" "
Novel

പ്രിയമുള്ളവൾ: ഭാഗം 87

രചന: കാശിനാഥൻ

എല്ലാം കേട്ട് കഴിഞ്ഞു അവളെ നോക്കി ഇത്രമാത്രം പറഞ്ഞു കൊണ്ട് അവൻ ഇറങ്ങി വെളിയിലേയ്ക്ക് പോയി.

എടാ… മോനേ,, അവളും ആഗ്രഹിക്കുന്നുണ്ട്ട അതൊക്കെ.. ഒന്നുല്ലെങ്കിലും അച്ഛനും അമ്മേം അല്ലേ… ഏതൊരു പെണ്ണിനും കൊതി കാണില്ലേട..

കലിപ്പിൽ മുറ്റത്തേക്ക് ഇറങ്ങി വന്ന ശേഷം പുതുതായി പണിത മുറ്റത്തേ ഷെഡിൽ കയറി ഇരിക്കുകയാണ് ഭദ്രൻ.

മകന്റെ വരവും ദേഷ്യവും കണ്ടപ്പോൾ തന്നെ അമ്മയ്ക്ക് കാര്യങൾ പിടി കിട്ടി. കാരണം ഇന്നലെ ഇത് ഗീതാമ്മയോട് ആയിരുന്നു നന്ദു ആദ്യം പറഞ്ഞത്.
ഭദ്രനോട് ഈ കാര്യം മോളൊന്ന് സംസാരിക്കാൻ അവര് മറുപടിയിം നൽകി.
അല്ലാണ്ട് അമ്മയ്ക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു. പക്ഷെ മകൻ സമ്മതിക്കില്ല എന്നുള്ളത് നൂറു ശതമാനം ഉറപ്പും ആയിരുന്നു.

എങ്കിലും അവൾക്ക് എല്ലാവരെയും ഒന്ന് കാണാൻ ആഗ്രഹം ഉണ്ടെന്ന് ഉള്ളതും ആ അമ്മയ്ക്ക് അറിയാം..

എത്ര ആയാലും അവളും ഒരു അമ്മയാവാൻ പോവല്ലേ മോനേ,പിന്നെ ഇപ്പൊ കുറേ മാസം ആയില്ലേ, കാണാനും മിണ്ടാനും ഒക്കെ താല്പര്യം കാണും.നീ ഒന്ന് സമ്മതിച്ചു കൊടുക്ക്, വന്നു കണ്ടിട്ട് പോട്ടെ..

തഞ്ചത്തിൽ അവനെ നോക്കി അത്രയും പറഞ്ഞു എങ്കിലും, മകന്റെ കലിപ്പിച്ചു കൊണ്ട് ഉള്ള നോട്ടം കണ്ടപ്പോൾ ഗീത അകത്തേക്ക് വലിഞ്ഞു.

നന്ദു അപ്പോളേക്കും റെഡി ആയി ഇറങ്ങി വന്നിരിന്നു.

ഭദ്രൻ വന്നിട്ട് അവളെയും കൂട്ടി അകത്തേക്ക് വീണ്ടും നടന്നു. എന്നിട്ട് മുറിയുടെ വാതിൽ അടച്ചു, ശേഷം അവളുടെ ടോപിന്റെ അഗ്രം പിടിച്ചു മേല്പോട്ട് ഉയർത്തി. വീർത്തു വരുന്ന അവളുടെ വെളുത്ത വയറു കണ്ടപ്പോൾ അവൻ ഒന്ന് പുഞ്ചിരിച്ചു.

വാവേ…..
അവന്റെ ശബ്ദം കേട്ടതും കുഞ്ഞ് ശരിക്കും ഒന്ന് അനങ്ങി
മുഴച്ചു തുടങ്ങിയ അവളുടെ വയറിൽ അവൻ അരുമയോടെ അധരം ചേർത്തു.

തക്കുടു.. ചുകം അല്ലേ, അച്ചേടെ പൊന്നെ…. ചക്കര മുത്തേ….
അവൻ കൊഞ്ചിക്കും തോറും വാവ അനങ്ങികൊണ്ടേ ഇരുന്നു..

എന്നും ഈ സമയത്തു പതിവായി നടക്കുന്ന കലാപരിപാടി ആണിത്. അതുകൊണ്ട് നന്ദനയും ചിരിച്ചു.

മെല്ലെ അവൻ എഴുന്നേറ്റു, എന്നിട്ട് അവളുടെ കവിളിൽ മാറി മാറി മുത്തി.
കെറുവിച്ചു ഉള്ള അവന്റെ നോട്ടം കണ്ടതും പെണ്ണ് ചിരിച്ചു.

