" "
National

വിവാഹ മോചന വാര്‍ത്തകള്‍ക്കിടയില്‍ ഭര്‍ത്താവ് അഭിഷേകിനേക്കാള്‍ നാലിരട്ടിയോളം വരുന്ന ഐശ്വര്യ റായിയുടെ ആസ്തിയും ചര്‍ച്ചയാവുന്നു

മുംബൈ: കുറച്ചു നാളുകളായി ഒരു വിവാഹമോചന വാര്‍ത്തയാണ് മാധ്യമങ്ങളില്‍ നിറയുന്നത്. രാജ്യത്തെ പ്രമുഖ താര ജോഡികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയാന്‍ ഒരുങ്ങുന്നതായ വാര്‍ത്തകളാണ് വരുന്നത്. ഇതില്‍ എത്രമാത്രം സത്യമുണ്ടെന്നതൊക്കെ അറിയേണ്ടതുണ്ട്. എന്നാലും ബോളിവുഡ് ഫിലിം ഇഡസ്്ട്രിയിലെ ഏറ്റവും ആരാധ്യരായ ദമ്പതിമാരായ ഇവരുടെ ആസ്തിയെക്കുറിച്ചാണ് പുതിയ വാര്‍ത്തകള്‍ എത്തുന്നത്.

ഒരുകാലത്ത് രാജ്യത്തെ ഏറ്റവും ധനികരായ ദമ്പതിമാരില്‍ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ഉള്‍പ്പെട്ടിരുന്നു. ഇന്നും ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ നടിമാരുടെ പട്ടികയെടുത്താല്‍ അതില്‍ മുന്‍നിരയില്‍ ഐശ്വര്യ റായിയുണ്ട്. ഭര്‍ത്താവും ബോളിവുഡ് നടനുമായ അഭിഷേക് ബച്ചനേക്കാള്‍ നാലിരട്ടിയോളം ആസ്തി ഐശ്വര്യ റായിക്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മൊത്തം ആസ്തി 862 കോടി രൂപയോളം വരുമത്രെ. അഭിഷേക് ബച്ചന് 280 കോടി രൂപയോളം സ്വത്തുക്കള്‍ മാത്രമാണ് വ്യക്തിഗതമായുള്ളത്.

ഐശ്വര്യക്ക് സിനിമക്കൊപ്പം മോഡലെന്ന നിലയില്‍ പരസ്യങ്ങളില്‍നിന്നും വലിയ വരുമാനമാണ് ഓരോ വര്‍ഷവും ലഭിക്കുന്നത്. ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖ ബ്രാന്‍ഡുളുടെ അംബാസഡറുമാണ് അവര്‍. ഓരോ ഡീലുകളില്‍ നിന്നും ഏകദേശം ഏഴു കോടി രൂപ വരെയാണ് വരുമാനം. ലോ റിയല്‍, ലാക്മി തുടങ്ങിയ നിരവധി ബ്രാന്‍ഡുകളുമായി എന്‍ഡോഴ്‌സ്‌മെന്റ് ഡീലുകള്‍ ഉണ്ട്.

ലോ റിയലിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ എല്ലാ വഷവും കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാറുമുണ്ട്. ഡി ബിയേഴ്സ് ഡയമണ്ട്‌സിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറാണ് ഐശ്വര്യ റായ്. ഫിലിപ്സ്, പാമോലിവ്, ലക്സ് തുടങ്ങിയ ബ്രാന്‍ഡുകളും ഐശ്വര്യ റായിയുമായി പരസ്യകരാറുകള്‍ ഒപ്പിട്ടിരുന്നു. ടൈറ്റന്‍, കൊക്കകോള, കാസിയോ തുടങ്ങിയ ബ്രാന്‍ഡുകളുമായും അവര്‍ക്ക് ഡീലുകളുണ്ട്.

ഐശ്വര്യ റായിയുടെ കരിയര്‍ മികവും രാജ്യാന്തര പ്രശസ്തിയുമാണ് മികച്ച ബ്രാന്‍ന്റുകള്‍ അവരെ തേടിയെത്താന്‍ ഇടയാക്കിയത്. അഭിഷേകിന്റെ കാര്യമെടുത്താലും അദ്ദേഹത്തിനും സിനിമയില്‍ നിന്നെല്ലാതെ പരസ്യങ്ങളുമായി ബന്ധപ്പെട്ട് തെറ്റില്ലാത്ത വരുമാനം ലഭിക്കുന്നുണ്ട്. വിവിധ ബ്രാന്റ് എന്‍ഡോഴ്‌സമെന്റുകളിലൂടെ കോടികളാണ് ഇരുവരും നേടുന്നതെന്ന് ചുരുക്കം.

മണിരത്‌നം ഒരുക്കിയ ഇരുവര്‍ എന്ന ചലചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമയിലേക്കുള്ള വരവ്. തമിഴ് രാഷ്ട്രീയം പ്രമേയമായ ആ പടത്തില്‍ മോഹന്‍ലാലിന്റെ അഞ്ചു നായികമാരില്‍ ഒരാളായിരുന്നു അവര്‍. ലാലിനൊപ്പം പ്രകാശ് രാജും മുഖ്യവേഷം ചെയ്ത ചിത്രമായിരുന്നു ഇരുവര്‍. എ ആര്‍ റഹ്മാന്‍ ആയിരുന്നു സംഗീതം. മോഡലിങ്ങില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കേ 1994ല്‍ ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെടുന്നതായിരുന്നു അവരുടെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്.

1973 നവംബര്‍ ഒന്നിന് മംഗലാപുരത്തായിരുന്നു ഐശ്വര്യയുടെ ജനനം. 1997ല്‍ രാഹുല്‍ റാവയിലിന്റെ ഔര്‍ പ്യാര്‍ ഹോ ഗയയില്‍ അഭിനയിച്ചു. റോബോട്ട്, ധൂം 2, ഗുരു, ദേവദാസ്, ഹം ദില്‍ ദേ ചുകേ സനം എന്നിവയുള്‍പ്പെടെ നിരവധി വമ്പന്‍ ഹിറ്റുകള്‍ ഐശ്വര്യറായിയുടേതായി പുറത്തിറങ്ങി. പിന്നീട് അവര്‍ക്ക് കരിയറില്‍ ഒരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നില്ലെന്നതും ചരിത്രം.

ഐശ്വര്യ റായി നടത്തിയ നിക്ഷേപങ്ങളും സാമ്പത്തിക നേട്ടം നല്‍കുന്നുണ്ട്. 2021-ല്‍ ഹെല്‍ത്ത് കെയര്‍ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പില്‍ അഞ്ച്‌കോടി രൂപ നിക്ഷേപിച്ചിരുന്നു. എയര്‍ ക്വാളിറ്റി ഡാറ്റാ അനലിറ്റിക്‌സില്‍ വൈദഗ്ധ്യമുള്ള ബംഗളൂരു ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തില്‍ ഒരു കോടി രൂപയും അവര്‍ നിക്ഷേപിച്ചിരുന്നു. എന്തായാലും ഈ ദമ്പതികളുടെ വേര്‍പിരിയലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സ്ത്യമാണെങ്കില്‍ ഏറ്റവും പ്രശസ്തരായ ഒരു താര ജോഡികള്‍കൂടി വേര്‍പിരിയുന്നുവെന്നുവേണം കരുതാന്‍.

Related Articles

Back to top button
"
"