuwait Eliom) പ്രസിദ്ധീകരിക്കും, നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.