അതേയ്….. എനിക്ക് ആരെയും കാണണ്ട, ആരും ഇങ്ങോട്ട് വരൂവേം വേണ്ട.. എനിക്ക് എന്റെ ഭദ്രേട്ൻ മാത്രം മതി…പിന്നെ നമ്മുടെ വാവയും….
ഒന്ന് ഉയർന്നു പൊങ്ങി അവന്റെ കവിളിലും മാറി മാറി മുത്തിക്കൊണ്ട് അവൾ അവന്റെ മീശ പിടിച്ചു ഒന്ന് ഉയർത്തി വെച്ചു.

പോയേക്കാം… നേരം വൈകി.
പറഞ്ഞു കൊണ്ട് അവൾ ബാഗ് എടുത്തു തോളിലേക്ക് ഇട്ടിട്ടു അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി.

നിനക്ക് വിഷമം ആയോടി?
കുറച്ചു ദൂരം പിന്നീട്ടതും ഭദ്രൻ നന്ദുവിനോട് ചോദിച്ചു.

എന്തിന് എനിക്ക് എന്തിനാ ഭദ്രേട്ടാ വിഷമം, ജസ്റ്റ് ആ കാര്യം അറിഞ്ഞപ്പോൾ ഞാൻ ഏട്ടനോട് ചോദിച്ചു എന്ന് ഉള്ളൂ.. അതൊക്കെ അപ്പോഴേ വിട്ടു, നമ്മൾക്ക് ആലോചിക്കാനും പറയാനും ഒക്കെ നൂറായിരം കാര്യങ്ങൾ ഇല്ലേ.

നന്ദന ഒരു ചിരിയോടുകൂടി മുഖം തിരിച്ചു അവനെ നോക്കി.

നന്ദു, നിന്നെ ചേർത്ത് പിടിക്കേണ്ട സമയത്ത്, തള്ളിക്കളഞ്ഞവരാണ് നിന്റെ കുടുംബത്തിലുള്ളവർ, നീ പറയാൻ പോകുന്നത് അറ്റ്ലീസ്റ്റ് ഒന്ന് കേൾക്കാനുള്ള മനസ്സ് പോലും അവർ ആരും കാണിച്ചില്ല. കാലുപിടിച്ച് നീ പറഞ്ഞതല്ലേ അന്ന് നിന്റെ ചേച്ചിയോടും അമ്മയോടും ഒക്കെ. എന്നിട്ട് ആരും അതൊന്നും ചെവിക്കൊണ്ടില്ല. നിന്റെ വീട്ടിൽ ചെന്നപ്പോൾ, ആ ബാഗ് പിടിച്ചു മേടിച്ച് പരിശോധിച്ച് ഓർമ്മയുണ്ടോ, ആകെക്കൂടി കുറച്ച് സർട്ടിഫിക്കറ്റും ഒരു കൃഷ്ണന്റെ വിഗ്രഹവുമാണ് നീ നിന്റെ വീട്ടിൽ നിന്നും കൊണ്ടുവന്നത്, എന്തെങ്കിലും പൈസയോ,സ്വർണ്ണമോ അപഹരിച്ചു പോകുന്നുണ്ടോ എന്നറിയാനാണ് അമ്മയും ചേച്ചിയും അന്ന്  മേടിച്ച് ചെക്ക് ചെയ്തത്. എന്നതൊക്കെ ആയാലും നടന്നത് നടന്നു, മകൾ സന്തോഷത്തോടുകൂടി ജീവിക്കണം എന്ന് പ്രാർത്ഥിക്കുന്നതിന് പകരം, നീ ഒരാണ്ട് പോലും ഭർത്താവിന്റെ വീട്ടിൽ തികയ്ക്കില്ലെന്ന് ശപിച്ചതാണ് നിന്റെ അമ്മ,അതൊക്കെ ഓർക്കുമ്പോൾ ഒരിക്കലും അവരെ ഇനി അംഗീകരിക്കുവാൻ എന്റെ മനസ്സാക്ഷി എന്നെ അനുവദിക്കുകയില്ല. അതുകൊണ്ട്, അവരുമായിട്ട് യാതൊരു ഇടപാടും വേണ്ട നന്ദു, അത് വലിയ നാശത്തിലെ അവസാനിക്കുകയുള്ളൂ.

വളരെ ഗൗരവത്തോടുകൂടി ഭദ്രൻ നന്ദനയെ നോക്കി പറഞ്ഞപ്പോൾ, അവൾ തന്റെ വലതു കൈയെടുത്ത് അവന്റെ  കൈത്തണ്ടയിൽ ഒന്ന് അമർത്തി.

ഒക്കെ എനിക്കറിയാം ഭദ്രേട്ടാ, എല്ലാം ഓർമ്മയുണ്ട് താനും , പിന്നെ ഈ ഒരു അവസ്ഥയിൽ, ഏതൊരു പെണ്ണിനും അവളുടെ അമ്മയെയും കൂടപ്പിറപ്പിനെയും  ഒക്കെ കാണുവാൻ ആഗ്രഹം തോന്നും, അതുകൊണ്ട്, മാത്രം ഞാൻ ഏട്ടനോട് ചോദിച്ചത്. എന്നോട് ക്ഷമിക്ക് ഇനി ഒരിക്കലും ഇത് ആവർത്തിക്കില്ല.”

അതു പറയുകയും നന്ദുവിന് സങ്കടം വന്നു. കണ്ണൊക്കെ നിറഞ്ഞു തുളുമ്പിയപ്പോൾ, പെട്ടെന്ന്, കയ്യിലിരുന്ന തൂവാല കൊണ്ട് അവൾ  കണ്ണീർ തുടച്ചു.

ഭദ്രൻ, റോഡിന്റെ ഒരു വശത്തായി വണ്ടി ഒതുക്കി.

“ഇതെന്താ പെണ്ണേ,, കൊച്ചുകുട്ടികളെ പോലെ, ദേ നീ കരയാൻ തുടങ്ങിയാൽ നമ്മുടെ വാവ വിഷമിക്കും കേട്ടോ, അവന് എല്ലാം മനസ്സിലാക്കാനുള്ള പ്രായമൊക്കെയായി.. ”

നന്ദനയുടെ കവിളിൽ മെല്ലെ തട്ടിക്കൊണ്ട്, ഭദ്രൻ അവളോട് പറഞ്ഞു.

പക്ഷേ അവളുടെ സങ്കടം കൂടിക്കൂടി വന്നതേയുള്ളൂ.

“നന്ദുട്ടാ.. എടാ… കരയല്ലേ പ്ലീസ്…ഞാൻ അങ്ങനെയൊക്കെ പറഞ്ഞത് നിനക്ക് സങ്കടമായോ. സോറിടാ…”

എന്റെ ഭദ്രേട്ടൻ എന്നേ ഒരിക്കലും സങ്കടപ്പെടുത്തത്തില്ലന്ന് ഉള്ളത് എനിക്ക് നല്ലോണം അറിയാം.അമ്മയുടെയും ലക്ഷ്മി ചേച്ചിയുടെയും കാര്യം ഓർക്കുവായിരുന്നു..
പറഞ്ഞു കൊണ്ട് അവൾ വിങ്ങിപ്പൊട്ടി.

ഞാൻ ഇങ്ങനെ ഒക്കെ കാണിച്ചു കൂട്ടും എന്ന് ഒരിക്കലും കരു‌തി കാണില്ല… അതാവും. അങ്ങനെ ആശ്വസിക്കാമല്ലേ ഏട്ടാ ..

ആഹ്,അതേന്നേ.. പോട്ടെ കൊച്ചേ, കഴിഞ്ഞത് കഴിഞ്ഞു…ഇനി അത് വിട്..

അവൻ വീണ്ടും അവളുടെ കവിളിൽ തട്ടി.

പോയേക്കാം.. നേരം വൈകി..

ഹ്മ്മ്… പോകാം ഏട്ടാ… ഇന്ന് ലേറ്റ് ആകും..

ഭദ്രൻ വീണ്ടും വണ്ടി മുന്നോട്ട് എടുത്തു.

സ്കൂളിൽ അവളെ ഇറക്കി വിട്ട ശേഷം നേരെ ഓഫീസിലേക്ക്പോയി.

-***
പിന്നെയും രണ്ടു മൂന്ന് തവണ നന്ദുവിന്റെ കൂട്ടുകാരി വിളിച്ചു അവളോട് അച്ഛനും അമ്മയും ഒക്കെ വരട്ടെ എന്ന് ചോദിച്ചു.

വേണ്ട.. ഇനി മേലിൽ ഈ കാര്യം പറഞ്ഞു നീ ഇങ്ങോട്ട് വിളിച്ചു പോകരുത്, എനിക്ക് ഇവിടെ എന്റെ ഏട്ടനും അമ്മയും അനുജത്തിമാരും ഒക്കെ ഇണ്ട്… അത് മതി എനിക്ക് എന്ന് അവൾ താക്കീത് നൽകി.ശേഷം ഫോൺ സംഭാഷണം അവസാനിപ്പിച്ചു.

എന്നാലും ഒരാഴ്ച കഴിഞ്ഞപ്പോൾ നന്ദനയുടെ അച്ഛനും അമ്മയും ചേച്ചിയും കൂടി അവളെ കാണുവാനായി എത്തി.

അന്ന് ഒരു ഞായറാഴ്ചയായിരുന്നു,  ഭദ്രൻ വെറുതെ കവല വരെ പോയതാണ്, അമ്മുവും മിന്നുവും, കൂടി, ഗീത അമ്മയുടെ അനിയത്തിയെ, ചെങ്ങന്നൂർ ക്ക് പോയി. നന്ദനയും അമ്മയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ..

ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ട് ഗീതമ്മയാണ് ആദ്യം വെളിയിലേക്ക് ഇറങ്ങി വന്നു നോക്കിയത്.

നന്ദുവിന് ഇത് എട്ടാം മാസം ആയിരുന്നു, കാലിൽ ഒക്കെ അവൾക്ക് ഇത്തിരി നീരൊക്കെ വെച്ചതുകൊണ്ട്, കുഴമ്പും തൈലവും ഒക്കെ ഇട്ടാണ് കുളിയും തേവാരവും.

കുഴമ്പൊക്കെയിട്ട് ചെറു ചൂടുവെള്ളത്തിൽ കുളിച്ച് ശേഷം, നന്ദു മുറിയിൽ വിശ്രമിക്കുകയായിരുന്നു.

അപ്പോഴേക്കും ഗീതമ്മ തിടുക്കപ്പെട്ട് അവളുടെ അടുത്തേക്ക് വരുന്നുണ്ട്.

മോളെ നിന്റെ അമ്മയും അച്ഛനും ഒക്കെ വരുന്നുണ്ട്, മെല്ലെ ഒന്ന് എഴുന്നേറ്റ് വന്നേ.

അഴയിൽ കിടന്നിരുന്ന തോർത്തെടുത്ത് മാറിയിലേക്കിട്ടുകൊണ്ട്  , അവർ നന്ദനയോട് ശബ്ദം താഴ്ത്തി പറഞ്ഞു.

നേരാണോ അമ്മേ, വേറെ ആരെങ്കിലും കൂടെയുണ്ടോ.?

നന്ദു കട്ടിലിൽ നിന്ന് എഴുന്നേറ്റു.

മോളുടെ ചേച്ചിയും ഉണ്ട്. അവര് മൂന്നുപേരും മാത്രമേയുള്ളൂ. വാ മോളെ
ഗീതമ്മ സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ്,  പുറത്ത് നിന്നും ശബ്ദം കേട്ടത്.

ഇവിടെ ആരുമില്ലേ?.മോളെ നന്ദു..

നന്ദന
ഉമ്മറത്തേക്ക് ഇറങ്ങിച്ചെന്നു..

ഗീതമ്മ പറഞ്ഞതുപോലെ അച്ഛനും അമ്മയും ലക്ഷ്മി ചേച്ചിയും ആയിരുന്നു അത്.

അവരുടെയും കയ്യിൽ ഒരുപാട്  സാധനങ്ങൾ ഒക്കെയുണ്ട്.

കയറിവരു, അകത്തേക്ക് ഇരിയ്ക്കാം..

ഗീതമ്മ വിനയത്തോടുകൂടി അവരെ ക്ഷണിച്ചു.

എന്നിട്ട്, മുറിക്കകത്തേക്ക് ചെന്ന് ഒരു കസേര കൂടി എടുത്തു കൊണ്ടുവന്നു, ഇട്ടു.

ലക്ഷ്മി ചേച്ചിയും അമ്മയും കൂടി നന്ദനയെ കെട്ടിപ്പിടിച്ച്, കവിളിൽ മാറിമാറി മുത്തങ്ങൾ ഒക്കെ കൊടുത്തു. ഇടയ്ക്ക് ഒക്കെ അവളുടെ വയറിലും തൊട്ടു നോക്കുന്നുണ്ട്..

നന്ദു ഒന്നും പറയാതെ കൊണ്ട് അനങ്ങാതെ നിൽക്കുകയാണ് ചെയ്തത്.

ആ സമയത്താണ് ഭദ്രന്റെ ബൈക്ക് മുറ്റത്ത് വന്നു നിന്നത്…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
"
"